കാലാവധി കഴിഞ്ഞ വിവരം മറച്ചു വെച്ചായിരുന്നു കേരള സർവകലാശാല യൂണിയൻ വിവാദമായ കലോത്സവം നടത്തിയതെന്ന വിവരങ്ങൾ പുറത്ത്. കാലാവധി കഴിഞ്ഞിട്ടും അത് മറച്ചുവെച്ച് കലോത്സവം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് കേരള സർവകലാശാല യൂണിയൻ പിരിച്ചുവിടാൻ വൈസ് ചാൻസലറുടെ ഉത്തരവ്. സർവകലാശാല കലോത്സവവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ തുടർച്ചയാണ് പുതിയ നടപടി.
കാലാവധി കഴിഞ്ഞിട്ടും അത് മറച്ചുവെച്ച് കലോത്സവം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വി സി ഡോ. മോഹനൻ കുന്നുമ്മലിന്റെ നടപടി. ഫെബ്രുവരി 26ന് കാലാവധി അവസാനിച്ച യൂണിവേഴ്‌സിറ്റി യൂണിയൻ ഭാരവാഹികൾക്ക് പുതിയ തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ കാലാവധി നീട്ടി കൊടുക്കണമെന്ന നിലവിലെ യൂണിയന്റെ നിർദേശവും വി സി തള്ളുകയായിരുന്നു.
പുതിയ ജനറൽ കൗൺസിൽ വിളിച്ചുചേർത്ത് തെരഞ്ഞെടുപ്പ് നടത്താനും ഈ കാലയളവിൽ യൂണിയന്റെ ചുമതല സ്റ്റുഡൻസ് സർവീസ് ഡയറക്ടർക്ക് നൽകാനുമാണ് വി സിയുടെ ഉത്തരവ്. നിയമപ്രകാരം ഒരു വർഷം മാത്രമേ യൂണിയന് കാലാവധിയുള്ളൂ. കാലാവധി ഫെബ്രുവരി 26ന് അവസാനിച്ചിട്ടും ഇക്കാര്യം മറച്ചുവച്ചാണ് യൂണിയന്റെ നേതൃത്വത്തിൽ ഈ വർഷത്തെ യുവജനോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.