ബെയ്ജിങ് . കാമുകിയുമായി ഒരുമിച്ചു ജീവിക്കാൻ പിഞ്ചു കുട്ടികളെ അപ്പാർട്ട്മെന്റിന്റെ പതിനഞ്ചാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു കൊലപ്പെടുത്തിയ ലോകം ഞെട്ടിയ സംഭവത്തില്‍ കമിതാക്കളുടെ വധ ശിക്ഷ ചൈനയിൽ നടപ്പാക്കി. ഷാങ് ബോ എന്ന യുവാവിനും കാമുകി യേ ചെങ്ചിന്നിന്റെയും വധശിക്ഷയാണ് നടപ്പാക്കിയത്. മാരകവിഷം ശരീരത്തില്‍ കുത്തിവച്ച് വധശിക്ഷ നടപ്പാക്കാനുള്ള ചൈനീസ് സുപ്രീംകോടതിയുടെ ഉത്തരവ് ആണ് നടപ്പാക്കിയത്.
2020ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കാമുകി യേ ചെങ്ചനുമൊത്ത് ജീവിക്കാനായി ആദ്യ ഭാര്യയിലുണ്ടായ കുട്ടികളെ അപ്പാർട്ട്മെന്റിന്റെ പതിനഞ്ചാം നിലയിൽ നിന്ന് ഷാങ് ബോ താഴേക്കെറിഞ്ഞ് കൊലപ്പെടുത്തുകയാണ് ഉണ്ടായത്. രണ്ടുവയസ്സുള്ള മകളെയും ഒരു വയസ്സുള്ള മകനെയുമാണ് ഷാങ് ബോ കെട്ടിടത്തിനു മുകളിൽനിന്ന് എറിഞ്ഞു കൊലപ്പെടുത്തുന്നത്. കാമുകി യേ ചെങ്ചെന്നിന്റെ ആവശ്യ പ്രകാരമായിരുന്നു രണ്ടു കൊലപാ തകങ്ങളും നടത്തുന്നത്. തങ്ങളുടെ ബന്ധത്തിനു കുട്ടികൾ ശല്യമാകുമെന്നു പറഞ്ഞായിരുന്നു യേ ചെങ്ചെൻ ഷാങ് ബോയെ കൊലപാതകത്തിനു പ്രേരിപ്പിച്ചത്.
ഷാങ് ബോ ചെങ്ചെന്നുമായുള്ള ബന്ധം തുടങ്ങുമ്പോൾ, താൻ വിവാഹിതനാണെന്നും രണ്ടു കുട്ടികളുടെ പിതാവാണെന്നുമുള്ള കാര്യം മറച്ചു. 2020ല്‍ ആദ്യഭാര്യ ചെൻ മെയിലിനുമായുള്ള വിവാഹ ബന്ധം ഷാങ് ബോ വേർപ്പെടുത്തുകയായിരുന്നു. കുട്ടികൾ വീഴുമ്പോള്‍ താൻ ഉറങ്ങുകയായിരുന്നെന്നും താഴെ നിന്ന് ബഹളം കേട്ടപ്പോഴാണ് കാര്യം അറിഞ്ഞതെന്നുമായിരുന്നു ഷാങ് ബോ പൊലീസിനോടു പറഞ്ഞത്. എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുറ്റം തെളിയുകയായിരുന്നു. കേസിൽ 2020ൽ തന്നെ സുപ്രീംകോടതി ഇരുവർക്കും വധശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തിൽ ചൈനയിൽ വലിയ പ്രതിഷേധം ആണ് ഉണ്ടായത്. ബുധനാഴ്ച ഇരുവരുടെയും വധശിക്ഷ കോടതി വിധി പ്രകാരം നടപ്പാക്കി.