തിരുവനന്തപുരം . വിവരാവകാശ കമ്മീഷണര്‍ സ്ഥാനത്തേക്ക് സര്‍ക്കാര്‍ നൽകിയ പട്ടികയിൽ നിയമപരമായി യോഗ്യത ഇല്ലാത്തവരായിരുന്നു ഉണ്ടായിരുന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അതിനാലാണ് പട്ടിക തിരിച്ചയച്ചത്. വിജിലന്‍സ് അന്വേഷണം നേരിടുന്നവര്‍ വരെ പട്ടികയിലുണ്ടായിരുന്നു. നടപടിക്രമം പാലിച്ചാണ് പട്ടിക തിരിച്ചയതെന്നും ഗവര്‍ണര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
നാല് സര്‍വകലാശാല വിസിമാര്‍ക്ക് ഹിയറിങ് നടത്തിയത് കോടതി നിര്‍ദേശം അനുസരിച്ചാണ്. തുടര്‍ നടപടികള്‍ക്ക് കുറച്ച് സമയമെടുക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം നാലു വിസിമാര്‍ക്ക് അവരുടെ ഭാഗം പറയാന്‍ രാജ്ഭവനില്‍ ഹിയറിംഗ് വെച്ചിരുന്നു. അതിന് കാത്ത് നില്‍ക്കാതെ ഓപ്പണ്‍ സര്‍വ്വകലാശാല വിസി മുബാറക് പാഷ രാജിക്കത്ത് നല്‍കുകയായിരുന്നു. ഡിജിറ്റല്‍ വിസി സജി ഗോപിനാഥ് നേരിട്ടെത്തി. കാലിക്കറ്റ് വിസിയുടെ അഭിഭാഷകനാണ് ഹിയറിങ്ങിന് എത്തിയത്.
സംസ്‌കൃത വിസിയുടെ അഭിഭാഷകന്‍ ഓണ്‍ലൈന്‍ വഴി പങ്കെടുക്കുകയുണ്ടായി. യുജിസി ജോയിന്റ് സെക്രട്ടറിയും യുജിസിയുടെയും ഗവര്‍ണ്ണറുടെയും സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍മാരും ഹിയറിങ്ങില്‍ പങ്കെടുത്തിരുന്നു. യുജിസി റഗുലേഷന്‍ പ്രകാരമുള്ള മാനദണ്ഡപ്രകാരമല്ല വിസിമാരുടെ നിയമനമെന്നാണ് യുജിസി പ്രതിനിധി ഹിയറങ്ങില്‍ എടുത്ത നിലപാട്. കെടിയു വിസി ഡോ. രാജശ്രീയെ യുജിസി യോഗ്യതയില്ലാത്തതിന്റെ പേരില്‍ സുപ്രീംകോടതി പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഗവര്‍ണ്ണര്‍ മറ്റ് 11 വിസിമാര്‍ക്കെതിരെ നടപടി ആരംഭിക്കുന്നത്. ഇതില്‍ നിലവില്‍ ബാക്കിയുള്ള നാലുപേര്‍ക്കെതിരെയാണ് ഇനിയുള്ള രാജ്ഭവന്റെ ഉണ്ടാവുക.