കോഴിക്കോട് . ഗോവ ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ മകന്‍ ജൂലിയാസ് നികിതാസ് സ്വകാര്യ കാര്‍ ഓടിച്ചു കയറ്റി സുരക്ഷാ വീഴ്ച ഉണ്ടാക്കിയ സംഭവത്തില്‍ കേസെടുക്കേണ്ടതില്ലെന്ന നിലപാടുമായി കസബ പൊലീസ്. ജൂലിയാസ് നികിതാസ് ഗവര്‍ണറുടെ വാഹനവ്യൂഹ ത്തിലേക്ക് കാറോടിച്ചുകയറ്റിയത് അബദ്ധത്തിലെന്നാണ് ഒരു കോടതിയെ പോലെ പൊലീസിന്റെ കണ്ടെത്തൽ.
അബദ്ധം ബോധ്യപ്പെട്ടുവെന്നും, യുവാവിനെതിരെ പിഴ മാത്രം ചുമത്തി വിട്ടയച്ചത് അതിനാലാണെന്നുമുള്ള വിശദീകരണമാണ് ഇക്കാര്യത്തിൽ കസബ പോലീസ് പറയുന്നത്. ഇതുവരെ പരാതി ഒന്നും ലഭിച്ചിട്ടില്ലെന്ന് പറയുന്ന പോലീസ് ഗവർണറുടെ സെക്യൂരിറ്റി വിഭാഗം വാഹനത്തിൽ നിന്ന് പുറത്തിറങ്ങി നടപടി എടുക്കാൻ ആവശ്യപ്പെട്ട വിവരം ബോധപൂർവ്വം വിഴുങ്ങിയിരിക്കുകയാണ്. അതിനിടെ സംഭവത്തിന്റെ നിജസ്ഥിതി തേടി ഗോവ രാജ്ഭവന്‍ ചീഫ് സെക്രട്ടറിക്ക് കത്തയക്കുന്നുണ്ട്.
പെട്ടെന്നുള്ള വെപ്രാളത്തിലാണ് ഗവര്‍ണറുടെ വാഹനവ്യൂ ഹത്തിലേക്ക് യുവാവ് കാര്‍ ഓടിച്ചു കയറ്റിയത് എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഇതേ വെപ്രാളത്തിൽ കാർ ഓടിച്ചു കയറ്റുന്നത് സി പി എം ജില്ലാ സെക്രട്ടറിയുടെ മകനല്ല മറ്റൊരു സാധാരണക്കാരനാണെങ്കിൽ എന്തായിരിക്കും പോലീസ് ചെയ്തിരിക്കുക എന്നതാണ് ഇവിടെ ചോദ്യമുയർത്തുന്നത്.
വലിയ വാഹനവ്യൂഹമാണ് കടന്നുവന്നത്. 20ലധികം വാഹനങ്ങളാണ് ഗോവ ഗവര്‍ണറുടെ വാഹനവ്യൂഹത്തില്‍ ഉണ്ടായിരുന്നത്. ഇത്രയും വാഹനങ്ങള്‍ ഒരുമിച്ച് വന്നപ്പോള്‍ വെപ്രാളത്തില്‍ വാഹനവ്യൂഹത്തിലേക്ക് ജൂലിയാസ് നികിതാസ് സ്വകാര്യ കാര്‍ ഓടിച്ചു കയറ്റുന്ന സ്ഥിതി ഉണ്ടാവുകയായിരുന്നുവെന്നു പോലീസ് പറയുന്നതിൽ ഒരു ന്യായീകരണവും ഇല്ല. സംഭവം വിവാദമായതോടെ, സമഗ്ര അന്വേഷണം നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് സംഭവത്തിന്റെ നിജസ്ഥിതി തേടി ഗോവ രാജ്ഭവന്‍ ചീഫ് സെക്രട്ടറിക്ക് കത്തയക്കുന്നത്.
മാറാട് സ്വകാര്യ ചടങ്ങ് കഴിഞ്ഞ് ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള കോഴിക്കോട്ടെ വസതിയിലേക്ക് മടങ്ങുമ്പോൾ ഞായറാഴ്ച രാത്രി 7.50 ഓടെയായിരുന്നു സംഭവം. മാവൂര്‍ റോഡ് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം അഴകൊടി ക്ഷേത്രം റോഡിലേക്കുള്ള ജംഗ്ഷനില്‍ വെച്ച് ഗോവ ഗവര്‍ണറുടെ വാഹനം കടന്നുപോയ ഉടനെ കാര്‍ ഓടിച്ചു കയറ്റുന്ന ചെയ്തിരിക്കുന്നത്.
ഉടന്‍ തന്നെ സുരക്ഷാ വാഹനം നിര്‍ത്തി കാര്‍ തടയുകയുണ്ടായി. സുരക്ഷാ ഉദ്യോഗസ്ഥരും യുവാവും തമ്മില്‍ പരസ്പരം കയര്‍ത്തു സംസാരിക്കുകയും ഉണ്ടായി. കാര്‍ പിന്നോട്ടെടുക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കാതെ മുന്നോട്ടു പോകാന്‍ യുവാവ് ശ്രമിക്കുകയും ചെയ്തിരുന്നതാണ്. ഭരണത്തിന്റെ അഹങ്കാ രമാണ് സി പി എം ജില്ലാ സെക്രട്ടറിയുടെ മകൻ ജൂലിയാസ് നികിതാസ് റോഡിൽ കാട്ടി കൂട്ടിയത്. ഇതേത്തുടര്‍ന്ന് യുവാവിനെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസിനോട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നതാണ്.
കാര്‍ പിന്നിലേക്ക് മാറ്റിയിട്ട ശേഷമായിരുന്നു ഗവര്‍ണറുടെ ഉദ്യോഗസ്ഥരും സുരക്ഷാ വിഭാഗവും കടന്നുപോയത്. യുവാവിനെ കസബ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ മകന്‍ ജൂലിയസ് നികിതാസ് ആണെന്ന് മനസ്സിലാകുന്നത്. ഇതോടെ ഒരു ഗവർണർക്കുണ്ടായ സുരക്ഷാ വീഴ്ച കസബ പോലീസ് തകിടം മറിക്കുകയാണ് ഉണ്ടായത്. തുടര്‍ന്ന് ട്രാഫിക് നിയമം ലംഘിച്ചതിന് ആയിരം രൂപ പിഴ ഈടാക്കി യുവാവിനെ ഉടനടി വിട്ടയച്ച് ഭരിക്കുന്ന സി പി എം പാർട്ടിക്കുവേണ്ടിയും പിണറായി പോലീസിന്റെ അഭിമാനം കാക്കാനുമായി പോലീസ് നിലപാട് എടുക്കുകയായിരുന്നു. സംഭവത്തിൽ കസബ പോലീസ് സ്റ്റേഷനിലെ ട്രാഫിക് ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥന്മാരുടെ ഭാഗത്ത് ഗുരുതരമായ കൃത്യ വിലോപമാണ് ഉണ്ടായിരിക്കുന്നത്.