കൊച്ചി . ടിപി ചന്ദ്രശേഖരൻ വധക്കേസിൽ വധശിക്ഷ നൽകാതി രിക്കാൻ പ്രതികൾ കോടതി മുൻപാകെ നിരത്തിയത്ത് വിവിധ കാരണങ്ങൾ. ഭാര്യയും കുട്ടികളും ഉണ്ടെന്നും, ഭാര്യക്കും മകനും അസുഖ മാണെന്നും, പ്രായമായ അമ്മ മാത്രമാണ് വീട്ടിലുള്ളതെന്നും, അനുജന്റെ കുടുംബത്തിന്റെയും ഉത്തരവാദിത്തം തനിക്കാണെന്നും തുടങ്ങി പ്രതികൾ ഓരോത്തരും പറഞ്ഞത് ഓരോ ഓരോ കാര്യങ്ങൾ.
ഓരോരുത്തരോടായി കോടതി കാരണം ചോദിക്കുകയായിരുന്നു. കേസിൽ പ്രതികളെ കുറ്റക്കാരെന്ന് വിധിച്ച ശേഷം ശിക്ഷ വിധിക്കുന്നതിന്റെ മുന്നോടിയായായിരുന്നു ഹൈക്കോടതിയുടെ നടപടി. പ്രതികളെ ഓരോരുത്തരെയായി ഹൈക്കോടതിയിലെ പ്രതികളുടെ കൂട്ടിലേക്ക് വിളിച്ച് ‘വധശിക്ഷയോ അതിനടുത്ത ശിക്ഷയോ നൽകാതിരിക്കാൻ എന്തെങ്കിലും പറയാനുണ്ടോ?’ എന്നായിരുന്നു കോടതി ചോദിച്ചത്. ടിപി ചന്ദ്രശേഖരന്റെ വിധവയും എംഎൽഎയുമായ കെകെ രമ വിധി കേൾക്കാൻ കോടതിയിൽ നേരിട്ട് എത്തിയിട്ടുണ്ട്.
ഒന്നാം പ്രതി എം സി അനൂപ് ‘താൻ നിരപരാധി എന്നായിരുന്നു’ കോടതിയോട് പറഞ്ഞത്. ശിക്ഷ കൂട്ടരുതെന്നും ഭാര്യയും കുട്ടികളും ഉണ്ടെന്നും അനൂപ് പറഞ്ഞു. വധശിക്ഷയ്ക്ക് വിധിക്കരുതെന്നും വീട്ടിൽ മറ്റാരും ഇല്ലെന്നും അനൂപ് ആവശ്യപ്പെട്ടു. രണ്ടാം പ്രതി കിർമാണി മനോജും ‘താൻ നിരപരാധിയാണെന്ന്’ പറഞ്ഞു. പ്രായമായ അമ്മ മാത്രമാണ് വീട്ടിലുള്ളതെന്നും ശിക്ഷ വര്‍ധിപ്പിക്കരുതെന്നും കിർമാണി മനോജ് ആവശ്യപ്പെട്ടു. ശിക്ഷ ഇളവ് ചെയ്യണം എന്നും പ്രതി ആവശ്യപ്പെടുകയുണ്ടായി.
കേസിൽ അടുത്തിടെ ഹൈക്കോടതി കുറ്റക്കാരനെന്ന് വിധിച്ച 12ാം പ്രതി ജ്യോതി ബാബു ഒഴികെ മറ്റെല്ലാവരും കോടതിയിൽ നേരിട്ട് ഹാജരായി. ഡയാലിസിസ് നടത്താനുള്ളതിനാൽ എന്ന കാരണം പറഞ്ഞു ജ്യോതി ബാബു കോടതിയിൽ ഹാജരായില്ല. ഇയാളെ ഓൺലൈനായി ഹാജരാക്കി. നടക്കാൻ പോലും പറ്റാത്ത ആരോഗ്യ പ്രശ്നമാണ് തനിക്കെന്നും വീട്ടിൽ ഭാര്യക്കും മകനും അസുഖം ഉണ്ട്. അനുജൻ കൊല ചെയ്യപ്പെട്ടതാണ്. അനുജന്റെ കുടുംബത്തിന്റെയും ഉത്തരവാദിത്തം തനിക്കാണെന്നും ജ്യോതി ബാബു കോടതിയിൽ പറയുകയുണ്ടായി.
കേസുമായി യാതൊരു ബന്ധവുമില്ലെന്നാണ് കേസിലെ മുഖ്യപ്രതി കളിൽ ഒരാളായ കൊടി സുനി പറഞ്ഞത്. പ്രായമായഅമ്മ മാത്രമേ ഉള്ളൂവെന്നും ശിക്ഷ വർധിപ്പിക്കണം എന്ന സർക്കാരിൻ്റെയും രമയുടെയും ആവശ്യത്തിൽ ഒന്നും ബോധിപ്പിക്കാനില്ലെന്നും കൊടി സുനി പറഞ്ഞു. ടിപി കേസിന്റെ ഭാഗമായി തടവിൽ കഴിയവേ പോലീസ് മർദ്ദനത്തെ തുടര്‍ന്ന് ഗുരുതര ആരോഗ്യ പ്രശ്നം ഉണ്ടെന്നാണ് ടികെ രജീഷ് കോടതിയിൽ പറയുന്നത്.
