മോന്‍സണ്‍ മാവുങ്കല്‍ ഒന്നാം പ്രതിയായ തട്ടിപ്പു കേസില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം കോടതിയിൽ സമര്‍പ്പിച്ച് പിണറായിയുടെ രാഷ്ട്രീയ പക. മോന്‍സണ്‍ മാവുങ്കലിന്റെ ഉച്ചിഷ്ടം തിന്നാൻ പോയവരുടെ കൂട്ടത്തിൽ മുൻ ഡി ജി പിയും, മുൻ ഐജി ലക്ഷ്മണയും മുൻ ഡിഐജി സുരേന്ദ്രനും ഒക്കെ ഉണ്ടെങ്കിലും ഇക്കാര്യത്തിൽ സുധാകരനോട് രാഷ്ട്രീയ പക തീർത്തിരിക്കുകയാണ് പിണറായി വിജയൻ.
സുധാകരനെ കേസില്‍ രണ്ടാം പ്രതിയാക്കിയാണ് പോലീസ് കുറ്റപത്രം നൽകിയിരിക്കുന്നത്. ഗൂഢാലോചന കുറ്റമാണ് സുധാകരനെതിരെ ചുമത്തിയിട്ടുള്ളത്. എറണാകുളം എസിജെഎം കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കെ സുധാകരൻ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിക്കാനിരിക്കെയാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം നൽകിയിരിക്കുന്നത് എന്നതാണ് ഇക്കാര്യത്തിൽ ശ്രദ്ധേയം.
ദുർഭരണം, കരിമണൽ കൊള്ള, മകൾ വീണ ഇടനിലക്കാരിയായി നടന്ന മാസപ്പടി, ഖജനാവിലെ ദാരിദ്ര്യം തുടങ്ങി എല്ലാം കൊണ്ടും നിൽക്ക കള്ളിയില്ലാത്ത അവസ്ഥയിൽ തിരഞ്ഞെടുപ്പിൽ വോട്ടു ചോദിക്കുന്നതെങ്ങനെ എന്നത് സി പി എമ്മിന് മുന്നിൽ പോലും ആശങ്ക നിറഞ്ഞ അവസ്ഥയിലാണ് രാഷ്ട്രീയ എതിരാളികൾക്കെ തിരെ പിണറായി വിജയൻ തന്നെ പടവാളെടുക്കുന്നത്.
ക്രിമിനല്‍ ഗൂഢാലോചന അടക്കമുള്ള വകുപ്പുകളാണ് സുധാകരനെതിരേ പിണറായി പോലീസ് ചുമത്തിയിരിക്കുന്നത്. സുധാകരന് മോന്‍സനൊപ്പം സാമ്പത്തിക തട്ടിപ്പിന് കൂട്ടുനിന്നെന്ന് കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നു. മോന്‍സണ്‍ വ്യാജ ഡോക്ടര്‍ ആണെന്ന് അറിഞ്ഞിട്ടും ഇത് മറച്ചുവച്ചു എന്നും, മോന്‍സന്റെ വ്യാജ പുരാവസ്തു ശേഖരങ്ങളെക്കുറിച്ച് അറിവുണ്ടായിട്ടും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സുധാകരന് പ്രചാരണം നടത്തിയെന്നും കുറ്റപത്രത്തില്‍ പരാമർശിച്ചിരിക്കുന്നു.
മോൻസണിൽ നിന്നും സുധാകരൻ 10 ലക്ഷം രൂപ വാങ്ങിയെന്നാണ് കുറ്റപത്രത്തിൽ പോലീസ് ആരോപിച്ചിരിക്കുന്നത്. ഡിവൈഎസ്‌പി ആർ റസ്തമാണ് കുറ്റപത്രം കോടതിയിൽ നൽകിയത്. വളരെ ഗുരുതരമായ ഗൂഢാലോചന നടന്നുവെന്നും ശാസ്ത്രീമായി തെളിവുണ്ടെന്നും ക്രൈം ബ്രാഞ്ച് കുറ്റപത്രത്തിൽ പറഞ്ഞിട്ടുണ്ട്. സുധാകരന് പുറമേ മോന്‍സണ്‍ മാവുങ്കലും എബിന്‍ എബ്രഹാമുമാണ് ക്രൈംബ്രാഞ്ചിന്റെ പ്രതിപ്പട്ടികയിൽ ഉള്ളത്.
