സിദ്ധാർത്ഥ് കൊല കേസിൽ എല്ലാ വിധ തെളിവുകളും കേരള പോലീസ് നശിപ്പിച്ച ശേഷമാണ് അന്വേഷണം സി.ബി ഐയ്ക്ക് വിട്ടതെന്ന് ചെറിയാൻ ഫിലിപ്പ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. പോസ്റ്റ് ഇങ്ങനെ…
‘സിദ്ധാർഥ് കൊലക്കേസ് സി ബി ഐ യ്ക്ക് വിട്ടത് തെളിവ് നശിപ്പിച്ച ശേഷം’ എന്ന തലക്കെട്ടിൽ ചെറിയാൻ ഫിലിപ് പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ….
സിദ്ധാർത്ഥ് കൊല കേസിൽ എല്ലാ വിധ തെളിവുകളും കേരള പോലീസ് നശിപ്പിച്ച ശേഷമാണ് അന്വേഷണം സി.ബി ഐയ്ക്ക് വിട്ടത്. പോസ്റ്റുമാർട്ടം റിപ്പോർട്ട് പരിശോധിച്ചാൽ നിരവധി പ്രതികൾ ഉണ്ടെന്ന് മനസ്സിലാക്കാം. പ്രതികളിൽ പലരും പോലീസിന്റെ കൺമുമ്പിൽ ഉണ്ടായിരുന്നിട്ടും അവരെ രണ്ടാഴ്ചയ്ക്കുള്ളിൽ പിടികൂടിയില്ല.
ചില അറസ്റ്റുകൾ പ്രഹസനം മാത്രമായിരുന്നു. ദൃക്സാക്ഷികളെ ചോദ്യം ചെയ്തിട്ടില്ല. പലരെയും മൊഴി കൊടുക്കാതിരിക്കാൻ എസ്.എഫ്.ഐ ക്കാരും പാർട്ടിക്കാരും ഭീഷണിപ്പെടുത്തിയിരുന്നു. സി.ബി.ഐ എവിടെ വലവിരിച്ചാലും കെട്ടിതൂക്കിയ കയർ മാത്രമേ തെളിവായി ലഭിക്കുകയുള്ളു. തെരഞ്ഞെടുപ്പിനു മുമ്പ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയോ സി.പി.എം നേതാക്കളോ സിദ്ധാർത്ഥിന്റെ വീട്ടിലെത്തി മാതാപിതാക്കളെ കാണാതിരുന്നത് മനുഷ്യത്വരാഹിത്യമാണ്.
അതേസമയം ജെ.എസ്.സിദ്ധാർഥന്റെ മരണം സിബിഐക്കു കൈമാറാൻ സർക്കാർ തീരുമാനിച്ചെങ്കിലും ഏറ്റെടുക്കാൻ സിബിഐ തയാറാകുക എന്ന കടമ്പ കൂടി ഇനി മുന്നിലുണ്ട്. കോടതികൾ കേസ് ഏറ്റെടുക്കാൻ നിർദേശിച്ചാൽ സിബിഐ അനുസരിക്കാറുണ്ട്. എന്നാൽ, സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെട്ടാൽ ഏറ്റെടുക്കണമെന്നില്ല. മാത്രമല്ല, ഏതു കേസും സിബിഐക്ക് ഏറ്റെടുക്കാനുള്ള പൊതു അനുമതി സംസ്ഥാന സർക്കാർ 2020 ൽ റദ്ദാക്കുകയും ചെയ്തിയിരുന്നു. സിദ്ധാർഥന്റെ മരണം അന്വേഷിക്കുന്നതിന് പ്രത്യേക അനുമതി നൽകണമെന്നു ചുരുക്കം. കോളജ് ഹോസ്റ്റലിൽ ഉണ്ടായിരുന്നവരിൽ 130 പേർ മർദനത്തിന് സാക്ഷിയായിരുന്നെന്നാണു വിവരം. ഇവരിൽ നിന്നെല്ലാം സിബിഐക്ക് മൊഴിയെടുക്കേണ്ടി വരും. പൊലീസ് ഇതുവരെ വിദ്യാർഥികളല്ലാതെ ആരെയും പ്രതിയാക്കിയിട്ടില്ല.
