ന്യൂഡൽഹി. മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ. താനും കെജ്‌രിവാളും മദ്യത്തിനെതിരെ ഒരുമിച്ച് ശബ്ദമുയർത്തിയവർ ആയിരുന്നെന്നും എന്നാൽ കെജ്രിവാൾ പിന്നീട് മദ്യത്തിനായി പ്രത്യേക നയം കൊണ്ടുവരുകയായിരുന്നെന്നും അണ്ണാ ഹസാരെ പറഞ്ഞു. സ്വന്തം ചെയ്തികളുടെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത് – ഹസാരെ പറഞ്ഞു.
ഡൽഹി സർക്കാരിന്‍റെ മദ്യനയത്തെ അണ്ണാ ഹസാരെ തുടക്കത്തിലേ വിമർശിച്ചിരുന്നു. മദ്യത്തേപ്പോലെ അധികാരവും മത്തുപിടിപ്പിക്കുമെന്നായിരുന്നു അരവിന്ദ് കെജ്‌രിവാളിനെഴുതിയ കത്തിൽ ഹസാരെ പറഞ്ഞത്. ശക്തമായ ലേക്പാലോ അഴിമതി വിരുദ്ധ നിയമങ്ങളോ കൊണ്ടുവരുന്നതിന് പകരം ജനങ്ങൾക്കെതിരെ, പ്രത്യേകിച്ച് സ്ത്രീകൾക്കെതിരെയുള്ള നയമാണ് കെജ്‌രിവാൾ നടപ്പാക്കിയത്. മഹത്തായ സന്നദ്ധപ്രവർത്തനങ്ങളുടെ ഫലമായുണ്ടായ ഒരു പാർട്ടിക്ക് ചേർന്ന കാര്യങ്ങളല്ല എഎപിയിൽ നടക്കുന്നതെന്നും ഹസാരെ പറഞ്ഞിരുന്നു.