തിരുവനന്തപുരം . തിരുവനന്തപുരം പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ ശുചിമുറിയില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട 13 കാരിയുടെ ദുരൂഹമരണം സംബന്ധിച്ച കേസ് സി ബി ഐ അന്വേഷിക്കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. എട്ട് മാസമായി പ്രതിയെ പിടികൂടാൻ മ്യൂസിയം പൊലീസിനു കഴിയാത്ത സാഹചര്യത്തിലാണ് കേസ് സിബിഐക്ക് വിടാന്‍ ഹൈക്കോടതി തീരുമാനിക്കുന്നത്. കേസന്വേഷണത്തിൽ കേരള പോലീസിന്റെ ഭാഗത്ത് ഉണ്ടായ ഗുരുതമായ അനാസ്ഥയാണ് സി ബി ഐ അന്വേഷണത്തിന് വഴി തുറന്നിരിക്കുന്നത്.
കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൽ തുടര്‍ച്ചയായി പീഡനത്തിന് ഇരയായെന്ന് തെളിഞ്ഞിരുന്നു. കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജിയിൽ കേസ് വേഗത്തില്‍ സിബിഐക്ക് വിടാന്‍ ജസ്റ്റിസ് ബെച്ചു കുര്യന്‍ ഉത്തരവിടുകയായിരുന്നു. 2023 മാര്‍ച്ച് 29 നാണ് പെണ്‍കുട്ടിയെ പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ ശുചിമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. മൂന്ന് ദിവസം കഴിഞ്ഞ് ഏപ്രില്‍ 1 ന് കുട്ടി മരണത്തിന് കീഴടങ്ങി.
പൊലീസ് കോര്‍ട്ടേഴ്‌സില്‍ രക്ഷിതാക്കള്‍ക്കൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടിയാണ് പീഡനത്തിനിരയായി കൊല്ലപ്പെടുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി തുടര്‍ച്ചയായി പീഡനത്തിന് ഇരയായെന്ന് വ്യക്തമായിരുന്നു. മ്യൂസിയം പൊലീസ് സ്റ്റേഷന്‍ പരിധിയിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിൽ പോലീസ് തികഞ്ഞ അലംഭാവം കാട്ടിയതായി ആരോപണം ഉണ്ടായിരുന്നു. മ്യൂസിയം പൊലീസ് എട്ട് മാസത്തോളം കേസ് അന്വേഷിച്ചിട്ടും കുറ്റക്കാരെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ ആയില്ല.