തിരുവനന്തപുരം . പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ അന്വേഷണ കമ്മിഷനെ നിയമിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിണറായി സർക്കാരിന് കനത്ത പ്രഹരം തീർത്തു. ഹൈക്കോടതി മുൻ ജഡ്ജി എ.ഹരിപ്രസാദിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. വയനാട് മുൻ ഡിവൈഎസ്‌പി വി.ജി.കുഞ്ഞൻ അന്വേഷണത്തെ സഹായിക്കും. ചാൻസലറുടെ അധികാരമുപയോഗിച്ചാണ് ഗവർണറുടെ നീക്കം. മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകണം. വിസിയുടെയും ഡീനിൻറെയും വീഴ്ചകളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തി കൊണ്ടായിരിക്കും അന്വേഷണം.
അതേസമയം, സിദ്ധാർഥന്റെ മരണം സംബന്ധിച്ച് പിണറായി സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകൾ സംബന്ധിച്ച് ആരോപങ്ങൾ ഉയരുന്നതിനിടെ കേസുമായി ബന്ധപ്പെട്ട രേഖകൾ സിബിഐ അന്വേഷണത്തിനായി സംസ്ഥാനം കൈമാറി. സ്പെഷൽ സെൽ ഡിവൈഎസ്പി ശ്രീകാന്ത് ഡൽഹിയിൽ നേരിട്ടെത്തിയാണ് പഴ്സണൽ മന്ത്രാലയത്തിന് രേഖകൾ കൈമാറിയിരിക്കുന്നത്. കേസ് സിബിഐയ്ക്കു വിടുന്നത് സർക്കാർ ഒരാഴ്ച വൈകിപ്പിച്ചത് ഏറെ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു.
വിജ്ഞാപനം ഇറങ്ങിയ 9ന് ശേഷം ഒരാഴ്ച വൈകിയാണ് രേഖകൾ കൈമാറാൻ കൂട്ടാക്കിയത്. സി ബി ഐ അന്വേഷണം ഔദ്യോഗികമായി സിബിഐയെ അറിയിച്ചത് 16ന് ആണ്. സഹപാഠികൾ ക്രൂരമായി മർദിച്ചതിനെ തുടർന്നാണ് സിദ്ധാർഥനെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്. സിദ്ധാർഥന്റെ മാതാവിന്റെ അപേക്ഷ പിതാവാണു നേരിട്ടെത്തി മുഖ്യമന്ത്രിക്കു കൈമാറിയത്. സിബിഐ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം ഉന്നയിച്ചിരുന്നത്.
കേസന്വേഷണം സിബിഐയ്ക്കു വിട്ട് ആഭ്യന്തരവകുപ്പ് വിജ്ഞാപനം ഇറക്കിയെങ്കിലും വിജ്ഞാപനത്തിന്റെ പകർപ്പ് സർക്കാരിന്റെ ആമുഖ കത്തോടെ സിബിഐയ്ക്കു കൈമാറാൻ ഒരാഴ്ച വൈകി. കുടുംബത്തിന്റെ ആവശ്യം അതാണെങ്കിൽ സിബിഐ അന്വേഷണം നടക്കട്ടെ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പിതാവ് ജയപ്രകാശിനെ അറിയിച്ചിരുന്നു. ഡൽഹി സ്പെഷൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് 1946 പ്രകാരം വൈത്തിരി പൊലീസ് റജിസ്റ്റർ ചെയ്ത കേസ് സിബിഐക്ക് കൈമാറുന്നതായാണു വിജ്ഞാപനത്തിൽ പറഞ്ഞിരുന്നത്. എന്നാൽ, വിജ്ഞാപനത്തിന്റെ പകർപ്പ് സർക്കാരിന്റെ ആമുഖ കത്തോടെ സിബിഐക്ക് കൈമാറുന്നത് വൈകിപ്പിച്ചത് വഴി തെളിവുകൾ നശിപ്പിക്കാനുള്ള അവസരം ഉണ്ടാക്കിയെന്നാണ് കുടുംബം ആരോപിക്കുന്നത്.