മകൾ കമ്പനി തുടങ്ങിയത് ഭാര്യ ജോലിയിൽ നിന്നും വിരമിച്ചപ്പോ കിട്ടിയ പണം കൊണ്ടാണ് എന്ന പിണറായി വിജയൻറെ വാക്കുകൾ കൂടുതൽ തിരിച്ചടിയാവുമെന്നുറപ്പായി. പറഞ്ഞു കുടുങ്ങിയിരി ക്കുകയാണിപ്പോൾ പിണറായി വിജയൻ. മകള്‍ വീണയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന എക്‌സാലോജികിനെതിരായ ആര്‍.ഒ.സി. റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം ഈ വിഷയത്തില്‍ ആദ്യമായി പ്രതികരിക്കവേ മുഖ്യൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ തിരിഞ്ഞു കൊത്താനൊരുങ്ങുന്നത്.
തന്റെ മകള്‍ കമ്പനി തുടങ്ങിയത് ഭാര്യ വിരമിച്ചപ്പോള്‍ കിട്ടിയ പണം കൊണ്ടാണെന്നും തന്റെ കൈകള്‍ ശുദ്ധമാണെന്നും ആയിരുന്നു പിണറായി വിജയൻ സഭയിൽ പറഞ്ഞത്. എന്നാൽ ഇതേത്തുടർന്നു വീണാ വിജയനൊപ്പം കമലയെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘം എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.
വീണാ വിജയൻ കമ്പനി തുടങ്ങിയപ്പോൾ നൽകിയത് എ കെ ജി സെന്ററിന്റെ വിലാസമാണെന്ന് അന്വേഷണ സംഘം ഇതിനോടകം കണ്ടെത്തിയ കാര്യമാണ്. മാത്രമല്ല, നോമിനീ ആയ കമലയുടെ കണ്ണൂരിലെ വിലാസവും ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മകൾക്കൊപ്പം അമ്മയും കുടുങ്ങുമെന്ന തരത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഈ വിഷയത്തിൽ മുഖ്യൻ സഭയിൽ പറഞ്ഞത് ഇങ്ങനെയാണ്.
‘നേരത്തേ ഭാര്യയെ കുറിച്ചായിരുന്നു. ഇപ്പൊ മെല്ലെ മകളിലേക്ക് എത്തിയിട്ടുണ്ട്. കാണേണ്ട കാര്യം എന്താന്നറിയോ, മകള് ബംഗളൂരുവിൽ കമ്പനി തുടങ്ങിയത്, എന്റെ ഭാര്യ, അവളുടെ അമ്മ റിട്ടയര്‍ ചെയ്തപ്പോൾ കിട്ടിയ കാശ്, അത് ബാങ്കില്‍ നിന്ന് എടുത്ത് കൊടുക്കുകയായിരുന്നു. നീ പോയിട്ട് നിന്റെതായ കമ്പനി തുടങ്ങ്. സ്വന്തമായിട്ട്, ചെറിയ കമ്പനി തുടങ്ങിയാ മതി, എന്ന് പറഞ്ഞിട്ട് തുടങ്ങുകയായിരുന്നു. അപ്പൊ അതില്‍നിന്ന് വന്നതുകൊണ്ടുതന്നെ ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍ എനിക്കൊരു മാനസിക കുലുക്കവും ഉണ്ടാകില്ല’, പിണറായി വിജയന്‍ പറഞ്ഞു.
തലശ്ശേരി സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപികയായിരുന്ന പിണറായി വിജയന്റെ ഭാര്യ കമല 2001 മുതല്‍ ഡെപ്യൂട്ടേഷനില്‍ സാക്ഷരതാ മിഷനില്‍ പ്രൊജക്ട് ഓഫീസ റായിരുന്നു. 2013-ലാണ് അവര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചത്.
