തിരുവനന്തപുരം . ദേശീയതലത്തിലെ പുതിയ പ്രതിസന്ധി കേരള ത്തിലെ എൻ സി പിയിൽ കലാപത്തിന് വഴിയൊരുക്കി. എ കെ ശശീന്ദ്രനിൽ നിന്ന് മന്ത്രി കസേര പിടിച്ച് പറിക്കുമെന്ന വാശിയിലാണ് തോമസ് കെ തോമസ്. മന്ത്രി കസേര കിട്ടിയില്ലെങ്കിൽ അജിത് പവാർ പക്ഷത്തേക്ക് മാറി ശശീന്ദ്രനെ കൂറുമാറ്റ നിയമത്തിൽ കുടുക്കി മന്ത്രി കസേര തെറിപ്പിക്കാനുള്ള പുറപ്പാടിലാണ് തോമസ് കെ തോമസ് എന്നാണു പുറത്ത് വരുന്ന വിവരം.
തോമസ് കെ തോമസ് എംഎൽഎ ദേശീയ രാഷ്ട്രീയത്തിലെ മാറ്റം മുതലാക്കി മന്ത്രിസ്ഥാനത്തിനായി സമ്മർദം ശക്തമാക്കി. രണ്ടര വർഷത്തിനുശേഷം മന്ത്രിസ്ഥാനത്തിനായി അവകാശവാദമുന്നയിച്ച തോമസ് കെ. തോമസ് കേരളത്തിലെ നേതൃത്വം അത് നിഷേധിച്ച തിൽ നേരത്തെ പ്രതിഷേധത്തിലും നിരാശയിലുമായിരുന്നു. പുതിയ പ്രതിസന്ധിയുടെ സാഹചര്യത്തിൽ ശരദ് പവാറിനെ കണ്ട് മന്ത്രിസ്ഥാനത്തിനായി സമ്മര്‍ദം ശക്തമാക്കാനാണ് തോമസ് നീങ്ങുന്നത്..
സംസ്ഥാന മന്ത്രിസഭയുടെ കേന്ദ്രവിരുദ്ധസമരത്തിൽ പങ്കെടുക്കാനായി ഭരണകക്ഷി എംഎൽഎ എന്ന നിലയിൽ ചൊവ്വാഴ്ച ഡൽഹിയിലെത്തിയ കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കൂടിക്കാഴ്ചയിൽ മന്ത്രിസ്ഥാനത്തിനായി ആവശ്യമുന്നയിക്കും. മന്ത്രിസ്ഥാനം കിട്ടാതെ വന്നാൽ അജിത് പവാർ പക്ഷത്തേക്ക് മാറാനാണ് തോമസ് കെ തോമസ് തീരുമാനിച്ചിട്ടുള്ളത്. ആലപ്പുഴ, എറണാകുളം, കോട്ടയം ഉൾപ്പെടെ 7 ജില്ലകളിലെ നേതാക്കൾ തനിക്കൊപ്പമുണ്ടെന്നാണ് തോമസ് കെ തോമസ് ഉന്നയിക്കുന്നത്.
ഔദ്യോഗിക എൻസിപിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ അജിത് പവാർ പക്ഷത്തെ പ്രഖ്യാപിച്ചതോടെ, ഫലത്തിൽ കേരളത്തിലെ രണ്ട് എൻസിപി എംഎൽഎമാരും വെട്ടിലായിരിക്കുകയാണ്. എൻസിപി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചതുകൊണ്ടുതന്നെ രണ്ടുപേരും ഒരുമിച്ച് പാർട്ടി മാറിയാലേ കൂറുമാറ്റപ്രതിസന്ധി ഉണ്ടാകാതിരിക്കൂ. ഇതിൽ ഒരാൾമാത്രം ശരദ് പവാറിനൊപ്പം നിന്നാൽ അദ്ദേഹം കൂറുമാറ്റ നിയമപരിധിയിൽപ്പെട്ട് അയോഗ്യനാക്കപ്പെടും എന്ന സ്ഥിതിയാണുള്ളത്.
തോമസ് കെ തോമസ് മന്ത്രി കസേരയെ ചൊല്ലി ഉണ്ടായ തർക്കത്തിൽ സംസ്ഥാന നേതൃത്വവുമായും പി സി ചാക്കോയുമായും കുറച്ചുകാലമായി അകൽച്ച പാലിച്ചു വരുകയാണ്. രണ്ടരവർഷം കഴിഞ്ഞ് മന്ത്രിസ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചെങ്കിലും അഞ്ചുവർഷവും എ കെ ശശീന്ദ്രൻ മന്ത്രിയായി തുടരുമെന്നാണ് ചാക്കോ ആവർത്തിച്ച് പറഞ്ഞിരുന്നത്. ഘടകകക്ഷികളുടെ മന്ത്രിസ്ഥാനം വെച്ചുമാറിയപ്പോഴും തോമസ് കെ തോമസിനെ എൻ സി പി സംസ്ഥാന നേതൃത്വം അവഗണിക്കുകയായിരുന്നു. അതേസമയം, പി സി ചാക്കോയെ സംസ്ഥാന നേതൃ കസേരയിൽ നിന്ന് മാറ്റാനുള്ള ശ്രമങ്ങളും മറ്റൊരു വശത്ത് നടക്കുന്നുണ്ട്.