കോട്ടയം . കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടെ രോഗിയുടെ കുത്തേറ്റു കൊല്ലപ്പെട്ട ഡോ. വന്ദനാ ദാസിന് നാലര മണിക്കൂറോളം ചികിത്സ ലഭിച്ചില്ലെന്ന ഗുരുതര ആരോപണവുമായി വന്ദനയുടെ പിതാവ് മോഹന്‍ദാസ്.
ഡോ. വന്ദനാ ദാസിന്‍റെ കൊലപാതകത്തില്‍ സിബിഐ അന്വേ ഷണത്തെ സര്‍ക്കാര്‍ ഭയക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്ന് ഡോ. വന്ദനയുടെ പിതാവ് മോഹന്‍ദാസ് മാധ്യമങ്ങളോട് പറഞ്ഞു. മകളുടെ മരണത്തില്‍ സംശയങ്ങൾ ഉണ്ട്. കൃത്യമായ അന്വേഷണ ത്തിന് പുറത്തുനിന്നുള്ള ഏജന്‍സികള്‍ അന്വേഷണം നടത്തണം – മോഹന്‍ദാസ് പറഞ്ഞു.
സിബിഐ അന്വേഷണത്തിനു കൈമാറുന്നത് സംബന്ധിച്ച കേസ് 20 തവണയാണ് മാറ്റിവച്ചത്. ഇതുവരെ സര്‍ക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. ഇരുപത് തവണയും ഞങ്ങള്‍ നേരിട്ട് കോടതിയില്‍ ഹാജരായി. സിബിഐ അന്വേഷണത്തിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അതിശക്തമായ എതിര്‍പ്പാണ് ഉണ്ടായത്. അതിന്റെ കാരണം എന്താണെന്ന് അറിയുന്നില്ല. ഏകമകളുടെ കൊലപാതകത്തിന്റെ സത്യാവസ്ഥ പുറത്ത് വരണമെങ്കില്‍ കേരളത്തിന് പുറത്തുള്ള ഏജന്‍സി അന്വേഷിക്കണമെന്നും മോഹന്‍ദാസ് പറഞ്ഞു.
കേസിന്റെ കാര്യത്തെക്കുറിച്ച് പറയുമ്പോള്‍ എഡിജിപി ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ എതിര്‍ക്കുകയാണ്. കേസില്‍ സത്യവും നീതിയും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ എന്തെങ്കിലും മറച്ചുവയ്ക്കുന്നതായി തോന്നിയിട്ടില്ല. എന്തിനാണ് എതിര്‍ക്കുന്നതെന്ന് മനസിലാവുന്നില്ല. മകള്‍ക്ക് നാലരമണിക്കൂറോളം ചികിത്സ ലഭിച്ചിട്ടില്ല എന്നും മോഹന്‍ദാസ് ആരോപിച്ചു. കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദന കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിചെയ്യുന്നതി നിടെ 2023 മേയ് 10-നായിരുന്നു കൊല്ലപ്പെട്ടത്. ചികിത്സയ്ക്കായി പൊലീസ് ആശുപത്രിയിലെത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊ ന്നെന്നാണ് കേസ്.