ചെന്നൈ . രാജീവ് ഗാന്ധി വധക്കേസ് പ്രതി മുരുകന്റെ ജീവൻ അപകടാവസ്ഥയിലാണെന്നും ചികിത്സ കിട്ടുന്നില്ലെന്നും ക്യാമ്പിന്റെ സ്ഥിതി ജയിലിനേക്കാൾ മോശമെന്നും ഭാര്യ നളിനി. ഇത് ചൂണ്ടി കാട്ടി നളിനി തമിഴ്നാട് സർക്കാരിനു കത്തയച്ചു. മുരുകനെ പാർപ്പിച്ചിരിക്കുന്ന തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാംപിൽ ഒട്ടും സൗകര്യങ്ങളില്ല. നേരത്തേ കഴിഞ്ഞിരുന്ന വെല്ലൂർ സെൻട്രൽ ജയിലിനേക്കാൾ മോശമാണ് അവസ്ഥ. ആഭ്യന്തര സെക്രട്ടറിക്കും മറ്റും അയച്ച കത്തിൽ നളിനി പറഞ്ഞിരിക്കുന്നു.
ക്യാംപിലെ സ്ഥിതി മോശമാണെന്ന് ആരോപിച്ചും ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടും മുരുകൻ രണ്ടാഴ്ചയോളമായി ക്യാംപിൽ നിരാഹാര സമരം നടത്തി വരുകയാണ്. ഇതേത്തുടർന്ന് ആരോഗ്യം മോശമായ മുരുകൻ അബോധാവസ്ഥയിലാണെന്നും ജീവൻ അപകടത്തിലാണെന്നും നളിനിയുടെ കത്തിൽ പറഞ്ഞിട്ടുണ്ട്.
രാജീവ് ഗാന്ധി വധക്കേസിൽ 30ലേറെ വർഷം ജയിലിൽ കഴിഞ്ഞ ശ്രീലങ്കൻ സ്വദേശികളായ മുരുകൻ, നളിനി, ശാന്തൻ, റോബർട്ട് പയസ്, ജയകുമാർ അടക്കമുള്ളവരെ സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് 2022 നവംബറിലാണ് മോചിച്ചിരുന്നത്. പാസ്പോർട്ടോ മറ്റു യാത്രാ രേഖകളോ ഇല്ലാത്തതിനാൽ മുരുകൻ, ശാന്തൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവരെ തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാംപിലേക്കു മാറ്റുകയായിരുന്നു. എന്നാൽ ക്യാംപിലെ സ്ഥിതി ദയനീയമാണെന്ന് ചൂണ്ടിക്കാട്ടി ഇവർ നേരത്തേയും സമരം നടത്തിയിരുന്നു.