സംസ്ഥാനത്തെ ജനങ്ങളെ കടക്കെണിയിലാക്കുകയാണ് സർക്കാർ എന്നതിന്റെ തെളിവുകളാണ് പുറത്ത് വന്ന CAG റിപ്പോർട്ട്. നിയമസഭയിൽ വച്ച റിപ്പോർട്ടിൽ സർക്കാരിന്റെ കെടുകാര്യ സ്ഥതയുടെ എല്ലാ വശവും എടുത്ത് പറയുക തന്നെ ചെയ്യുന്നുണ്ട്. കിഫ്ബിയും ക്ഷേമപെൻഷൻ കമ്പനിയും എടുത്ത വായ്പകൾ ബജറ്റിനു പുറത്തുള്ള വായ്പകളാണെന്ന് സിഎജി റിപ്പോർട്ട് സ്ഥിരീകരിക്കുന്നു ണ്ട്. മുമ്പ് നിയമസഭ തള്ളിയ ഈ നിരീക്ഷണങ്ങൾ വീണ്ടും ഉൾപ്പെടുത്തിയത് അംഗീകരിക്കുന്നില്ലെന്ന ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ വിയോജനക്കുറിപ്പും അനുബന്ധമായി വെച്ചു.
2019ൽ സർക്കാരും സി.എ.ജിയും തമ്മിൽ ആരംഭിച്ച തർക്കം എസ്. സുനിൽരാജ് പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറലായി മടങ്ങിയെത്തിയതോടെ വീണ്ടും രൂക്ഷമാകുകയാണ്. 2019-ലെ റിപ്പോർട്ടിൽ സുനിൽരാജ് ഇതേ നിരീക്ഷണം ഉൾപ്പെടുത്തിയെങ്കിലും നിയമസഭ തള്ളിയിരുന്നു. കേരളത്തിലെ ജനങ്ങളുടെ പേരിൽ വാങ്ങുന്ന കടത്തിന്റെ കണക്കുകൾ പിണറായി സർക്കാർ മറച്ചുവയ്‌ക്കുന്ന തായി സിഎജി. സ്വന്തമായി വരുമാനമില്ലാത്ത കിഫ്ബി സംസ്ഥാനത്തെ കടക്കെണിയിലാക്കുകയാണെന്നു പറയുന്ന സിഎജി, കേരളത്തിന്റെ കടം കിഫ്ബി കൂട്ടുന്നെന്നും കടം കുമിഞ്ഞു കൂടുകയാണെന്നുമാണ് സിഎജി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.
2021-22ൽ 25,874.39 കോടി രൂപയുടെ കടം സംസ്ഥാന ബജറ്റിൽ വെളിപ്പെടുത്തിയില്ല. ഇക്കാലയളവിൽ കിഫ്ബി എടുത്ത 13,066.16 കോടി രൂപയുടെ വായ്പയും പെൻഷൻ കമ്പനി എടുത്ത 11,206.49 കോടി രൂപയുടെ വായ്പയും ബിൽ ഡിസ്‌കൗണ്ടിങ് സംവിധാനം വഴി എടുത്ത 16,01.72 കോടി രൂപയുടെ വായ്പയുമാണ് ബജറ്റിൽ വെളിപ്പെടുത്താ തിരുന്നത്. 2017-2022 വരെ സംസ്ഥാനത്തിന്റെ മൊത്തം പൊതുകടവും ബാധ്യതകളും 9.83ൽ നിന്ന് 16.21 ശതമാനമായി വർധിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം നിയമസഭയിൽ വച്ച സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ സംബന്ധിച്ച റിപ്പോർട്ടിൽ ആണ് സി എ ജി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കടം വാങ്ങുന്നതിന്റെ കണക്കുകൾ മറച്ചുവയ്‌ക്കുന്നതായും സിഎജി റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്. കിഫ്ബിയുടെ ചെലവ് ബജറ്റിൽ നിന്നാണ്. നിക്ഷേപങ്ങൾക്ക് പലിശ നല്കുന്നത് സർക്കാർ ഖജനാവിൽ നിന്നാണ്. കിഫ്ബി നിയമത്തിലും ഇതു പറഞ്ഞിട്ടുണ്ട്. അതിനാൽ കിഫ്ബിയിലെ വരവും ചെലവും സർക്കാർ കണക്കിൽത്തന്നെ വരുമെന്ന് സിഎജി ആവർത്തിച്ച് വ്യക്തമാക്കുന്നു.
കിഫ്ബിക്ക് സ്വന്തമായി വരുമാനമില്ലാത്തിനാലും സർക്കാർ എല്ലാവർഷവും ബജറ്റിലൂടെ കടബാധ്യതകൾ തീർക്കുന്നതിനാലും സർക്കാരിന് ഈ കടമെടുപ്പിൽ ബാധ്യതയില്ലെന്ന വാദം സ്വീകാര്യമല്ല. ക്ഷേമപെൻഷൻ നൽകുന്നതിനായി രൂപവത്കരിച്ച കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് 6550 കോടിയുടെ വായ്പയെടുത്തു. 2022 മാർച്ചുവരെ കമ്പനി തിരിച്ചടയ്‌ക്കേണ്ട വായ്പ 11,206.49 കോടിയാണ്. കരാറുകാരുടെ കെട്ടിക്കിടക്കുന്ന ബില്ലുകൾ ഡിസ്‌ക്കൗണ്ടിങ് സമ്പ്രദായത്തിലൂടെ നൽകുന്നതിന് ബാങ്കുകളിൽനിന്നെടുത്ത 1601.72 കോടിയുടെ വായ്പയും ബജറ്റിനു പുറത്തുള്ള കടമെടുപ്പായാണ് സി.എ.ജി. കണക്കാക്കുന്നത്. ഈ നിരീക്ഷണം ബാങ്ക് വായ്പകളിലൂടെ കരാറുകാരുടെ കുടിശ്ശിക നൽകുന്നതിനെ ബാധിക്കും.
എന്നാൽ കിഫ്ബിയിലെ കടം വാങ്ങൽ സംസ്ഥാനത്തിന്റെ കണക്കിൽത്തന്നെയെന്ന് സിഎജി പറഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തിൽ സർക്കാരിന്റെ കടമെടുപ്പു പരിധിയിൽ കിഫ്ബിക്ക് പേരിലെടുത്ത കടങ്ങൾ ഒഴിവാക്കാനാകില്ല. കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് വഴിയുള്ള കടമെടുപ്പ് ബജറ്റിനു പുറത്തുള്ളതാണ്. ഇത് സർക്കാരിന്റെ ബാധ്യത കൂട്ടുകയാണെന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. പെൻഷൻ കമ്പനിയുടെ 11,206.49 കോടി കുടിശികയും സർക്കാരിന്റെ അധിക ബാധ്യതയാണ്.
വികസനപ്രവർത്തനങ്ങൾക്ക് ലഭ്യമാവുന്ന വായ്പാത്തുകയിൽ നിന്ന് ചിലവഴിക്കുന്നത് വെറും 20 ശതമാനം മാത്രം. ദൈനംദിന ചെലവുകൾക്കും വായ്പാ സംബന്ധമായ ചെലവുകൾക്കുമായി വായ്പയെടുത്ത തുക ഉപയോഗിക്കുന്നത് ജാഗ്രതയുള്ള സാന്പത്തിക മാനേജ്മെൻറ് സമ്പ്രദായമല്ലെന്നും സി എ ജി റിപ്പോർട്ട് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. മിച്ചം നിൽക്കുന്ന പൊതുകടത്തിൻറെ വളർച്ചനിരക്ക് നോമിനൽ ജിഡിപിയുടെ വളർച്ചനിരക്കിനേക്കാൾ കുറവായിരിക്കണം. എന്നാൽ 2017-22 ലെ അഞ്ചു വർഷ കാലയളവിൽ 2018-19 ൽ ഒഴികെ എല്ലാ വർഷവും കടത്തിൻറെ വളർച്ചനിരക്ക് ജിഎസ്ഡിപിയുടെ വളർച്ചനിരക്കിനേക്കാൾ കൂടുതലാണെനന്നും റിപ്പോർട്ട് പറയുന്നുണ്ട്.