ബെംഗളൂരു .മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കും കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലും തമ്മിലെ ദുരൂഹ ഇടപാടില്‍ 2021ല്‍ അന്വേഷണം ആരംഭിച്ചിരുന്നതായി എസ്എഫ്‌ഐഒ. കര്‍ണാടക ഹൈക്കോടതി യിലാണ് എസ്എഫ്‌ഐഒ ഇതു അറിയിച്ചിരിക്കുന്നത്. എസ്എഫ്‌ഐഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ നല്‍കിയ ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം ഉണ്ടാവും. 2.30ന് കേസ് പരിഗണിക്കാനിരിക്കുകയാണ്..
വീണയുടെ കമ്പനിയുടെ ചട്ടവിരുദ്ധ ഇടപാടില്‍ അന്വേഷണം തുടങ്ങിയത് 2021 ജനുവരിയിലാണ്. അതിന്റെ ഭാഗമായി എക്സാലോജിക്കിന്റെ ഉടമ വീണ വിജയനില്‍ നിന്ന് 2022 ജൂലൈ 22ന് നേരിട്ടു മൊഴിയെടുത്തിരുന്നു. ബെംഗളൂരു ആര്‍ഒസി (രജിസ്ട്രാര്‍ ഓഫ് കമ്പനീസ്) ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെയാണ് വീണ ചോദ്യം ചെയ്യലിനും മൊഴിയെടുക്കലിനും ഹാജരായിരുന്നത്. അന്ന് ROC വീണ വിജയനു പിഴ ഇട്ടു. അതേ വര്‍ഷം നവംബറിൽ എക്സാലോജിക് പൂട്ടിയെന്നുമാണ് എസ്എഫ്ഐഒ കർണാടക ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.
വീണയുടെ കമ്പനിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് ഏജന്‍സികളാണ് നിലവിൽ അന്വേഷിച്ചത്. ആദായ നികുതി വകുപ്പിന്റെ ഇന്‍ട്രിം സെറ്റില്‍മെന്റ് ബോര്‍ഡ്, രജിസ്ട്രാര്‍ ഓഫ് കമ്പനീസ് (ആര്‍ഒസി), സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്. മൂന്നു വര്‍ഷം മുമ്പ് വീണയുടെ എക്സാലോജിക്കിനെതിരേ രജിസ്ട്രാര്‍ ഓഫ് കമ്പനീസിനു ലഭിച്ച പരാതിയില്‍ പ്രാഥമികാന്വേഷണം ആരംഭിക്കുമ്പോൾ പല തവണ വീണയുടെ കമ്പനിയെ വിളിച്ചുവരുത്തുകയും വിവരങ്ങള്‍ തേടുകയും ചെയ്തിരുന്നു. എന്നാല്‍, വിഷയം കേരളത്തില്‍ ചര്‍ച്ചയാവുന്നത് ഇന്‍ട്രിം സെറ്റില്‍മെന്റ് ബോര്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ആയിരുന്നു.
അനധികൃത ഇടപാടുകൾ ആദ്യം ബെംഗളൂരു ആര്‍ഒസി അന്വേഷിച്ചു. അന്നെല്ലാം പല തവണ വീണയുടെ കമ്പനിക്ക് സമന്‍സുകളും അയച്ചിരുന്നു. വിശദീകരണങ്ങള്‍ തേടിയിരുന്നു. അതിനൊന്നും വീണ വ്യക്തമായി മറുപടി നൽകുകയുണ്ടായില്ല. ജിഎസ്ടി അടച്ചിട്ടുണ്ടെന്ന് മാത്രമായിരുന്നു വീണയുടെ മറുപടി. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി കൈപ്പറ്റിയതുള്‍പ്പെടെയുള്ള ഇടപാടുകളിലാണ് ഇപ്പോൾ എസ്എഫ്‌ഐഒ അന്വേഷണം നടക്കുന്നത്.
എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ എക്സാലോജിക് ആണ് ഹർജി നൽകിയിരുന്നത്. ഹര്‍ജിയില്‍ വീണയ്‌ക്ക് തിരിച്ചടിയാണ് ഉണ്ടായത്. എസ്എഫ്ഐഒ ആവശ്യപ്പെട്ട രേഖകള്‍ കൊടുക്കണമെന്ന് എക്സാലോജിക്കിനോട് കോടതി ആവശ്യപ്പെടുകയായിരുന്നു.