കൊച്ചി . കിറ്റെക്‌സ് ഉടമ സാബു എം ജേക്കബിന്റെ വെല്ലുവിളി പിണറായി സർക്കാർ ഏറ്റെടുക്കുമോ? പി വി ശ്രീനിജന്‍ എംഎല്‍എയെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസില്‍ ട്വന്റി 20 ചീഫ് കോഡിനേറ്റര്‍ കൂടിയായ സാബു എം ജേക്കബിനെ പോലീസ് അറസ്റ്റ് ചെയ്യുമോ?
അറസ്റ്റ് ഉണ്ടായാൽ ഒരാഴ്ചയ്‌ക്കുളളില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ അകത്താക്കുമെന്നാണ് കിറ്റെക്സ് സാബു പറഞ്ഞിരിക്കുന്നത്. സാബുവിനെ അറസ്റ്റ് ചെയ്യുകയും, അതോടെ വീണക്കെതിരായി സാബു കൈവശമുണ്ടെന്ന് അവകാശപ്പെട്ടുന്ന ആ രഹസ്യ വിവരങ്ങളുടെ ആറ്റം ബോംബ് പൊട്ടുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
‘ഇത് സ്വപ്ന പറഞ്ഞപോലുള്ള ബോംബല്ലെന്നും ആറ്റം ബോംബാണെന്ന് കൂടി ‘സാബു പറഞ്ഞിട്ടുണ്ട്. ട്വന്റി 20 ചീഫ് കോഡിനേറ്റര്‍ സാബു എം ജേക്കബിന്റെ വെല്ലുവിളി ഏറ്റെടുക്കണമെന്ന് സൈബറിടങ്ങളിൽ കുട്ടി സഖാക്കൾ ആവശ്യപ്പെടുന്നുണ്ട്. ‘കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ തൂക്കി അകത്തിടുമെടാ’ എന്ന ഭീക്ഷണിയും അവർ മുഴക്കുന്നുണ്ട്. ‘എന്നെ അറസ്റ്റ് ചെയ്യുന്ന സാഹചര്യം ഉണ്ടായാല്‍ അതിന് ഒരാഴ്ചയ്‌ക്കുളളില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ അകത്താക്കുമെന്ന്’ ആണ് കിറ്റെക്‌സ് ഉടമ സാബു എം ജേക്കബ് പറഞ്ഞിരുന്നത്. അതിനുള്ള ആറ്റം ബോംബ് തന്റെ കൈവശമുണ്ടെന്നും സാബു പറഞ്ഞിരുന്നു.
പി വി ശ്രീനിജന്‍ എംഎല്‍എയെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസില്‍ സാബുവിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. പുത്തന്‍കുരിശ് ഡിവൈഎസ്പി ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍ നടന്നത്. താൻ ഒരാഴ്ചയായി സ്റ്റേഷനുകള്‍ കയറിയിറങ്ങുന്നുവെന്നും സാബു എം ജേക്കബ് കൊച്ചിയിൽ പറയുകയുണ്ടായി. വിഷയത്തില്‍ പട്ടിക ജാതി – പട്ടിക വര്‍ഗ പീഡന നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നാണ് പി വി ശ്രീനിജന്‍ എംഎല്‍എയുടെ ആവശ്യം. ഇതോടെ സാബുവിനെതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുമെന്നും, വീണ അകത്താവുന്ന ആ ആറ്റം ബോംബ് സാബു പൊട്ടിക്കുമെന്നും ഉറപ്പാവുകയാണ്.