1980കളിൽ കമ്പ്യൂട്ടർ പഠനത്തെ എതിർത്തിരുന്ന സിപിഎം പുത്തൻ സാങ്കേതികവിദ്യയെ ആശ്ലേഷിക്കുന്ന വിരോധാഭാസം. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് AI അവതാരക ‘സമത’യെ രംഗത്ത് ഇറക്കിയിരിക്കുകയാണ് പശ്ചിമ ബംഗാളിൽ സിപിഎം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലാണ് സമതയുടെ വീഡിയോ നന്നിരിക്കുന്നത്. ബംഗാളി ഭാഷയിൽ സംസാരിക്കുന്ന സമത, എല്ലാവർക്കും ഹോളി ആശംസകൾ നേരുന്നുണ്ട്. ‘ഈ വർഷത്തെ നിറങ്ങളുടെ ഉത്സവത്തിനുള്ള ഞങ്ങളുടെ സമ്മാനം ജെഎൻയുവിലെ ചുവപ്പാണ്’ എന്നും സമത പറയുന്നുണ്ട്.
‘ഈ എഐ അവതാരകയെ ഞങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തി നായി ഉപയോഗിക്കുന്നുണ്ടെന്നും സി പി എം അവകാശപ്പെടുന്നു. അതേസമയം ബിജെപി നേതാവ് തതാഗത റോയ് സിപിഎം നീക്കത്തെ വിമർശിച്ച് രംഗത്ത് വന്നു. 1980കളിൽ കമ്പ്യൂട്ടർ പഠനത്തെ എതിർത്തിരുന്ന സിപിഎം സാങ്കേതികവിദ്യയെ ആശ്ലേഷിക്കുന്നത് വിരോധാഭാസമാണെന്നാണ് അദ്ദേഹത്തിന്റെ വിമർശനം.
സിപിഎം ഒരിക്കലും കമ്പ്യൂട്ടർ കൊണ്ടുവരുന്നതിന് എതിരായിരുന്നില്ലെന്നാണ് ശ്രീജൻ ഭട്ടാചാര്യ പറഞ്ഞിരിക്കുന്നത്. ‘കമ്പ്യൂട്ടർ കൊണ്ടുവന്നത് സിപിഎം ആഗ്രഹിച്ച രീതിയിലല്ല. അത് വൻതോതിൽ തൊഴിലില്ലായ്മയിലേക്ക് നയിക്കുന്നതായിരുന്നു. അത് സിപിഎം ആഗ്രഹിക്കുന്നില്ല. തതാഗത റോയ് എന്ത് വിചാരിച്ചാലും കുഴപ്പമില്ല.’ എന്നാണു ശ്രീജൻ ഭട്ടാചാര്യ പറഞ്ഞത്. ബംഗാളിലെ 42 ലോക്‌സഭാ സീറ്റുകളിലേക്കുള്ള 21 സ്ഥാനാർത്ഥികളെ സിപിഎം പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ 19 മുതൽ ജൂൺ 1 വരെ ഏഴ് ഘട്ടങ്ങളിലായാണ് ബംഗാളിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുക.