അടൂർ . പ്രണയിച്ച പെണ്ണിനെ മുന്നിൽ കിട്ടാൻ അടൂരിൽ 110 കെവി വൈദ്യുതലൈനിന്റെ മുകളിൽ ട്രാൻസ്മിഷൻ ടവറിൽ കയറി യുവാവ് ആത്മഹത്യാഭീഷണി മുഴക്കി. പാറക്കോട് ഉള്ള വൈദ്യുതി ലൈനിന്റെ ട്രാൻസ്മിഷൻ ടവറിലാണ് മാലക്കോട് പറക്കോട് വീട്ടിൽ രതീഷ് ദിവാകരൻ (39) കയറുന്നത്.
കയ്യിൽ പെട്രോളുമായി മുപ്പത് മീറ്ററോളം ഉയരമുള്ള ട്രാൻസ്മിഷൻ ടവറിന്റെ ഏറ്റവും മുകളിൽ കയറി നിന്ന് രതീഷ് തന്റെ പ്രണയിനിയെ ഇവിടെ എത്തിക്കണമെന്ന് പോലീസിനോടും നാട്ടുകാരോടും ആവശ്യപ്പെടുകയായിരുന്നു. രതീഷിനെ അനുനയിപ്പിച്ച് താഴെ ഇറക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് അടൂർ പോലീസ് ഫയർഫോഴ്സിന്റെ സഹായം തേടുകയാണ് ഉണ്ടായത്.
സ്റ്റേഷൻ ഓഫീസർ വി. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് ഇയാളെ ഇറക്കാൻ ശ്രമിച്ചെങ്കിലും കയ്യിൽ പെട്രോളുമായി നിന്ന രതീഷിനെ അനുനയിപ്പിക്കാനോ താഴെ ഇറക്കാനോ കഴിഞ്ഞില്ല. രതീഷിന്റെ അടുത്തേക്ക് ഫയർ ഫോഴ്സ് സംഘത്തിന് എത്താൻ പോലും ആയില്ല. താൻ സ്നേഹിക്കുന്ന പെൺകുട്ടിയെ സ്ഥലത്ത് എത്തിച്ചാൽ മാത്രമേ താഴെ ഇറങ്ങൂ എന്ന നിലപാടിലായിരുന്നു രതീഷ്.
തുടർന്ന് പോലീസ് പെൺകുട്ടിയുടെ വീട് തേടി പോയി കുട്ടിയെ സ്ഥലത്തെത്തിക്കുകയായിരുന്നു. തുടർന്ന് രതീഷ് അല്‍പം താഴേക്ക് ഇറങ്ങിയെങ്കിലും പിന്നീട് ഇറങ്ങാനാവാതെ ഏകദേശം 20 മീറ്ററോളം ഉയരത്തിൽ കുടുങ്ങി. ഇതോടെ സ്റ്റേഷൻ ഓഫിസറുടെ നിർദേശപ്രകാരം സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഇ. മഹേഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എസ്.സന്തോഷ് എന്നിവർ ടവറിൽ കയറി രതീഷിനെ അനുനയിപ്പിച്ച് താഴെയിറക്കുകയാണ് ഉണ്ടായത്.
വെള്ളിയാഴ്ച രാത്രി ഒൻപതരയോടെയാണ് രതീഷിന്റെ പ്രണയിനിക്കായുള്ള സാഹസം നടക്കുന്നത്. വെളുപ്പിന് ഒരു മണിയോടെ ഇയാളെ സുരക്ഷിതമായി ഫയർ ഫോഴ്സ് താഴെയിറക്കി. സംഭവത്തെ തുടർന്ന് രാത്രി പത്ത് മണി മുതൽ മൂന്ന് മണിക്കൂറോളം പ്രദേശത്ത് വൈദ്യുതി ഓഫ് ചെയ്യേണ്ടി വന്നു. മൂന്ന് മണിക്കൂറോളം ഫയർ ഫോഴ്സിനെയും പൊലീസിനെയും സ്ഥലത്ത് എത്തിയ നാട്ടുകാരെയും രതീഷ് മുൾമുനയിൽ നിർത്തി. തുടർന്ന് ഇയാളെ അടൂർ പൊലീസ് കസ്ടടിയിലെ എടുത്ത് കൊണ്ടുപോവുകയായിരുന്നു.