ന്യൂ ഡൽഹി . മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പദ്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നു. ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനത്ത് കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി പ്രകാശ് ജാവദേക്കറില്‍ നിന്നാണ് പദ്മജ വേണുഗോപാല്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.
തുടര്‍ച്ചയായ അവഗണനയിൽ മനം നൊന്താണ് കോണ്‍ഗ്രസ് വിടുന്നതെന്ന് പദ്മജ വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വേദനയോടെയാണ് പാര്‍ട്ടി വിടുന്നത്. കോണ്‍ഗ്രസുകാര്‍ തന്നെ ബിജെപിയാക്കി. കെ.മുരളീധരന്‍റെ വിമര്‍ശനങ്ങള്‍ കേള്‍ക്കുമ്പോൾ ചിരിയാണ് വരുന്നത്. ഉപാധികളൊന്നുമില്ലാതെയാണ് ബിജെപിയിലേക്ക് പോകുന്നത്. പദ്മജ വേണുഗോപാല്‍ പറഞ്ഞു. പദ്മജക്ക് ഗവര്‍ണ്ണര്‍ പദവിയടക്കം ചര്‍ച്ചയിലുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ചാലക്കുടിയില്‍ മത്സരിപ്പിക്കുന്നതിലും ആലോചനകളുണ്ട്. ചാലക്കുടിയിൽ പദ്മജ മത്സരിക്കുകയാണെങ്കില്‍ ചാലക്കുടി സീറ്റ് ബിജെപിയെടുത്ത് എറണാകുളം സീറ്റ് ബിഡിജെഎസിന് നല്‍കാണാന് സാധ്യത.
ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പദ്മജ വേണുഗോപാലിൻ്റെ ബിജെപി പ്രവേശനം കോൺഗ്രസിന് കനത്ത ആഘാതം ഉണ്ടാക്കിയിരിക്കുന്ന. ലീഡറുടെ മകൾ വരെ ബിജെപിയിലെത്തുന്നു എന്നത് പാർട്ടിക്കുള്ള വിശ്വാസ്യതയെ ബാധിക്കുന്നുണ്ട്. പദ്മജക്ക് നൽകിയ സ്ഥാനമാനങ്ങൾ എണ്ണിപ്പറഞ്ഞ് ചതിച്ചെന്ന് പറഞ്ഞ് നേരിടാനാണ് കോൺഗ്രസ് നേതാക്കൾ ലക്ഷ്യമിടുന്നത്.
നരേന്ദ്രമോദി വലിയ നേതാവാണെന്നും അദ്ദേഹത്തിന്റെ കഴിവ് എന്നും തന്നെ ആകര്‍ഷിച്ചിരുന്നുവെന്നും ബിജെപി അംഗത്വം സ്വീകരിച്ച ശേഷം പദ്മജ വേണുഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ബിജെപിയിൽ ചേര്‍ന്നതിൽ വളരെ സന്തോഷം. ആദ്യമായാണ് പാർട്ടി മാറുന്നത്. ബിജെപി എന്ന പാർട്ടിയെ കുറിച്ച് കൂടുതൽ പഠിക്കണം. കോൺഗ്രസുമായി വര്‍ഷങ്ങളായി താൻ അകൽച്ചയിലായിരുന്നു – പദ്മജ ഡൽഹിയിൽ പറഞ്ഞു..
ഹൈക്കമാൻഡിന് പലതവണ പരാതി നൽകിയിട്ടും നടപടിയുണ്ടാ യില്ല. താൻ നൽകിയ പരാതികളെല്ലാം ചവിറ്റുകുട്ടയിലേക്ക് പോയി. തന്റെ പരാതിയിൽ പരാമര്‍ശിച്ചവരെല്ലാം വലിയ സ്ഥാനങ്ങളി ലെത്തി. സമാധാന പരമായി പ്രവർത്തിക്കണം എന്നാണ് എന്റെ ആഗ്രഹം. മറ്റ് ആവശ്യങ്ങൾ ഒന്നും ഇല്ല. സോണിയ ഗാന്ധിയോട് വലിയ ബഹുമാനമാണ്. പക്ഷേ ഇതുവരെ കാണാൻ പറ്റിയില്ല. കോൺഗ്രസ് പ്രവർത്തകരെ പറ്റി ആലോചിക്കുമ്പോൾ മാനസികമായ ബുദ്ധിമുട്ടുണ്ട്. പാർട്ടി പ്രവർത്തകരിൽ പലരും ഒപ്പമുണ്ട് – പദ്മജ പറഞ്ഞു.