തിരുവനന്തപുരം . മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ പി.സി.ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി ബിജെപിയില്‍ ലയിച്ച ശേഷം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടത് പിണറായി സർക്കാരിന്റെ വയറ്റത്തടിക്കുന്ന ശബരിമലയുടെ രക്ഷ.
‘ശബരിമലയില്‍ വിശ്വാസം തകര്‍ക്കപ്പെടുന്ന സാഹചര്യം ഇനിയുണ്ടാകാതിരിക്കാന്‍ ശബരിമല ഉള്‍പ്പെട്ട പ്രദേശം കേന്ദ്രസര്‍ക്കാര്‍ ഉടൻ ഏറ്റെടുക്കണമെന്നാണ്’ പി.സി.ജോര്‍ജ് ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നയിച്ച കേരളപദയാത്രയുടെ സമാപന സമ്മേളനത്തില്‍ പി.സി.ജോര്‍ജ്ജിന്റെ ജനപക്ഷം പാര്‍ട്ടി ബിജെപിയില്‍ ലയിച്ച ശേഷം ആണ് പി സി ജോർജ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
പി സി പറഞ്ഞിരിക്കുന്നത് ഇങ്ങനെ: ‘നാസ്തികരുടെ കൈയിലാണ് കാര്യങ്ങള്‍. അവര്‍ വീണ്ടും വിശ്വാസങ്ങളെ തകര്‍ക്കാന്‍ ഓരോ കളികളുമായി എത്തും. ഉടുവസ്ത്രം പോലും ഇല്ലാത്ത സ്ത്രീകളെ കയറ്റാന്‍ വീണ്ടും ശ്രമം ഉണ്ടാകും. അതിനാല്‍ ശബരിമലയെ സംരക്ഷിക്കണം, കേന്ദ്രസര്‍ക്കാര്‍ ശബരിമല ഏറ്റെടുക്കണം.’
തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപികാണാമെന്നും പി സി ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍പ് താന്‍ ഈ വിഷയം നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ ഒരു ബെഞ്ച്കൂടി വരുന്നത് സാമ്പത്തിക ബാധ്യതയാകുമെന്നതിനാല്‍ വേണ്ടെന്നു വെക്കുകയായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഹൈക്കോടതി ആസ്ഥാനം 100 കോടിയിലധികം ചെലവാക്കി പുതിയ കെട്ടിടം പണിയാനുള്ള ശ്രമം നടക്കുകയാണ്. ഹൈക്കോടതി ബെഞ്ച് തിരുവനന്തപുരത്ത് സ്ഥാപിച്ചാല്‍ നാനൂറ് കോടിയെങ്കിലും ലാഭമുണ്ടാക്കാൻ കഴിയും. ഫയലും ചുമന്ന് ഉദ്യോഗസ്ഥർ എറണാകുളത്ത് പോകുന്നത് ഒഴിവാക്കാം എന്നും പി സി ആവശ്യപ്പെട്ടു. ദല്‍ഹിയില്‍ ചെന്ന് റോഡിലൂടെ നടക്കാന്‍ മാത്രം പോകുന്നവര്‍ക്ക് എന്തിന് വോട്ട് ചെയ്യണമെന്ന് ചിന്തിക്കണമെന്നും പി.സി. ജോര്‍ജ് പറഞ്ഞിട്ടുണ്ട്.