ശിക്ഷാ കാലയളവിൽ പ്ലസ് ടു പാസായി ഡിഗ്രിക്ക് അഡ്മിഷൻ എടുത്തതിനാൽ ശിക്ഷയിൽ ഇളവ് വേണമെന്നാണ് ഷാഫി പറഞ്ഞത്. ഭാര്യയും കുട്ടിയുമുണ്ടെന്നും നിരപരാധിയാണെന്നും പറഞ്ഞ സിജിത്ത് ജയിലിൽ നിന്ന് പുറത്തിറങ്ങി ഭാര്യക്കും കുട്ടിക്കുമൊപ്പം ജീവിക്കാൻ അവസരം നൽകണമെന്നാണ് പറഞ്ഞത്. പന്ത്രണ്ട് വർഷമായി ജയിലിലാണെന്നും പരമാവധി ശിക്ഷ കുറച്ചുതരണമെന്നും സിജിത്ത് ആവശ്യപ്പെട്ടു.
ശിക്ഷാ ഇളവ് ചോദിച്ച കെസി രാമചന്ദ്രൻ രാഷ്ട്രീയ സാമൂഹിക പ്രവർത്തകനാണെന്നായിരുന്നു കാരണം പറഞ്ഞത്. രാഷ്ട്രീയ പകപോക്കലിൻ്റെ പേരിലാണ് തന്നെ കേസിൽ കുടുക്കിയത്. ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞതാണ്. വലത് കണ്ണിന് കാഴ്ച നഷ്ടപ്പെട്ടു. പൊലീസ് മർദനത്തിൻ്റെ ഭാഗമായി നട്ടെല്ലിന് പരിക്കുണ്ട്. പരിയാരം മെഡിക്കൽ കോളജിൽ സർജറി തീരുമാനിച്ചിരിക്കുക യാണ്. ജയിലിനകത്ത് വെച്ചോ പരോളിൽ ഇറങ്ങിയപ്പൊഴോ തനിക്കെതിരെ പരാതികളില്ല. വൃദ്ധ ജനങ്ങളെ സംരക്ഷിക്കാൻ പകൽ വീട് തന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ടെന്നും നിരപരാധിയാണെന്നും കെസി രാമചന്ദ്രൻ കോടതിയോട് പറയുകയുണ്ടായി.
കുറ്റം ചെയ്തിട്ടില്ലെന്നും 78 വയസായെന്നും പറഞ്ഞ കെകെ കൃഷ്ണൻ ഗുരുതര ആരോഗ്യ പ്രശ്നം ഉണ്ടെന്നും പറഞ്ഞു. ദൈനം ദിന കാര്യങ്ങൾ ചെയ്യാൻ പോലും പര സഹായം ആവശ്യമുണ്ടെന്നും കോടതിയിൽ കൃഷ്ണൻ പറയുകയുണ്ടായി. മക്കളും ഭാര്യയും മാത്രമാണുള്ളതെന്നും വേറെ ആരുമില്ലെന്നും പറഞ്ഞ റഫീഖ്, കേസുമായി ബന്ധവുമില്ലെന്നാണ് പറഞ്ഞത്.
പ്രതികളുടെ മാനസിക ശാരീരിക പരിശോധനാ ഫലം, ജയിലിലെ പെരുമാറ്റ രീതി എന്നിവ അടങ്ങിയ റിപ്പോർട്ട് സര്‍ക്കാരിന്റെ അഭിഭാഷകൻ കോടതിക്ക് നൽകി. പ്രതികളുടെ ശിക്ഷ ഉയർത്തുന്നതിന് മുൻപ് വാദം കേൾക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.. പ്രോസിക്യൂഷൻ സമര്‍പ്പിച്ച രേഖകൾ നൽകണമെന്നും പ്രതികൾ കോടതിയിൽ ആവശ്യപ്പെടുകയുണ്ടായി. രേഖകളുടെ പകർപ്പ് പ്രതിഭാഗത്തിനും പ്രോസിക്യൂഷനും നൽകാൻ കോടതി തുടർന്ന് നിർദേശിച്ചു. പിന്നാലെ കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റി. ചൊവ്വാഴ്ച 10.15 നു പ്രതികൾ കോടതിയിൽ ഹാജരാകണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം കോടതി ഉത്തരവ് ഉണ്ടാകുമെന്നാണ് കരുതുന്നത്.