ഇടുക്കി . കാട്ടാന ആക്രമണത്തിൽ നേര്യമംഗലം കാഞ്ഞിരവേലിയിൽ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്ണന്റെ മൃതദേഹവുമായി കോതമംഗലം ടൗണിൽ നടത്തിയ പ്രതിഷേധത്തിനിടെ സംഘർഷം. മൃതദേഹം നാട്ടുകാരുടെ കൈയ്യില്‍ നിന്ന് ബലമായി പോലീസ് പിടിച്ചെടുത്തു.
മൃതദേഹം കിടത്തിയ ഫ്രീസർ റോഡിലൂടെ വലിച്ചുകൊണ്ടുപോയി ആംബുലൻസിലേക്ക് മാറ്റുകയായിരുന്നു പോലീസ്. ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും എന്നാണ് പറഞ്ഞിരിക്കുന്നത്.
പോലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷം ഉടലെടുത്തതിനെ തുടർന്ന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയ പോലീസ് സമരപ്പന്തൽ ബലമായി പൊളിച്ചുനീക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് കാട്ടാനയുടെ ആക്രമണത്തിൽ ഇന്ദിര (70) കൊല്ലപ്പെട്ടത്. കൂവ വിളവെടുക്കുന്നതിന് ഇടയിൽ കാട്ടാന ഇന്ദിരയെ ആക്രമിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ് കോതമംഗലത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴിയാണ് മരണം.