പരാതിക്കാര്‍ മോന്‍സണ്‍ മാവുങ്കലിന് 25 ലക്ഷം രൂപ നല്‍കിയതായും അതില്‍ 10 ലക്ഷം സുധാകരന് കൈമാറിയെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തി സുധാകരനെ നേരത്തെ കേസിൽ ചോദ്യംചെയ്തിരുന്നു. കേസില്‍ നേരത്തേ സുധാകരനെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ സുധാകരനെ അറസ്റ്റ് ചെയ്യുന്നത്. ഹൈക്കോടതി മുന്‍കൂർ ജാമ്യം അനുവദിച്ചിരുന്നതുകൊണ്ട് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അന്ന് വിട്ടയയ്ക്കുകയാണ് ഉണ്ടായത്.
മോൻസന്റെ തട്ടിപ്പിനിരയായ യാക്കൂബ് പുറായില്‍, സിദ്ദിഖ് പുറായില്‍, അനൂപ് വി. അഹമ്മദ്, സലീം എടത്തില്‍, എം.ടി. ഷമീര്‍, ഷാനിമോന്‍ എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സുധാകരനെ പ്രതിയാക്കാവുന്ന തെളിവുകള്‍ ലഭിച്ചതെന്നാണ് ക്രൈംബ്രാഞ്ച് വാദം. അതേസമയം, സുധാകരനെതിരെ പോലീസ് നിർബന്ധപൂർവം പരാതി എഴുതി വാങ്ങുകയായിരുന്നു എന്നതാണ് പിന്നാമ്പുറ കളിയായി നടന്നിരിക്കുന്നത്. ഇതിനായി സുധാകരൻ മോൻസന്റെ വീട് സന്ദർശിച്ചപ്പോൾ എടുത്ത ചിത്രങ്ങളും പോലീസ് ഉപയോഗപ്പെടുത്തി.
സുധാകരന്റെ സാന്നിധ്യത്തിലാണു മോൺസന് 25 ലക്ഷം രൂപ കൈമാറിയതെന്നാണു പരാതിക്കാര്‍ ആരോപിച്ചിരിക്കുന്നത്. ഗള്‍ഫിലെ രാജകുടുംബത്തിനു പുരാവസ്തുക്കള്‍ വിറ്റ ഇനത്തില്‍ കിട്ടിയ 2.62 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞിരിക്കുകയാണെന്നു മോൻസൺ വിശ്വസിപ്പിച്ചിരുന്നു. ബാങ്കില്‍ കുടുങ്ങിക്കിടക്കുന്ന ഈ പണം പിന്‍വലിക്കാനുള്ള തടസങ്ങള്‍ നീക്കാനായി കൈയില്‍ നിന്നു പലപ്പോഴായി 10 കോടി രൂപ വാങ്ങിയെന്നാണ് പരാതിയിൽ ആരോപിച്ചിരിക്കുന്നത്.
2018 നവംബര്‍ 22 നു കൊച്ചിയിലെ മോൺസന്റെ വീട്ടില്‍ വെച്ച് സുധാകരന് ഡല്‍ഹിയിലെ തടസങ്ങള്‍ പരിഹരിക്കാമെന്നു ഉറപ്പു നല്‍കിയെന്നും, ഇതിന്റെ പേരില്‍ മോൺസന് 25 ലക്ഷം കൂടി നല്‍കിയെന്നും, ഇതില്‍ 10 ലക്ഷം രൂപ സുധാകരന് വാങ്ങിയെന്നാണ് പരാതിയിൽ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണം. മുൻ ഐജി ലക്ഷ്മണനേയും മുൻ ഡിഐജി സുരേന്ദ്രനേയും തട്ടിപ്പുകേസിൽ പ്രതിചേർത്തിട്ടുണ്ട്. ഇവർക്കെതിരേയും വഞ്ചനാക്കുറ്റമാണു പോലീസ് ചുമത്തിയിട്ടുള്ളത്.