വാചമടിച്ചും വീമ്പു പറഞ്ഞും സർക്കാരിനെ താങ്ങി നിർത്താൻ പെടാപ്പാടു പെടുകയാണ് പിണറായി സർക്കാർ. ഇക്കാര്യത്തിൽ എന്തൊക്കെ കഷ്ടവും ദുരിതവുമാണ് പിണറായി പേറുന്നതെന്നു ആർക്കെങ്കിലും അറിയുമോ? എന്തിനും ഇതിലും കുറച്ച് പൊടിപ്പും തൊങ്ങലുമൊക്കെ കൂട്ടി പോക അടിച്ചു വിടുന്നതിൽ സി പി എമ്മിന് ഒരു ഉളുപ്പും മാനവും ഇല്ല. പാവപ്പെട്ടവന്റെ അന്നം മുടക്കുമ്പോഴും വീമ്പു പറച്ചിലിന് ഒരു കുറവും ഇല്ല.
ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) സംവിധാനം തകരാറിലായതോടെ സംസ്ഥാനത്ത് റേഷൻ വിതരണം തകരാറിലായിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു നാളുകളായി ഇത് തുടർക്കഥയാവുകയാണ്. ഡിജിറ്റൽ വിപ്ലവത്തിൽ ഞങ്ങൾ കേരളമാണ് കേമന്മാർ എന്ന് പെരുമ കൊട്ടിഘോഷിക്കുന്ന ഒരു സംസ്ഥാനത്തിന്റെ ഗതികേടാണിത്. സാങ്കേതികപ്പിഴവുകൊണ്ടു സംസ്ഥാനത്ത് റേഷൻവിതരണം തുടർച്ചയായി മുടങ്ങുകയാണ്. നാടിന്റെ അന്നം മുട്ടിക്കുകയാണ്. റേഷൻ അരിയിൽ പട്ടിണി കിടക്കാതെ കഴിഞ്ഞിരുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളെ പട്ടിണിയിലേക്ക് വലിച്ചെറിഞ്ഞിരിക്കുകയാണ് പിണറായി സർക്കാർ,.
റേഷൻ കടകളിൽ മുൻഗണനാ കാർഡ് അംഗങ്ങളുടെ ഇ കെവൈസി മസ്റ്ററിങ്ങും തടസ്സപ്പെട്ടിരിക്കുന്നു. മഞ്ഞ, പിങ്ക് കാർഡ് അംഗങ്ങളുടെ മസ്റ്ററിങ്, സെർവറിന്റെ ശേഷിയെ ബാധിച്ചതോടെയാണ് ഇ പോസ് സംവിധാനം തീർത്തും തകരാറിലാവുന്നത്. ഇ കെവൈസി മസ്റ്ററിങ് ഞായറാഴ്ച വരെ നിർത്തിവച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാർ നിർദേശപ്രകാരമുള്ള മസ്റ്ററിങ് ഈ മാസം 18നു മുൻപു പൂർത്തിയാക്കേണ്ടിയിരിക്കു മ്പോഴാണിത്. ഇ പോസ് തകരാർ തുടർന്നാൽ ഇതു സമയബന്ധിതമായി പൂർത്തിയാക്കാനാകുമോ എന്ന ആശങ്കയും ഉണ്ടായിട്ടുണ്ട്.
ഇ പോസ് സംവിധാനം തകരാരാറിലാവുന്നത് ഇന്നോ ഇന്നലെയോ അല്ല. ഇത് പതിവ് സംഭവമായി ജനത്തിന്റെ അന്നം മുട്ടിക്കാൻ തുടങ്ങിയിട്ട് കുറേക്കാലമായി. ഇവിടെയാണ് വീമ്പു പറച്ചിലിന്റെ പ്രസക്തി. ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ രാജ്യത്ത് നമ്പർ വൺ ആണ് കേരളമെന്നു നാഴികക്ക് നാല്പത് വട്ടം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും തട്ടി വിടുമ്പോഴാണിതെന്നു ഓർക്കണം.
ഇ പോസ് സംവിധാനവും അതിനെ നിയന്ത്രിക്കുന്ന സെർവറും തകരാറിലാകുന്നതാണു റേഷൻ വിതരണത്തിലെ പ്രതിസന്ധിക്കു മുഖ്യ കാരണം. ഇതുവരെ ഇതിനു പരിഹാരമുണ്ടാക്കാൻ ശ്രമിച്ചിട്ടില്ല. സംസ്ഥാനത്തെ കാർഡ് ഉടമകൾക്കു റേഷൻ വിതരണം ചെയ്യുന്നതിന്റെ കണക്കുകൾ രേഖപ്പെടുത്തുന്നത് ആധാർ അധിഷ്ഠിത പൊതുവിതരണ സംവിധാനം വഴിയാണ്. റേഷൻകടകളിൽ സ്ഥാപിച്ചിട്ടുള്ള ഇ പോസ് യന്ത്രങ്ങളിൽ കാർഡ് ഉടമ വിരൽ പതിപ്പിക്കുമ്പോൾ ആ വ്യക്തിയുടെ ആധാർ കാർഡിലെ ബയോമെട്രിക് വിവരങ്ങൾ പരിശോധിച്ച്, യഥാർഥ ഗുണഭോക്താവിനെ തിരിച്ചറിഞ്ഞ് അർഹമായ റേഷൻ നൽകുകയും അക്കാര്യം രേഖപ്പെടുത്തുകയുമാണ് ഈ സംവിധാനത്തിലൂടെ ചെയ്തുവരുന്നത്.