കഴിഞ്ഞ മാസം 18 ന് ഉച്ചയ്ക്ക് 12.30നും 1.45 നും ഇടയിലാണ് സിദ്ധാർഥൻ മരിച്ചതെന്നാണ് എഫ്ഐആറിൽ പറയുന്നത്. എന്നാൽ, വിവരം പൊലീസ് സ്റ്റേഷനിൽ ലഭിച്ചത് വൈകിട്ട് 4.29 നാണ്. കോളജിൽ നിന്ന് പൊലീസ് സ്റ്റേഷനിലേക്ക് 200 മീറ്റർ മാത്രമേ ദൂരമുള്ളൂ. വിവരം പൊലീസിനെ അറിയിക്കാൻ 2 മണിക്കൂറിലേറെ വൈകിയതിന് കോളജ് അധികൃതർ മറുപടി പറയേണ്ടി വരും. മരണകാരണമായ കുരുക്ക് യഥാസ്ഥാനത്ത് ഉണ്ടായിരിക്കുകയോ പൊലീസ് ഇതു ഹാജരാക്കുകയോ ചെയ്തിട്ടില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് ആരു നീക്കിയെന്ന ചോദ്യത്തിനുത്തരവും കണ്ടെത്തേണ്ടി വരും. കഴുത്തിലെ ഒരു മുറിവിൽ അസ്വാഭാവിതയുണ്ട്. മൃതദേഹം ആംബുലൻസിൽ കയറ്റിയപ്പോൾ തലയുടെ മുകളിൽ രക്തം കണ്ടതായി ഡ്രൈവർ പറഞ്ഞതും അന്വേഷണ പരിധിയിൽ വരും.
അന്വേഷണം സിബിഐക്കു വിടാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം ആശ്വാസകരമെന്നാണ് അച്ഛൻ ടി. ജയപ്രകാശ് പ്രതികരിച്ചത്.
ജയപ്രകാശിന്റെ വാക്കുകൾ ഇങ്ങനെ … ‘മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിൽ സന്ദർശിച്ച് കത്ത് കൈമാറി. കത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അതുപോലെ ചെയ്യാമെന്ന് ഉറപ്പു നൽകി. ഉടനടി തീരുമാനമെടുത്തതിൽ മുഖ്യമന്ത്രിയോടു നന്ദിയുണ്ട്. സിദ്ധാർഥനെ ആക്രമിച്ചതിൽ പങ്കുള്ള പലരും ഇനിയുമുണ്ട്. അവരെയെല്ലാം പ്രതി ചേർക്കുമെന്നു പ്രതീക്ഷിക്കുന്നു. വാർഡനും ഡീനും ഉൾപ്പെടെയുള്ളവർ ഇതിലുൾപ്പെടും. ആക്രമണത്തിനെതിരെ പ്രതികരിക്കാതെ കണ്ടുനിന്നവരും പ്രതികളാണ്.
പോസ്റ്റ് മോർട്ടം നടക്കുമ്പോൾ വൈസ് ചാൻസലർ കോളജിൽ അഭിമുഖം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇത്രയും ക്രൂരമായ മനസ്സുള്ളവർ എന്തിനാണ് പഠിച്ചിറങ്ങുന്നത്, കുട്ടികളെ പഠിപ്പിക്കുന്നത്? ’എന്നും ജയപ്രകാശ് ചോദിച്ചു. അതേസമയം പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷം ചെയ്ത ഏറ്റവും നല്ല പ്രവൃത്തിയാണു സിദ്ധാർഥന്റെ മരണം സിബിഐക്കു വിട്ടതെന്നാണ് കഥാകൃത്ത് ടി.പത്മനാഭൻ പറഞ്ഞത്. ഇടതുപക്ഷ നേതാക്കന്മാർ ചാനൽ ചർച്ചകളിൽ സിദ്ധാർഥനായി മുതലക്കണ്ണീർ ഒഴുക്കി. അവരെല്ലാം അവസാനം ചോദിക്കുന്നത് ഈ സംഭവത്തിൽ എസ്എഫ്ഐ എന്തു പിഴച്ചു എന്നാണ്. അവർക്കു തെളിവു നൽകാൻ വേണ്ടിയാണു കേസ് സിബിഐ അന്വേഷിക്കുന്നത്. അന്വേഷണം സിബിഐയ്ക്കു വിട്ട സർക്കാരിന് ഞാൻ റെഡ് സല്യൂട്ട് നൽകുകയാണ്. സത്യം പുറത്തുവരട്ടെ എന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാജി സാംസ്കാരിക വേദി നടത്തിയ സെമിനാറിൽ പ്രഭാഷണം നടത്തുകയായിരുന്നു പത്മനാഭൻ.