പാലക്കാട് . എക്‌സൈസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ലോക്കപ്പിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. ഇതിനിടെ ബുധനാഴ്ച രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന രണ്ട് എക്‌സൈസ് ജീവനക്കാരെ സംഭവത്തിൽ സസ്‌പെന്‍ഡ് ചെയ്തു. ഷോജോയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്.
എക്‌സൈസ് പിടികൂടിയ ഇടുക്കി സ്വദേശി ഷോജോ ജോണ്‍ ആണ് മരണപ്പെട്ടത്. ലഹരിക്കടത്ത് കേസില്‍ ബുധനാഴ്ചയാണ് ഷോജോ ജോണിനെ പാലക്കാട് കാടാങ്കോടിലെ വീട്ടില്‍ നിന്നും എക്സൈസ് സംഘം കസ്റ്റഡിയിലെടുക്കുന്നത്. രണ്ടു കിലോ ഹാഷിഷ് ഓയിലും വീട്ടില്‍ നിന്നും എക്സൈസ് പിടിച്ചെടുക്കുകയായിരുന്നു.
കസ്റ്റഡിയിലെടുത്ത ഷോ ജോയെ ആദ്യം എക്‌സൈസ് ഓഫീസിലേക്കും തുടർന്ന് റേഞ്ച് ഓഫീസിലും എത്തിച്ച് ചോദ്യം ചെയ്തിരുന്നു. തുടർന്ന് രാവിലെ 7 മണിയോടെ ലോക്കപ്പിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഷോജോയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നാണ് കുടുംബം പറയുന്നത്. ഷോജോ ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങള്‍ ഓഫീസിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നു എക്‌സൈസും പറയുന്നു. ഏകദേശം 25 ലക്ഷം രൂപ മൂല്യമുള്ള ഹാഷിഷ് ഓയിലാണ് ഷോജോയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നത്.