ന്യുഡല്‍ഹി . ബംഗലൂരു പരപ്പന സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന ലഷ്‌കറെ തോയിബ തീവ്രവാദി തടിയന്റവിട നസീര്‍ സഹതടവുകാര്‍ക്ക് തീവ്രവാദ പരിശീലനം നല്‍കിയ കേസില്‍ ഏഴ് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്. 17 കേന്ദ്രങ്ങളിലാണ് എന്‍ഐഎയുടെ പരിശോധന നടക്കുന്നത്. കര്‍ണാടക, തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളിലാണ് പരിശോധന. പ്രതികള്‍ ഭീകര പ്രവര്‍ത്തനത്തിന് ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്ന കേന്ദ്രങ്ങളിലാണ് മുഖ്യമായും പരിശോധന.
ബംഗലൂരു ലഷ്‌കറെ തോയിബ ജയില്‍ തീവ്രവാദ – ചാവേര്‍ ആക്രമണ ഗൂഢാലോചന കേസില്‍ ഇത്‌വരെ എട്ട് പേര്‍ക്കെതിരെയാണ് എന്‍ഐഎ കുറ്റപത്രം നല്‍കി. ഇവരില്‍ പ്രധാനിയാണ് കണ്ണൂര്‍ സ്വദേശി തടിയന്റവിട നസീര്‍. ഇതില്‍ രണ്ട് പേര്‍ ഒളിവിലാണ്. 2013 മുതല്‍ ബംഗലൂരു സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ് തടിയന്റവിട നസീര്‍. ജുനൈദ് അഹമ്മദ് എന്ന ജെഡി, സല്‍മാന്‍ ഖാന്‍ എന്നീ പ്രതികള്‍ വിദേശത്തേക്ക് കടന്നിട്ടുണ്ടെന്നാണ് സംശയം. സയിദ് സുഹൈല്‍ ഖാന്‍, മുഹമ്മദ് ഉമര്‍, സഹീദ് തബ്രെസ്, സയിദ് മുദസ്സീര്‍ പാഷ, മുഹമ്മദ് ഫൈസല്‍ റബ്ബാനി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ഗൂഢാലോചനയില്‍ പങ്കെടുത്ത പ്രതികൾ പോക്‌സോ കേസിലും കൊലക്കേസിലും പ്രതികളാണ്.
യുഎപിഎ ആക്ട്, സ്‌ഫോടക വസ്തു നിരോധന നിയമം, ആയുധ നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. 2013 ജൂലായ് 18നാണ് ബംഗലൂരു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. പ്രതികളിലൊരാളുടെ വീട്ടില്‍ കൂടിയ സംഘത്തില്‍ നിന്ന് ആയുധങ്ങള്‍, സ്‌ഫോടക വസ്തുക്കള്‍, ഗ്രനേഡുകള്‍, വാക്കി-ടോക്കികള്‍ എന്നിവ പിടിച്ചെടുത്തതോടെ ജയിലില്‍ നടക്കുന്ന ഗൂഢാലോചന പോലീസിന് വെളിപ്പെടുന്നത്. 2023 ഒക്‌ടോബറില്‍ കേസ് എന്‍ഐഎയ്ക്ക് കൈമാറി. ബംഗലൂരു രമേശ്വരം കഫേയില്‍ കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനത്തില്‍ അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറിയതിനു പിന്നാലെയാണ് ഈ കേസിലും പരിശോധന നടക്കുന്നത്.