ന്യൂ ഡൽഹി . ലോക് സഭാ തെരഞ്ഞെടുപ്പിനൊപ്പം നടക്കുന്ന അരുണാചല്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന് മുന്‍പേ ബിജെപി മുഖ്യമന്ത്രി പേമ ഖണ്ഡു ഉള്‍പ്പെടെ 6 ബിജെപി സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചു. എതിരാളികള്‍ ഇല്ലാത്തതിനാലാണ് അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡു ഉള്‍പ്പെടെ അഞ്ച് പേര്‍ വിജയിച്ചതായി പ്രഖ്യാപിച്ചിരിക്കുന്നത്.
നാമനിര്‍ദേശപത്രികകളുടെ പരിശോധന മാര്‍ച്ച് 28 വ്യാഴാഴ്ച അവസാനിച്ചിരുന്നു. അപ്പോഴാണ് അഞ്ച് നിയമസഭാ സീറ്റുകളിലേക്ക് ബിജെപി സ്ഥാനാര്‍ത്ഥികള്‍ മാത്രമേ മത്സരരംഗത്തുള്ളൂ എന്നറിയാനായത്. അഞ്ച് സീറ്റുകളില്‍ കോണ്‍ഗ്രസോ മറ്റ് എതിര്‍പാര്‍ട്ടികളോ നാമനിര്‍ദേശപത്രിക നല്‍കിയിരുന്നില്ല.
മുക്തോ നിയമസഭാ സീറ്റില്‍ മുഖ്യമന്ത്രി പേമ ഖണ്ഡുവിനെതിരെ ഒരു പാര്‍ട്ടിയും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ല. സാഗലി സീറ്റില്‍ തെചി റോട്ടു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. താലി സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥി ജികെ ടാകോയും എതിരില്ലാതെ ജയിച്ചു. താലിഹ സീറ്റില്‍ ബിജെപിയുടെ ന്യാതോ ദുകത്തിനെതിരെ മറ്റൊരു സ്ഥാനാർത്ഥിയും ഉണ്ടായിരുന്നില്ല. റോയിംഗ് സീറ്റില്‍ മുച്ചു മിതിയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
60 നിയമസഭാ സീറ്റുകളിലേക്കും ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. 2019ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 60ല്‍ 41 സീറ്റുകളില്‍ വിജയം നേടിയിരുന്നു. അന്ന് പേമ ഖണ്ഡു ബിജെപി മുഖ്യമന്ത്രിയായി. 2016ല്‍ പേമ ഖണ്ഡു കോണ്‍ഗ്രസായിരുന്നു. അദ്ദേഹം പിന്നീട് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്നു. അവിടെ നിന്നും അദ്ദേഹം ബിജെപിയിലേക്ക് ചേരുകയായിരുന്നു. ഈയിടെ രണ്ട് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) എംഎല്‍എമാരും മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഏപ്രില്‍ 19നാണ് അരുണാചല്‍ പ്രദേശിലെ രണ്ട് ലോക് സഭാ സീറ്റുകളിലേക്കും 60 നിയമസഭാ സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് ലോക് സഭാ സീറ്റുകളിലേക്ക് 15 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്.