കോട്ടയം . എസ്ഡിപിഐയുമായി ചേര്‍ന്ന് പിണറായി വിജയൻ കേരളത്തെ കൊള്ളയടിക്കുകയാണെന്ന് പി.സി. ജോര്‍ജ്ജ്. കാസയുടെ നേതൃത്വത്തില്‍ കോട്ടയത്ത് നടന്ന ക്രിസ്ത്യന്‍ നയപ്രഖ്യാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുമ്പോഴാണ് പിസി ഇങ്ങനെ പറഞ്ഞത്.
‘ദൈവം എല്ലാം കാണുന്നുണ്ട്. അധികം താമസിക്കാതെ അച്ഛനും മകളും സെന്‍ട്രല്‍ ജയിലില്‍ കിടക്കും. നാലര ലക്ഷം കോടിയാണ് സംസ്ഥാനത്തിന്റെ കടം. അന്‍പത്തോരായിരം കോടി കിട്ടാനുണ്ടെന്നാണ് പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത്. ദല്‍ഹിയില്‍ പോയി സമരവും നടത്തി. നാലര ലക്ഷം കോടി കടമുള്ളിടത്ത് അന്‍പത്തോരായിരം കിട്ടിയിട്ടെന്തു കാര്യം? യഥാര്‍ത്ഥത്തില്‍ കേരളത്തിന് വേണടത് 3100 കോടിയാണ്. മറ്റു സംസ്ഥാനങ്ങളുമായി നോക്കുമ്പോള്‍ ഏറ്റവും അധികം കടം ലഭിച്ചത് കേരളത്തിനാണ്.
ഈ വര്‍ഷം മാത്രം മുപ്പതിനായിരത്തോളം ചെറുപ്പക്കാരാണ് മറ്റു രാജ്യങ്ങളിലേക്ക് പോയത്. ക്ഷേമപെന്‍ഷനുകള്‍ കിട്ടാതായിട്ട് ആറുമാസമായി. ധനകാര്യമന്ത്രി പറയുന്നത് രണ്ട് മാസത്തെ തുക കൊടുക്കുന്നത് ആലോചിക്കാമെന്നാണ്. നമ്മൾ മോദിക്കൊപ്പം ചേരുന്നതാണ് കേരളത്തിന് നല്ലത്. അല്ലെങ്കില്‍ നമ്മള്‍ പട്ടിണി കിടക്കേണ്ടിവരുമെന്ന് ഉറപ്പാണ്. പിണറായിയുടേത് കിറ്റ് ഗവണ്‍മെന്റാണ്. കേന്ദ്രം നല്കിയ സാധനങ്ങള്‍ കിറ്റിലിട്ട് നല്കി വോട്ടുപിടിച്ചാണ് അധികാരത്തില്‍ എത്തിയത്.
കമ്മ്യൂണിസ്റ്റുകളുമായി ചേരാന്‍ പാടില്ലെന്ന് പറഞ്ഞ കെ.എം. മാണിയുടെ മകന്‍ ഇപ്പോള്‍ പിണറായി വിജയനൊപ്പമാണ്. 20 പേരെ എംപിമാരായി തെരഞ്ഞെടുത്തുവിട്ടിട്ട് കേരളത്തിന് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് പി സി ജോര്‍ജ് ചോദിച്ചു. മുസ്ലിം സമുദായത്തിന് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ കൊടുക്കുന്നതില്‍ ഒരു എതിര്‍പ്പും തെറ്റുമില്ല, എന്നാല്‍ അതിനൊപ്പം ക്രൈസ്തവ സമുദായത്തിനും അര്‍ഹതപ്പെട്ടത് നല്കണം, പി.സി. ജോര്‍ജ്ജ് പറഞ്ഞു.