‘ഞാന്‍ പരസ്യമായി ഒരു യോഗത്തില്‍ പറഞ്ഞല്ലോ. മനഃസമാധാനമാണ് പ്രധാനം. നിങ്ങള്‍ മനഃസമാധാനത്തിന് നിരക്കുന്ന കാര്യങ്ങള്‍ മാത്രമേ ചെയ്യാവൂ. തെറ്റ് ചെയ്‌തെങ്കില്‍ മനഃസമാധാനം ഉണ്ടാകില്ല. ബാക്കിയെല്ലാം കേള്‍ക്കുമ്പോഴും തെറ്റായ കാര്യങ്ങള്‍ നമ്മളെ കുറിച്ച് പറയുന്നത് കേള്‍ക്കുമ്പോഴും ഉള്ളാലെ ചിരിച്ചുകൊണ്ട് അത് കേള്‍ക്കാന്‍ പറ്റും. ഉള്ളാലെ ചിരിച്ചുകൊണ്ട് കേള്‍ക്കാന്‍ പറ്റുന്ന മാനസികാവസ്ഥയിലാണ് ഞാന്‍. ഒന്നും എന്നെ ഏശില്ല. ഏശാത്തത് ഇതുകൊണ്ടുതന്നെയാണ്. അതൊരു അഹംഭാവം പറച്ചിലൊന്നുമല്ല. ഈ കൈകള്‍ ശുദ്ധമാണ്. അതുകൊണ്ടാണ്. അതാരുടെ മുന്നിലും പറയാന്‍ കഴിയും. അല്‍പ്പം തലയുയര്‍ത്തി തന്നെ പറയാന്‍ കഴിയും’, പിണറായി പറഞ്ഞു.
സി.എം.ആര്‍.എല്ലിനെ പരോക്ഷമായി നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയാണ് എന്നടക്കം ആരോപണം ഉന്നയിക്കുന്ന ആര്‍.ഒ.സി. റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം മാധ്യമങ്ങള്‍ പലതവണ മുഖ്യമന്ത്രിയോട് പ്രതികരണം തേടിയെങ്കിലും വാര്‍ത്താ സമ്മേളനങ്ങളില്‍ പോലും അന്ന് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. നേരത്തേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആര്‍.ഒ.സി. റിപ്പോര്‍ട്ട് ഉദ്ധരിച്ച് ചില പരാമര്‍ശങ്ങള്‍ നിയമസഭയില്‍ നടത്തിയിരുന്നു. അതടക്കം എടുത്തുപറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി സഭയില്‍ മറുപടി പറഞ്ഞത്.
വീണയുടെ കമ്പനിയായ എക്‌സാലോജിക്, കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎൽ, സിഎംആർഎലിൽ ഓഹരിപങ്കാ ളിത്തമുള്ള സംസ്ഥാന പൊതുമേഖല സ്ഥാപനമായ കെഎസ് ഐഡിസി എന്നിവയ്‌ക്കെതിരെയാണ് അന്വേഷണം. ഒരു സേവനവും ലഭ്യമാകാതെ തന്നെ എക്‌സാലോജിക്കിനു സിഎംആർഎൽ വൻ തുക കൈമാറിയെന്ന് കേന്ദ്ര ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയിരുന്നു. ആറ് ഉന്നത ഉദ്യോഗസ്ഥരെയാണ് എസ്എഫ്‌ഐഒ അന്വേഷണത്തിനു ചുമതലപ്പെടുത്തിയിരിക്കുന്നത്. 8 മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് കേന്ദ്ര സർക്കാരിനു നൽകാനാണ് നിർദ്ദേശം. ഇതിനിടെ ക്ലിഫ് ഹൗസിൽ റെയ്ഡിനും സാധ്യതയുണ്ട്.
