കേരള ചരിത്രത്തില്‍ ആദ്യമായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങി. പ്രതിഷേധം ഉയര്‍ന്നുവെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്നും ശമ്പളം കിട്ടില്ല. ശമ്പളത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ തിങ്കളാഴ്ച വരെ കാത്തിരിക്കണം. ഇടിഎസ്ബി അക്കൗണ്ടിലെത്തിയ പണം ബാങ്ക് വഴി പിന്‍വലിക്കാനാകാത്തതാണ് നിലവിലെ പ്രതിസന്ധി എന്നാണു പുറത്ത് വരുന്ന വിവരം. അതേസമയം, മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ശമ്പളം ലഭിച്ചു. ഭരണം ശരിയല്ലെന്ന് ജീവനക്കാർ കൂടി വിധി എഴുതിയ ദിവസങ്ങളിലാണ് കേരളം.
രണ്ടാം ദിവസവും ശമ്പളവിതരണം നടക്കാതായതോടെ ജീവനക്കാര്‍ ഒന്നടങ്കം കടുത്ത അതൃപ്തിയിലാണ്. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കും ശമ്പളം കിട്ടിയിട്ടില്ല. ജീവനക്കാരും സംഘടനകളും പ്രതിഷേധം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. ട്രഷറിയില്‍ ശമ്പളവും പെന്‍ഷനും നല്‍കാന്‍ പണം ഇല്ലാതെ വന്നതോടെയാണ് ജീവനക്കാരു ടെ ട്രഷറി അക്കൗണ്ടുകള്‍ സര്‍ക്കാര്‍ മരവിപ്പിക്കുകയായിരുന്നു.
ദിവസങ്ങളായി ഓവര്‍ഡ്രാഫ്റ്റിലായിരുന്ന ട്രഷറിയുടെ ജീവൻ മുന്നോട്ടു പോയിരുന്നത്. കേന്ദ്രവിഹിതമായ 4000 കോടി എത്തിയപ്പോഴാണ് പ്രതിസന്ധി മറികടക്കാൻ കഴിഞ്ഞത്. കേന്ദ്ര വിഹിതം എടുത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും കൊടുത്താൽ ട്രഷറി വീണ്ടും ഓവര്‍ഡ്രാഫ്റ്റിലാകും. അതിനാലാണ് ട്രഷറി അക്കൗണ്ട് മരവിപ്പിച്ച് നിര്‍ത്തിയത്. ശമ്പളം കൊടുത്തു എന്നു വരുത്തി വിമര്‍ശനം ഒഴിവാക്കാനുള്ള സര്‍ക്കാര്‍ തന്ത്രമാണ് ഇതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് പൊതുമേഖലാ സ്ഥാപനങ്ങളിലെ ഫണ്ട് ട്രഷറിയിലേക്ക് നിക്ഷേപിക്കാന്‍ സർക്കാർ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. 97,000 പേര്‍ക്കാണ് ആദ്യദിവസം ശമ്പളം കിട്ടേണ്ടിയിരുന്നത്. സര്‍ക്കാര്‍ ജീവനക്കാരില്‍ സെക്രട്ടേറിയറ്റ്, റവന്യൂ, പൊലീസ്, എക്‌സൈസ്, പൊതുമരാമത്ത്, ട്രഷറി, ജിഎസ്ടി തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാര്‍ക്കാണ് ആദ്യദിവസം ശമ്പളം ലഭിക്കുന്നത്. അധ്യാപകര്‍ക്കാണ് രണ്ടാം ദിവസം ശമ്പളം ലഭിക്കേണ്ടത്. ട്രഷറിയില്‍ പണമെത്തിക്കാന്‍ സര്‍ക്കാര്‍ തെരക്കിട്ട നീക്കങ്ങള്‍ നടത്തുകയാണ്. പൊതുമേഖലാസ്ഥാപനങ്ങളോട് അവരുടെ നീക്കിയിരിപ്പും ലാഭവിഹിതവും ട്രഷറിയില്‍ നിക്ഷേപിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.