തൃശൂർ . കരുവന്നൂർ ബാങ്കിൽ പണം നിക്ഷേപിച്ച് വഞ്ചിതനായി ബാങ്കിന് മുന്നിൽ കുത്തിയിരിപ്പു സമരം നടത്തിയ മാപ്രാണം സ്വദേശി വടക്കേത്തല ജോഷിക്ക് നിക്ഷേപിച്ച തുകയിൽ നിന്ന് 28 ലക്ഷം രൂപ മടക്കി നൽകി ബാങ്ക്. ബാക്കി നൽകാനുള്ള 60 ലക്ഷം രൂപ മൂന്ന് മാസത്തിനുളളിൽ തിരിച്ചുനൽകാമെന്നും ബാങ്കിന്റെ ഉറപ്പ്. ഇതോടെ ജോഷി നടത്തി വന്ന കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചു.
താൻ നിക്ഷേപിച്ച മുഴുവൻ തുകയും നൽകണമെന്ന് ആവശ്യപ്പെട്ടാണ് ജോഷി ബാങ്കിന് മുന്നിൽ സമരം നടത്തിയത്. നിക്ഷേപ തട്ടിപ്പിന് ഇരയായ ജോഷി തനിക്കു ചികിത്സയ്ക്ക് അടക്കം പണമില്ലെന്നും ദയാവധം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു ഹൈക്കോടതിക്ക് കത്തെഴുതിയിരുന്നു. ജോഷിയുടെ വിഷയത്തിൽ ഹൈക്കോടതി യുടെ കൂടെ ഇടപെടൽ ഉണ്ടാകുമെന്ന അവസ്ഥയിൽ കേരള ബാങ്ക് പ്രതിനിധികൾ സർക്കാർ നിർദേശത്തെ തുടർന്ന് വിഷയത്തിൽ ഇടപെടുകയായിരുന്നു.
നിക്ഷേപം തിരിച്ചുകൊടുക്കാമെന്ന ഉറപ്പ് സർക്കാർ പാലിച്ചില്ലെന്നാണ് ജോഷി ആരോപിച്ചിരുന്നത്. കേരള ബാങ്ക് പ്രതിനിധികൾ ജോഷിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് സമരം അവസാനിപ്പിക്കുന്നത്. കുടുംബാംഗങ്ങളുടെ നിക്ഷേപവും തിരികെ നൽകണമെന്ന് ജോഷി ആവശ്യപ്പെട്ടിരുന്നു. നേരത്തെ നവകേരള സദസിലടക്കം ജോഷി പരാതി നൽകിയിരുന്നെങ്കിലും ഒരു ഫലവും ഉണ്ടായിരുന്നില്ല. കഴിഞ്ഞ 20 കൊല്ലത്തിനിടെ ജോഷി രണ്ട് തവണ ട്യൂമർ ഉൾപ്പെടെ 21 ശസ്ത്രക്രിയകൾക്ക് വിധേയനായിട്ടുണ്ട്.