ന്യൂഡൽഹി . മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രി യുമായ എൽ.കെ.അഡ്വാനിക്ക് ഇന്ത്യയുടെ പരമോന്നത സിവിലയൻ ബഹുമതിയായ ഭാരതരത്ന. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണു വിവരം പങ്കുവച്ചത്. അഡ്വാനിയോടു സംസാരിച്ചതായും അദ്ദേഹത്തിന് ആശംസകൾ നേർന്നതായും നരേന്ദ്ര മോദി എക്സിൽ കുറിക്കുകയായിരുന്നു.
‘എൽ.കെ അദ്വാനിജിക്ക് ഭാരതരത്ന നൽകി ആദരിക്കുമെന്ന കാര്യം പങ്കുവയ്‌ക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. ഭാരതം കണ്ടതിൽ വച്ച് ഏറ്റവും ആദരണീയനായ രാഷ്‌ട്രതന്ത്രജ്ഞരിൽ ഒരാളാണ് അദ്ദേഹം. ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ അവിസ്മരണീയമാണ്. താഴേത്തട്ടിൽ നിന്ന് തുടങ്ങിയ രാഷ്‌ട്രീയ ജീവിതം ആഭ്യന്തരമന്ത്രി എന്ന നിലയിൽ രാഷ്‌ട്രത്തെ സേവിക്കുന്നത് വരെ തുടർന്നു. ആഭ്യന്തര മന്ത്രി, ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി എന്ന നിലയിൽ അദ്ദേഹം രാജ്യത്തിന് നൽകിയ സംഭവനകൾ വളരെ വലുതാണ്. പാർലമെൻ്ററി കാര്യങ്ങളിൽ അദ്ദേഹം നടത്തിയ ഇടപെടലുകൾ എല്ലാക്കാലത്തും മാതൃകാപരവും ഉൾക്കാഴ്ചകൾ നൽകുന്നതുമാണെന്ന്’ പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
‘അചഞ്ചലമായ പ്രതിബദ്ധതയ്‌ക്കും സുതാര്യതയ്‌ക്കും പേരുകേട്ടതാണ് പതിറ്റാണ്ടുകൾ നീണ്ട അദ്ദേഹത്തിന്റെ പൊതുജീവിതം. മാതൃകാപരമായ ആദർശവും നീതിയും രാഷ്‌ട്രീയത്തിൽ അദ്ദേഹം വച്ചുപുലർത്തി. ദേശീയ ഐക്യത്തിനും സാംസ്കാരിക പുനരുത്ഥാനത്തിനുമായി അദ്ദേഹം നടത്തിയത് സമാനതകളില്ലാത്ത ശ്രമങ്ങളാണ്’- പ്രധാനമന്ത്രി പറഞ്ഞു. ആഭ്യന്തര മന്ത്രിയായും കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായും അഡ്വാനി സേവനം ചെയ്തിട്ടുണ്ട്. 96ാം വയസ്സിലാണ് പരമോന്നത സിവിലിയൻ ബഹുമതി അഡ്വാനിയെ തേടിയെത്തിയിരിക്കുന്നത്.