ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയ്ക്ക് ഒരു ഷോക്ക് കൂടി. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ബാബ സിദ്ദിഖും മിലിന്ദ് ദിയോറയും പാര്‍ട്ടി വിട്ട് ദിവസങ്ങള്‍ക്ക് ഉള്ളിലാണ് അശോക് ചവാന്റെ രാജി ഉണ്ടായിരിക്കുന്നത്.
മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി മേധാവി നാനാ പട്ടോളെയ്ക്ക് ഒരു വരി രാജിക്കത്ത് ആണ് അശോക് ചവാന്‍ അയച്ചിരിക്കുന്നത്. ‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള എന്റെ രാജിക്കത്ത് 12/02/2024 ഉച്ചയ്ക്ക് പ്രാബല്യത്തില്‍ വരും’, എന്നായിരുന്നു കത്ത്. 65 കാരനായ മുൻ മഹാരാഷ്ട്ര മുഖ്യ മന്ത്രിയായിരുന്ന അശോക് ചവാന്‍ എംഎല്‍എ സ്ഥാനവും രാജിവെച്ചതായി സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറിനും കത്തയച്ചു.
അശോക് ചവാൻ ബി.ജെ.പി യിലേക്കെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ചവാന് ബി ജെ പി രാജ്യസഭാ സീറ്റ് നല്‍കാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ.. 10 മുതൽ 12 വരെ എംഎല്‍എമാര്‍ ചവാനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും തക്കസമയത്ത് അവരും പാര്‍ട്ടി മാറുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ചവാന്റെ അടുത്ത നീക്കത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്കിടയില്‍, എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണണമെന്ന് ബിജെപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചിട്ടുണ്ട്.
‘അശോക് ചവാനെക്കുറിച്ച് മാധ്യമങ്ങളില്‍ നിന്നാണ് ഞാന്‍ കേട്ടത്. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നുള്ള നിരവധി നല്ല നേതാക്കള്‍ ബി.ജെ.പി.യുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് മാത്രമാണ് ഇപ്പോള്‍ എനിക്ക് പറയാനുള്ളത്. ജനങ്ങളുമായി ബന്ധമുള്ള നേതാക്കള്‍ കോണ്‍ഗ്രസില്‍ ശ്വാസം മുട്ടി തുടങ്ങിയിരിക്കുന്നു. ചില വലിയ മുഖങ്ങള്‍ കോണ്‍ഗ്രസില്‍ ചേരും. വരും ദിവസങ്ങളില്‍ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണുക’ ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
2008 ഡിസംബര്‍ മുതല്‍ 2010 നവംബര്‍ വരെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച ചവാന്‍, മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിന്റെ ഏറ്റവും സ്വാധീനമുള്ള നേതാക്കളില്‍ ഒരാളായി കണക്കാക്കപ്പെടുന്നു. മുന്‍ മുഖ്യമന്ത്രി ശങ്കര്‍റാവു ചവാന്റെ മകനാണ് അദ്ദേഹം. മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ പാര്‍ട്ടിക്കുള്ളില്‍ വിവിധ പദവികള്‍ വഹിച്ചിട്ടുണ്ട്.