എക്‌സാലോജിക്കും സിഎംആർഎല്ലും കെ എസ് ഐ ഡി സിയും നൽകുന്ന മൊഴികൾ കേസിൽ നിർണ്ണായകമാണ്. അതുകൊണ്ട് തന്നെ പരസ്പരം പ്രതിസന്ധിയുണ്ടാകുന്ന മൊഴികൾ ആരും നൽകുന്നില്ലെന്ന് ഉറപ്പിക്കും. റെയ്ഡിന് സാധ്യതയുള്ളതിനാൽ ക്ലിഫ് ഹൗസിൽ അടക്കം കരുതലുകൾ എടുക്കും. കെ എസ് ഐ ഡി സിയും ജാഗ്രതയിലാകും. നിർണ്ണായക വിവരങ്ങൾ പലവട്ടം ആലോചിച്ചു മാത്രമേ കേന്ദ്ര ഏജൻസിക്ക് കൈമാറൂ.
കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ അന്വേഷണാമാണ് നടക്കുന്നതെങ്കിലും അതിനും അപ്പുറത്തേക്കുള്ള ഏജൻസികൾ ഏത് ഘട്ടത്തിലും അന്വേഷണം ഏറ്റെടുക്കും. ഇതുകൊണ്ടാണ് കഴിഞ്ഞ രാത്രി ക്ലിഫ് ഹൗസ് ഉറങ്ങാതിരുന്ന് ഈ കേസിലെ വിശദാംശങ്ങൾ പരിശോധിച്ചത്. ചർച്ചകളിലും കൂടിയാലോചനകളിലും വീണയുടെ ഭർത്താവ് കൂടിയായ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും പങ്കെടുത്തു.
ബെംഗളൂരു രജിസ്റ്റ്രാർ ഓഫ് കമ്പനീസ് (ആർഒസി) നൽകിയ റിപ്പോർട്ടിൽ ഗുരുതര ക്രമക്കേട് വ്യക്തമായ സാഹചര്യത്തിൽ അന്വേഷണം എസ്എഫ്‌ഐഒയ്ക്കു വിടണമെന്ന് ആവശ്യപ്പെട്ട് ഷോൺ ജോർജ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിൽ കോടതി കേന്ദ്ര നിലപാട് ആരായുകയും ചെയ്തു. ഹർജി 12നു വീണ്ടും പരിഗണിക്കാനിരിക്കെയാണ് അന്വേഷണം എസ്എഫ്‌ഐഒയ്ക്കു കൈമാറി കേന്ദ്ര സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. കോടതിയെ ഇക്കാര്യം കേന്ദ്ര അറിയിക്കും. സ്വാഭാവികമായി ഈ കേസ് ഹൈക്കോടതി അവസാനിപ്പിക്കും. ഫലത്തിൽ ഹൈക്കോടതി അംഗീകാരവും അന്വേഷണത്തിന് വരും. ഇതും പിണറായി കുടുംബത്തെ വെട്ടിലാക്കുന്നുണ്ട്.
കമ്പനികളുമായി ബന്ധപ്പെട്ട ഗുരുതര സാമ്പത്തിക തട്ടിപ്പുകൾ അന്വേഷിക്കുന്ന ഏജൻസിയാണ് എസ്എഫ്‌ഐഒ. റെയ്ഡിനും കസ്റ്റഡിക്കും അറസ്റ്റിനുമുള്ള അധികാരമുണ്ട്. ആവശ്യമെങ്കിൽ രാജ്യത്തെ മറ്റ് പ്രധാന അന്വേഷണ ഏജൻസികളുടെ സഹായവും തേടാം.’എന്റെ ഭാര്യ വിരമിച്ചപ്പോൾ ലഭിച്ച കാശുമായാണു മകൾ ബെംഗളൂരുവിൽ കമ്പനി തുടങ്ങിയത്. നീ പോയി നിന്റേതായ കമ്പനി തുടങ്ങൂ എന്നു പറഞ്ഞ് അയയ്ക്കുകയായിരുന്നു. അതുകൊണ്ട് ഇങ്ങനെയുള്ള കാര്യങ്ങൾ കേൾക്കുമ്പോൾ ഒരു മാനസിക കുലുക്കവുമില്ലെന്ന് പിണറായി വിജയൻ കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് അന്വേഷണം എത്തുന്നത്.