എഇപിഡിഎസിന്റെ പ്രധാന സെർവർ കേന്ദ്ര സർക്കാരിനുകീഴിലെ നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ (എൻഐസി) മേൽനോട്ടത്തിൽ ഹൈദരാബാദിലും മറ്റൊരു സെർവർ കേരളത്തിൽ തിരുവനന്തപുരത്തു സംസ്ഥാന ഐടി വകുപ്പിനു കീഴിലെ സ്റ്റേറ്റ് ഡേറ്റ സെന്ററിലുമാണു സ്ഥിതി ചെയ്യുന്നത്. രണ്ടു സെർവറുകളിലും പലപ്പോഴുമുണ്ടാവുന്ന സാങ്കേതികപ്പിഴവുകളാണ് റേഷൻ വിതരണത്തെ സാരമായി ബാധിക്കുന്നത്.
തിരുവനന്തപുരത്തു സംസ്ഥാന ഐടി വകുപ്പിനു കീഴിലെ സ്റ്റേറ്റ് ഡേറ്റ സെന്ററിലെ സെർവറിനു വേണ്ടത്ര കപ്പാസിറ്റി ഇല്ലാത്തതാണ് ഇതിനു മുഖ്യ കാരണം.ഒപ്പം വിവരങ്ങൾ പരിശോധിക്കാനായി ആധാർ സെർവറിനെ ആശ്രയിക്കുമ്പോൾ അതുമായി ബന്ധം ലഭിക്കാത്ത പ്രശ്നങ്ങളും ഇ പോസ് സംവിധാനത്തെ തടസ്സപ്പെടുത്തുന്നുണ്ട്. 2017ൽ ആരംഭിച്ച ഇ പോസ് സംവിധാനം കേരളത്തിൽ ഇപ്പോഴും ബാലാരിഷ്ടതയിൽ തന്നെയാണ്. ഇക്കാര്യത്തിൽ സംസ്ഥാന ഭക്ഷ്യവകൂപ്പു ആവട്ടെ കേന്ദ്ര ഏജൻസിയെ പഴിചാരി രക്ഷപെടാൻ ശ്രമിക്കുകയാണ്.
ഇ പോസ് സംവിധാനത്തിന്റെ പരിപാലനത്തിനും അറ്റകുറ്റപ്പണിക്കുമുള്ള ടെൻഡർ കാലാവധി തീർന്ന് ഒരു മാസത്തിലേറെയായിട്ടും സർക്കാർ തിരിഞ്ഞുനോക്കിയിട്ടില്ല. ഇപ്പോൾ പരിപാലനച്ചുമതല നിർവഹിക്കുന്ന കമ്പനിക്കു കാലാവധി നീട്ടി നൽകാനും തയ്യാറായിട്ടില്ല. നിലവിലെ നിരക്കിൽ
ഞങളുടെ പണി തുടരാൻ നിർവാഹമില്ലെന്നാണ് ഈ കമ്പനി അറിയിച്ചിരിക്കുന്നത്. നിലവിലെ 5 വർഷ ടെൻഡർ കഴിഞ്ഞ മേയിൽ ആണ് അവസാനിച്ചത്. തുടർന്നു മൂന്നുവട്ടം കരാർ നീട്ടിയത് ജനുവരി 31ന് അവസാനിക്കുകയായിരുന്നു. പുതിയ ടെൻഡർ നടപടികൾ ജനുവരിയിൽതന്നെ സപ്ലൈകോ പൂർത്തീകരിച്ചെങ്കിലും വ്യവസ്ഥകളിൽ പലതും പങ്കെടുത്ത കമ്പനികൾക്കു സ്വീകാര്യമായില്ല.
മിഷിണനുകളുടെ സാങ്കേതിക തകരാറിനൊപ്പം റേഷൻ വ്യാപാരികളുടെ സമരംകൂടിയായപ്പോൾ റേഷൻവിതരണം തീർത്തും താറുമാറായ അവസ്ഥയിലാണ്. റേഷൻ വ്യാപാരികളുടെ നാലു സംഘടനകൾ ഉൾപ്പെട്ട സംയുക്ത സമരസമിതിയുടെ കടയടപ്പു മൂലമാണു വ്യാഴാഴ്ച സംസ്ഥാനത്തു റേഷൻ വിതരണം സ്തംഭിക്കുന്നത്. 6 വർഷം മുൻപുള്ള വേതന പാക്കേജ് പരിഷ്കരിക്കുക, റേഷനിങ് ഓർഡറിലെ വ്യാപാരിദ്രോഹ നടപടികൾ പിൻവലിക്കുക, ക്ഷേമനിധി കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അവരുടെ സമരം.
മഞ്ഞ, പിങ്ക് കാർഡുകളിലായുള്ള ഒന്നരക്കോടി അംഗങ്ങളുടെ മസ്റ്ററിങ്ങിനു വിപുലമായ ക്യാംപുകളും മറ്റു സംവിധാനങ്ങളും സത്യത്തിൽ ആവശ്യമാണ്. കിടപ്പുരോഗികളുടെ വീട്ടിലെത്തി മസ്റ്ററിങ് നടത്താനും നടപടികൾ ഉണ്ടാവണം. ഇ പോസ് സംവിധാനം അടിക്കടി തകരാറിലാക്കുന്ന സാഹചര്യം പരിഹരിച്ച്, ജനങ്ങളുടെ ഏറ്റവും അടിസ്ഥാന ആവശ്യവും അവകാശവുമായ റേഷന്റെ സുഗമ വിതരണം ഉറപ്പാക്കേണ്ടത് ഭരിക്കുന്ന സർക്കാരിന്റെ കടമയാണ്. റേഷൻ വ്യാപാരികളുടെ ന്യായമായ ആവശ്യങ്ങൾ പരിഹരിക്കേണ്ടതും സംസ്ഥാന സർക്കാർ തന്നെയാണ്.
https://youtu.be/9D7jNh9c37A?si=bWRbH8T8WeRMyZ_K