കൊച്ചി . സി പി എം നേതാവും നിലമ്പൂർ എംഎൽഎ പി.വി. അൻവറിന്റെ ഉടമസ്ഥതയിൽ കക്കാടംപൊയിലിലുള്ള കുട്ടികളുടെ പാർക്കിന് ലൈസൻസ് ഉണ്ടോ എന്ന് സർക്കാരിനോട് ഹൈക്കോടതി. പാർക്കിന് പഞ്ചായത്ത് ലൈസൻസ് നൽകിയിട്ടുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു. ഇതു സംബന്ധിച്ചുള്ള വിവരം മൂന്നു ദിവസത്തിനകം സംസ്ഥാന സർക്കാർ നൽകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
പഞ്ചായത്തിൽനിന്ന് പാർക്കിനുള്ള ലൈസൻസ് എടുത്തിട്ടില്ലെന്ന വിവരാവകാശരേഖയുടെ അടിസ്ഥാനത്തിൽ കോടതിയിലെത്തിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഈ നിർദേശം ഉണ്ടായത്. ഹൈക്കോടതി മൂന്നു ദിവസത്തിനു ശേഷം കേസ് വീണ്ടും പരിഗണിക്കും.
കൂടരഞ്ഞി വില്ലേജിലെ അതീവ അപകട സാധ്യതയുള്ള മേഖലയിൽ ജിയോളജി ഡിപ്പാർട്മെന്റിന്റെ കൃത്യമായ അനുമതിയില്ലാതെ കുന്നിടിച്ചു നിരത്തിയാണ് പി വി അൻവർ വാട്ടർ തീം പാർക്ക് നിർമിച്ചതെന്നാണ് പരാതി. ലൈസൻസ് ഇല്ലാത്ത കാരണത്താൽ ജില്ലാ കളക്ടർ അടച്ചു പൂട്ടിച്ച പാർക്ക് സർക്കാരിലെ ചില ഉന്നതർ ചേർന്ന് അൻവറിനു തുറന്നു കൊടുക്കുകയാണ് ഉണ്ടായത്.
അതേസമയം, പാർക്കിനു ലൈസൻസ് നൽകിയിട്ടില്ലെന്നാണ് പഞ്ചായത്തിന്റെ വിവരാവകാശ രേഖയിൽ ഉള്ളത്. ലൈസൻസ് ഇല്ലാതെ പാർക്ക് തുറന്നു പ്രവർത്തിച്ചു വെന്നത് ചട്ടലംഘനമാണ്. കുട്ടികളുടെ പാർക്കിന്റെ കാര്യത്തിൽ ഇത്തരമൊരു നിയമ ലംഘനം നടത്തിയ പി വി അൻവർ MLA കൂടുതൽ വെട്ടിലാകും.
കൂടരഞ്ഞി കക്കാടംപൊയിലിലെ വിവാദ വാട്ടർ തീം പാർക്ക് 2023 ആഗസ്റ്റ് മാസമാണ് തുറന്നു പ്രവർത്തനം തുടങ്ങിയത്. ടുറിസത്തിന്റെ പേരുപറഞ്ഞായിരുന്നു ഇത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യുടെ അനുമതി ലഭിച്ചതോടെയാണ് പി.വി.ആർ നാച്വറോ പാർക്ക് ദ്രുതഗതിയിൽ തുറക്കുന്നത്. പി.വി. അൻവർ എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള പാർക്ക് 2018 ജൂണിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്നാണ് അടച്ചുപൂട്ടുന്നത്.
അന്നത്തെ കൂടരഞ്ഞി വില്ലേജ് ഓഫിസർ യു. രാമചന്ദ്രൻ, ജില്ല ദുരന്തനിവാരണ അതോറിറ്റിക്ക് നൽകിയ വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു വാട്ടർ തീം പാർക്ക് അടച്ചുപൂട്ടുന്നത്. പാർക്കുമായി ബന്ധപ്പെട്ടവർ മറച്ചുവെച്ച മണ്ണിടിച്ചിലും ഉരുൾപൊട്ടലും വില്ലേജ് ഓഫിസറുടെ സ്ഥല സന്ദർശനത്തോടെ പുറം ലോകം അറിയുകയാണ് ഉണ്ടായത്.
വാട്ടർ തീം പാർക്കിന്റെ ഭാഗമായ കുട്ടികളുടെ പാർക്കാണ് ആദ്യം തുറന്നതെങ്കിലും തുടർന്ന് വാട്ടർ തീം പാർക്ക് പൂർണമായി പ്രവർത്തിച്ചുതുടങ്ങുകയായിരുന്നു. സമുദ്രനിരപ്പിൽനിന്ന് വളരെ ഉയരത്തിലുള്ള കക്കാടംപൊയിൽ ജില്ലയിലെ ദുരന്തസാധ്യത ഏറെ ഉള്ള പ്രദേശമാണ്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തയാറാക്കിയ ദുരന്തസാധ്യത പ്രദേശങ്ങളിൽ കക്കാടംപൊയിലും ഉൾപെട്ടിരുന്നതുമാണ്. ചെങ്കുത്തായ മലനിരകളുള്ള കക്കാടം പൊയിൽ മഴക്കാലത്ത് ദുരന്ത ഭീതി ഉയർത്താറുണ്ട്. പാർക്ക് തുറക്കാൻ അനുമതി നൽകിയ ദുരന്തനിവാരണ അതോറിറ്റി നിലപാടിനെതിരെ കേരള നദീസംരക്ഷണ സമിതി ഹൈകോടതിയെ സമീപിച്ചിരുന്നു.