ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം ഐഎസ്ആർഒയുടെ പുതിയ ബഹിരാകാശ പോർട്ടിനായുള്ള സർക്കാർ പരസ്യത്തിൽ ചൈനീസ് പതാക ചിഹ്നമുള്ള റോക്കറ്റിൻ്റെ ചിത്രം ഉൾപ്പെടുത്തി തമിഴ്നാട് സർക്കാർ രാജ്യത്തെ അപമാനിച്ചു. തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെ ഇതോടെ ശാസ്ത്രജ്ഞരെ അപമാനമാനിക്കുകയാണ് ചെയ്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശിച്ചു.
കുലശേഖരപട്ടണത്ത് ഐഎസ്ആർഒയുടെ പുതിയ ബഹിരാകാശ പോർട്ടിന് തറക്കല്ലിടുകയും തൂത്തുക്കുടിയിൽ 17,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ആരംഭിക്കുകയും ചെയ്തതിന് ശേഷമായിരുന്നു മോദി സംഭവത്തിൽ ഉള്ള തന്റെ വിമർശനം അറിയിച്ചത്.
‘ഇന്ത്യയുടെ വികസനം കാണാൻ ഡിഎംകെ തയ്യാറല്ല. ഡിഎംകെ ഒരു ജോലിയും ചെയ്യുന്നില്ല, മറിച്ച് തെറ്റായ ക്രെഡിറ്റ് എടുക്കുകയാണ്. ഞങ്ങളുടെ പദ്ധതികളിൽ അവർ അവരുടെ സ്റ്റിക്കർ പതിക്കുന്നു. ഇപ്പോൾ പുതിയ ഇസ്രോ ലോഞ്ച്പാഡിൻ്റെ ക്രെഡിറ്റ് എടുക്കാനാണ് ശ്രമിക്കുന്നത്. അവർ ഒരു ചൈനീസ് പതാക ചിഹ്നം ഒട്ടിച്ച് ഇന്ത്യയെ അപമാനിക്കുകയാണ്.’ തൂത്തുക്കുടിയിലെ പരിപാടിയിൽ സംസാരിക്കവെ പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
‘നിങ്ങൾ നികുതിയായി അടക്കുന്ന പണം പരസ്യങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുകയാണ്. അവർ ഇന്ത്യയുടെ പതാക ചിഹ്നം ഇട്ടിട്ടില്ല. ബഹിരാകാശ മേഖലയിൽ ഇന്ത്യയുടെ നേട്ടങ്ങൾ കാണിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അവർ നമ്മുടെ ശാസ്ത്രജ്ഞരെയും നിങ്ങളെയും കൂടിയാണ് അപമാനിച്ചിരിക്കുന്നത്.’
തമിഴ്നാട് സർക്കാർ നടപടി ഡിഎംകെയുടെ ചൈനയോടുള്ള പ്രതിബദ്ധതയുടെയും നമ്മുടെ രാജ്യത്തിൻ്റെ പരമാധികാരത്തോടുള്ള അവരുടെ തികഞ്ഞ അവഗണനയുടെയും പ്രകടമാക്കുകയാണെന്ന് തമിഴ്‌നാട് ബിജെപി പ്രസിഡൻ്റ് കെ അണ്ണാമലൈ കുറ്റപ്പെടുത്തി. ‘കുലശേഖരപട്ടണത്ത് ഐ.എസ്.ആർ.ഒ.യുടെ രണ്ടാമത്തെ വിക്ഷേപണത്തറയുടെ പ്രഖ്യാപനം പുറത്തുവന്നത് മുതൽ അഴിമതിയുടെ മുനമ്പിൽ പറക്കുന്ന പാർട്ടിയായ ഡിഎംകെ സ്റ്റിക്കറുകൾ ഒട്ടിക്കാൻ വെമ്പുകയാണ്.’ എക്‌സിലെ പോസ്റ്റിൽ ബി.ജെ.പി നേതാവ് കെ അണ്ണാമലൈ പറഞ്ഞു,