അബുദാബി . അറബ് രാജ്യത്തെ ആദ്യ ഹിന്ദുക്ഷേത്രമായ ബോച്ചസന്‍ വാസി അക്ഷര പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്ത മന്ദിര്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ പരമ്പരാഗത ഹിന്ദുശിലാക്ഷേത്രമാണിത്. ചടങ്ങില്‍ യുഎഇ ഭരണാധികാരികളടക്കം പ്രമുഖര്‍ പങ്കെടുത്തു ക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠ രാവിലെ നടന്നിരുന്നു. ബാപ്‌സ് മുഖ്യപുരോഹിതനും ആത്മീയാചാര്യനുമായ മഹന്ത് സ്വാമി മഹാരാജിന്റെ നേതൃത്വ ത്തിലായിരുന്നു കര്‍മ്മങ്ങള്‍ നടന്നത്.
പുലര്‍ച്ചെയായിരുന്നു പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. ഏഴ് ആരാധന മൂര്‍ത്തികളെ വിശിഷ്ട ചടങ്ങുകളുടെ ഭാഗമായി ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുകയായിരുന്നു. ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമാണ് ഉദ്ഘാടനദിനത്തില്‍ പ്രവേശനം അനുവദിച്ചത്. ബോളിവുഡ് നടന്‍ അക്ഷയ്കുമാറും ഗായകന്‍ ശങ്കര്‍ മഹാദേവനും ഉദ്ഘാടനത്തിനായി ക്ഷേത്രത്തിലെത്തിയിരുന്നു. ഇതിനുശേഷം ക്ഷേത്രം നിര്‍മ്മിച്ച തൊഴിലാളികളെ സന്ദര്‍ശിച്ച് സംസാരിച്ച പ്രധാനമന്ത്രി ക്ഷേത്രത്തിലെ ശിലയില്‍ വസുധൈവ കുടുംബകമെന്ന് കൊത്തി വച്ചു.
പുരോഹിതരുടെ അകമ്പടിയോടെ മോദിയും ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയിൽ പങ്കു ചേർന്നു. 27 ഏക്കര്‍ സ്ഥലത്ത് പണിതീർത്ത അബുദാബിയിലെ ആദ്യത്തെ ഹിന്ദു ശിലാ ക്ഷേത്രമാണിത്. ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ (യുഎഇ)യും പൈതൃകം വിളിച്ചോതുന്ന സവിശേഷമായ ശില്പചാതുര്യത്തിലാണ് ക്ഷേത്രത്തിന്റെ നിര്‍മ്മിതി നടത്തിയിട്ടുള്ളത്.
‘ഈ ക്ഷേത്രം എല്ലാവര്‍ക്കും വേണ്ടിയാണ് നിര്‍മിച്ചിരിക്കുന്നത്. ദൈവകൃപയും എല്ലാവരുടെയും സഹകരണവും അബുദാബി ഭരണാധികാരിയുടെ കാരുണ്യവും നമ്മുടെ പ്രധാനമന്ത്രിയുടെ സഹായവും മഹാനായ സന്യാസിമാരുടെ അനുഗ്രഹവുമാണ് ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സഹായിച്ചത്. ഇത് ആഘോഷ ത്തിന്റെയും നന്ദിയുടെയും ദിനമാണ്’ സ്വാമി ബ്രഹ്മവിഹാരിദാസ് പറഞ്ഞു.
യുഎഇയിലെ ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിക്കുന്ന ഏഴ് ടവറുകൾ ഉൾക്കൊള്ളുന്ന ക്ഷേത്രം 27 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു. ഇത് യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സംഭാവന നൽകിയതാണ്. ചെക്ക് റിപ്പബ്ലിക്കിൽ നിന്ന് കൊണ്ടുവന്ന അര ഡസൻ മരങ്ങൾ ക്ഷേത്രത്തിലേക്കുള്ള നടപ്പാതയിൽ വെച്ച് പിടിപ്പിച്ചിട്ടുണ്ട്. അവിടെ പുരാതന ഇന്ത്യയിലെ പുണ്യനദികളായ ഗംഗ, യമുന, സരസ്വതി എന്നിവയെ പ്രതീകാത്മകമായി പ്രതിനിധീകരിക്കുന്ന മൂന്ന് ജലാശയngalum നിർമ്മിച്ചിട്ടുണ്ട്.