ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച വീണ്ടും കേരളത്തിലെത്തും. ബിജെപിയുടെ എ പ്ലസ് മണ്ഡലമായ പാലക്കാട് നരേന്ദ്ര മോദി റോഡ് ഷോ നടത്തും. സന്ദർശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തിൽ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഏകദേശം 50,000 പേരെ റോഡ് ഷോയിൽ അണിനിരത്താനാണ് ബിജെപി ജില്ലാ നേതൃത്വം തീരുമാനിച്ചിട്ടുള്ളത്. ഇത് മൂന്നാം തവണയാണ് മോദി പാലക്കാട് എത്തുന്നത്. നേരത്തെ 2016ലും 21ലും നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം ജില്ല സന്ദർശിച്ചിരുന്നു.
ചൊവ്വാഴ്ച രാവിലെ 10 മണിയോടെ പാലക്കാട് മേഴ്സി കോളേജിലെ ഹെലിപാഡിൽ എത്തുന്ന പ്രധാനമന്ത്രി റോഡ് മാർഗം റോഡ് ഷോ ആരംഭിക്കുന്ന അഞ്ചുവിളക്കിലെത്തും. അവിടെ മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിലാണ് റോഡ് ഷോ. 30 മിനിട്ട് നീണ്ട റോഡ് ഷോയാണ് തീരുമാനിച്ചിട്ടുള്ളത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച തമിഴ്നാട്ടിലാണ് സന്ദർശനം നടത്തുന്നത്. കഴിഞ്ഞ ദിവസം തമിഴ്നാട് പൊലീസ് അനുമതി നിഷേധിച്ച റോഡ്ഷോയ്ക്ക് മദ്രാസ് ഹൈക്കോടതി അനുമതി നൽകിയിരുന്നു. പൊലീസിന് റൂട്ടും ദൂരവും തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മോദിയുടെ റോഡ്ഷോയ്ക്ക് പൊലീസ് ആദ്യം അനുമതി നിഷേധിക്കുകയായിരുന്നു. ഇത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള സ്റ്റാലിൻ സർക്കാരിന്റെ നടപടി ആണെന്ന ആക്ഷേപണങ്ങളും ഉയർന്നിരുന്നു. വൈകീട്ട് 5:45 നാണ് രണ്ടര കിലോമീറ്റർ ദൂരമുള്ള റോഡ് ഷോ ആരംഭിക്കുക.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ഇത് രണ്ടാമത്തെ തവണയാണ് കേരളത്തില്‍ മോദി ചൊവ്വാഴ്ച എത്തുന്നത്. ഫെബ്രുവരി 27നാണ് മോദി അവസാനമായി സംസ്ഥാനത്ത് എത്തിയത്. അന്ന് ബിജെപിയുടെ എ ക്ലാസ് മണ്ഡലമായി വിലയിരുത്തപ്പെടുന്ന തിരുവനന്തപുരത്തും തൃശൂരിലുമായിരുന്നു മോദിയുടെ പരിപാടികൾ ഉണ്ടായിരുന്നത്. കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ കേരളപദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ തിരുവനന്തപുരത്തും ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനായി തൃശൂരിലും അതിനു മുൻപും മോദി എത്തിയിരുന്നു. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷമായിരുന്നു മോദി ഭാഗ്യ സുരേഷിന്റെ വിവാഹത്തില്‍ പങ്കെടുത്തത്. അതിന് മുമ്പ് കൊച്ചിയിലെത്തിയ നരേന്ദ്രമോദി റോഡ് ഷോയും നടത്തുകയുണ്ടായി.