ബെംഗളൂരു . എക്‌സാലോജിക്കും കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലും തമ്മിൽ നടന്ന 1.73 കോടിയുടെ ഇടപാട് മാത്രമല്ല, CMRL നിരവധി രാഷ്‌ട്രീയ നേതാക്കള്‍ക്ക് നൽകിയ 135 കോടിയുടെ ഇടപാടും SFIO അന്വേഷിക്കുമെന്ന് കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കിയിരിക്കെ മാസപ്പടി വാങ്ങിയവർക്കൊക്കെ നെഞ്ചിടിപ്പേറി.
CMRL നിരവധി രാഷ്‌ട്രീയ നേതാക്കള്‍ക്ക് നൽകിയ 135 കോടിയുടെ ഇടപാടും അന്വേഷണ പരിധിയിലുണ്ടെന്നും കര്‍ണാടക ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. നിയമത്തിലെ വാചകങ്ങള്‍ അടര്‍ത്തിയെടുത്ത് പുതിയ അന്വേഷണം നിയമവിരുദ്ധവും അന്യായവുമാണെന്ന് വരുത്താനുള്ള വീണയുടെ അഭിഭാഷകന്റെ ശ്രമങ്ങളെ ദുര്‍ബലമായ വാദമെന്നാണ് കോടതി വിലയിരുത്തുക കൂടി ചെയ്തിരിക്കുന്നത്.
വസ്തുതകള്‍ കണ്ടെത്താന്‍ എസ്എഫ്ഐഒ അന്വേഷണം ആവശ്യമാണ്. അന്വേഷണം റദ്ദാക്കാന്‍ വീണ ഉന്നയിച്ച വാദങ്ങള്‍ സ്വീകാര്യമല്ല. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ സങ്കീര്‍ണത വര്‍ധിച്ചുവെന്നും അത്തരം കുറ്റകൃത്യങ്ങള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്‌ക്കുള്ള യഥാര്‍ത്ഥ ഭീഷണിയാണെന്നുമുള്ള സുപ്രീം കോടതി വിധി ഉദ്ധരിച്ച് കൊണ്ടായിരുന്നു എസ്എഫ്‌ഐഒ പോലെ വിപുലമായ അധികാരങ്ങളുള്ള ഏജന്‍സി തന്നെ കേസ് അന്വേഷിക്കുന്നത് നല്ലതാണെന്ന് കോടതി വ്യക്തമാക്കുന്നത്.
അന്വേഷണ ഏജന്‍സികള്‍ക്ക് ഇത്തരം കേസുകള്‍ വെല്ലുവിളിയാണ്. അതിസങ്കീര്‍ണമായ ധാരാളം പ്രക്രിയകള്‍ ഇത്തരം കേസുകളില്‍ വേണ്ടിവരും. സൂക്ഷ്മവും സങ്കീര്‍ണവുമായ വിവരങ്ങള്‍ ചികഞ്ഞെടുക്കാന്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ സാമര്‍ഥ്യമുള്ള എസ്എഫ്‌ഐഒ തന്നെ കേസ് തുടര്‍ന്നും അന്വേഷിക്കും. അന്വേഷണത്തെ സാധൂകരിച്ചുകൊണ്ട് ജസ്റ്റിസ് നാഗപ്രസന്ന വിധിയില്‍ പറയുകയുണ്ടായി. കര്‍ണാടക ഹൈക്കോടതി ഉത്തരവ് പുറത്തുവന്നതോടെ വീണയെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാന്‍ അന്വേഷണ ഏജന്‍സിക്കു മുന്നിലുള്ള തടസങ്ങളെല്ലാം നീങ്ങിയിരിക്കുകയാണ്.
എസ്എഫ്‌ഐഒയുടെ അന്വേഷണം വേണമെന്ന കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ഉത്തരവിനെ ചോദ്യം ചെയ്താണ് എക്‌സാലോജിക് ഹൈക്കോടതിയെ സമീപിക്കുന്നത്. വീണയെ എസ്എഫ്‌ഐഒ ചോദ്യം ചെയ്യാനൊരുങ്ങുമ്പോഴായിരുന്നു എക്‌സാലോജിക്ക് മാസപ്പടി കേസില്‍ അന്വേഷണം റദ്ദാക്കണമെന്ന ആവശ്യവുമായി കർണാടകം ഹൈക്കോടതിയിൽ ഹര്‍ജി നൽകുന്നത്. ഈ കേസിന്റെ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ കേരളത്തിലെ നിരവധി പ്രമുഖർക്ക് അത് തിരിച്ചടിയാകും.