കോട്ടയം . ടിപി കേസിൽ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ ആരോപണം കോൺഗ്രസ് ഏറ്റെടുക്കുന്നു. കുഞ്ഞനന്തന്റെ മരണത്തിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ആവശ്യപ്പെട്ടു. ടി.പി കൊലക്കേസിൽ കുറ്റവാളിയായ കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട് ഗൗരവകരമായ ആരോപണമാണ് ലീഗ് നേതാവ് കെ.എം ഷാജി ഉന്നയിച്ചിട്ടുള്ളത്
ഫസൽ കേസിലേത് ഉൾപ്പെടെ പ്രതികൾ കൊല്ലപ്പെട്ട സാഹചര്യത്തിൽ ടി.പി കൊലക്കേസിൽ സിപിഎം നേതാക്കളുമായി ബന്ധപ്പെടുത്താവുന്ന കണ്ണിയായ കുഞ്ഞനന്തൻ ഭക്ഷ്യ വിഷബാധയേറ്റ് ജയിലിൽ മരിച്ചതിനെ കുറിച്ച് അന്വേഷിക്കണം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സമരാഗ്‌നിയുടെ ഭാഗമായി കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചിട്ടുള്ളത്.
ടി.പി കൊലക്കേസിൽ ചാർജ് ഷീറ്റ് നൽകി അന്വേഷണം നടക്കുമ്പോൾ മറ്റൊരു അന്വേഷണത്തിന് സാധ്യതയില്ലായിരുന്നു. എന്നാലിപ്പോൾ ഹൈക്കോടതി കേസ് റീ ഓപ്പൺ ചെയ്തിരിക്കുന്നതിനാൽ ടി.പി വധത്തിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ച് സിബിഐ അന്വേഷിക്കണം. അന്വേഷണം എവിടെ പോയി നിൽക്കുമെന്ന് എല്ലാവർക്കും അറിയാം. കുലംകുത്തിയെന്ന് ചന്ദ്രശേഖരനെ ആദ്യം ആക്ഷേപിച്ചത് മുഖ്യമന്ത്രിയാണ്.
ഇതിന് പിന്നാലെയാണ് താഴെയുള്ള നേതാക്കൾ ചന്ദ്രശേഖരനെ വെള്ള പുതപ്പിച്ച് കിടത്തുമെന്നും തലച്ചോറ് പൂക്കുല പോലെ ചിതറിക്കുമെന്നുമൊക്കെ പ്രസംഗങ്ങൾ നടത്തിയത്. കുലംകുത്തിയായി പ്രഖ്യാപിച്ച് കൊലപ്പെടുത്തണമെന്ന തരത്തിലുള്ള പ്രഖ്യാപനങ്ങളും ഇവരുടെ ഫോൺ സംഭാഷണങ്ങളും പരിശോധിച്ചാൽ ഉന്നതതല ഗൂഢാലോചന വ്യക്തമാകും.
കൊല്ലത്തും തിരുവനന്തപുരത്തും കുട്ടികളെ തട്ടിക്കൊണ്ടു പോയിട്ടും കൊട്ടിഘോഷിച്ച് സ്ഥാപിച്ച എ.ഐ ക്യാമറകളിൽ ഒരു ദൃശ്യം പോലും പതിഞ്ഞില്ല. എ.ഐ ക്യാമറ ജനങ്ങളുടെ പോക്കറ്റിലേക്ക് മാത്രമാണോ ഫോക്കസ് ചെയ്യുന്നത്? ക്രിമിനലുകളുടെ നീക്കം ഉൾപ്പെടെ റെക്കോർഡ് ചെയ്യുമെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. തിരുവനന്തപുരത്ത് കുട്ടിയെ തട്ടിക്കൊണ്ടു പോയത് ആരാണെന്നും എന്തിനാണെന്നും അറിയാനുള്ള ഉത്കണ്ഠ കേരളത്തിനുണ്ട്. ഈ സംഭവങ്ങൾ കേരളത്തിലെ മാതാപിതാക്കഴൾക്കിടയിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്-വിശദീകരിച്ചു.