കലാമണ്ഡലം സത്യഭാമയ്ക്ക് വിനയായി സ്ത്രീധന പീഡന കേസും. മകന്റെ ഭാര്യയുടെ പരാതിയിൽ 2022-ലാണ് സത്യഭാമയ്‌ക്കെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. സത്യഭാമ തന്നെ മാനസിക – ശാരീരിക പീഡനത്തിനിരയാക്കിയെന്ന് മകന്റെ ഭാര്യ പരാതിയിൽ ആരോപിക്കുന്നു. ഗുരുതരമായ ആരോപണങ്ങളാണ് സത്യഭാമയ്‌ക്കെതിരെ ഉയരുന്നത്.
2022 സെപ്റ്റംബറിലായിരുന്നു സത്യഭാമയുടെ മകൻ അനൂപുമായി പരാതിക്കാരി വിവാഹം കഴിച്ചത്. ഇതിന് ശേഷം ക്രൂരമായ സ്ത്രീധന പീഡനമാണ് നടന്നതെന്ന് പരാതിയിൽ പറയുന്നു. സ്ത്രീധനമായി നൽകിയ 35 പവൻ പോരെന്നും 10 ലക്ഷം രൂപ ഇനിയും വേണമെന്നുമായിരുന്നു സത്യഭാമയുടെ ആവശ്യം. സ്ത്രീധനമായി നൽകിയ 35 പവൻ സത്യഭാമ ഊരിവാങ്ങിയെന്നും ആരോപണമുണ്ട്. ഭാര്യയുടെ പേരിലുള്ള വീടും സ്ഥലവും അനൂപിന്റെ പേരിൽ എഴുതി നൽകിയ ശേഷം ഇനി തിരിച്ചുവന്നാൽ മതിയെന്ന് പറഞ്ഞ് സത്യഭാമ ആ കുട്ടിയെ വീട്ടിലേക്ക് പറഞ്ഞയച്ചു.
ഒക്ടോബറിൽ യുവതിയും മാതാപിതാക്കളും സത്യഭാമയുടെ വീട്ടിൽ ചെന്നപ്പോൾ, സത്യഭാമ മകന്റെ ഭാര്യയുടെ താലി വലിച്ച് പൊട്ടിച്ചെന്നും മുഖത്ത് ഇടിച്ചെന്നും തുടർന്ന് നിലത്ത് തള്ളിയിട്ടെന്നും പരാതിയിൽ പറയുന്നു. ഇത് തടയാൻ ശ്രമിച്ച മാതാപിതാക്കളെ ആക്രമിച്ചെന്നും ആരോപണമുണ്ട്. തുടർന്നാണ് നവംബറിൽ പൊലീസിൽ പരാതി നൽകുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ അനൂപിനെ ഒന്നാം പ്രതിയും സത്യഭാമയെ രണ്ടാം പ്രതിയുമാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. എന്നാൽ പൊലീസ് കാര്യമായ ഇടപെടലൊന്നും ഈ കേസിൽ നടത്തിയില്ലെന്നാണ് ആരോപണം. ഉന്നത രാഷ്ട്രീയ ഇടപെടലുകളും കേസിലുണ്ടായി എന്നാണ് സൂചന.
മരുമകളിൽ നിന്നും കൂടുതൽ സത്രീധനം ആവശ്യപ്പെട്ട സത്യഭാമ അവരെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നും വീട്ടിൽ നിന്നും പുറത്താക്കിയെന്നും എഫ്ഐആറിൽ പറയുന്നു. 2022 സെപ്റ്റംബർ 29 ന് പരാതിക്കാരിയെ സത്യഭാമയും മകനും ചേർന്ന് സ്വന്തം വീട്ടിൽ കൊണ്ടുവിടുകയും 10.10.2022 ന് വൈകിട്ട് 7 മണിക്ക് പരാതിക്കാരിയും മാതാപിതാക്കളും സത്യഭാമയുടെ വീട്ടിലെത്തിയപ്പോൾ ‘എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട’ എന്നു പറഞ്ഞ് സത്യഭാമ താലിമാല വലിച്ചുപൊട്ടിച്ചെടുത്തെന്നും എഫ്ഐആറിൽ പറയുന്നു. പിന്നാലെ സത്യഭാമ മരുമകളുടെ മുഖത്ത് അടിച്ച് തറയിൽ തള്ളിയിട്ടെന്നും വസ്ത്രങ്ങളും മറ്റും വാരി വീടിന് പുറത്തേക്ക് വലിച്ചെറിഞ്ഞെന്നും ആരോപണമുണ്ട്. ഈ കേസിൽ സത്യഭാമയെ പൊലീസ് അറസ്റ്റു ചെയ്തില്ലെന്നതാണ് ഞെട്ടിക്കുന്ന വസ്തുത.
ആർഎൽവി രാമകൃഷ്ണനെതിരെ അധിക്ഷേപ പരാമർശത്തിന്റെ പേരിൽ സത്യഭാമ ജൂനിയറിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അവർ പഠിച്ച കലാമണ്ഡലം അടക്കം പൂർവ്വ വിദ്യാർത്ഥിയെ തള്ളി രംഗത്ത് വന്നിരുന്നു. ഇതിനിടയിലാണ് മരുമകൾ നൽകിയ സ്ത്രീധന പീഡന പരാതിയുടെ വിവരങ്ങൾ പുറത്ത് വന്നത്. ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് സത്യഭാമ രാമകൃഷ്ണനെ അധിക്ഷേപിച്ച് സംസാരിച്ചത്. പുരുഷന്മാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ആർഎൽവി രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ പറഞ്ഞത്. തുടർന്ന് പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവർത്തകരോടും ഇവർ കയർത്തിരുന്നു. രാമകൃഷ്ണനെ കുറിച്ചുള്ള പരാമർശത്തിൽ യാതൊരു കുറ്റബോധവും ഇല്ലെന്നും അതിൽ ഉറച്ച് നിൽക്കുന്നതായും അവർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
2018ൽ അന്തരിച്ച കഥകളി ആചാര്യൻ കലാമണ്ഡലം പത്മനാഭൻ നായരെക്കുറിച്ചും അദ്ദേഹത്തിന്റെ ഭാര്യയും മോഹിനിയാട്ടം ഗുരുവുമായ അന്തരിച്ച കലാമണ്ഡലം സത്യഭാമയെക്കുറിച്ചും കലാമണ്ഡലം ഭരണസമിതി അംഗമായിരിക്കെ സത്യഭാമ നടത്തിയ പരാമർശവും വിവാദമായിരുന്നു. പത്മനാഭൻ ആശാൻ മോശം നടനാണെന്നും കലാമണ്ഡലം സത്യഭാമയ്ക്ക് ഒരു പിണ്ണാക്കും അറിയില്ലെന്നും മറ്റുമായിരുന്നു പരാമർശം. ഇതിനെത്തുടർന്ന് കലാമണ്ഡലം ഭരണസമിതിയിൽനിന്നു സത്യഭാമയെ പുറത്താക്കുകയും ചെയ്തിരുന്നു.