ന്യൂ ഡൽഹി . മുത്തലാഖ് നിരോധനം, അയോധ്യയിൽ രാമക്ഷേത്ര നിർമാണം, വനിതാ സംവരണ ബിൽ എന്നിവ ഈ സർക്കാരിന്റെ നേട്ടങ്ങളാണെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു. ഒരു വർഷത്തിനിടെ നിരവധി പ്രധാന ബില്ലുകൾ സർക്കാർ പാസാക്കി. ജമ്മു കശ്മീർ പുനസംഘടനയും ശ്രദ്ദേയമായ നേട്ടമായിരുന്നുവെന്നും രാജ്യം ഐതിഹാസിക നേട്ടങ്ങളിലൂടെ കടന്നുപോവുകയാണെന്നും രാഷ്‌ട്രപതി പറഞ്ഞു.
പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ താന്‍ ആദ്യമായി അഭിസംബോധന ചെയ്യുന്നു. അമൃത് കാലത്തിന്റെ തുടക്കത്തിലാണ് പുതിയ പാർലമെൻ്റ് മന്ദിരം നിർമ്മിച്ചത്. അതിന് ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്നതിന്റെ സത്തയുണ്ട്. പുതിയ രാജ്യത്തിന്റെ നിര്‍മാണത്തിന്റെ പ്രതീകമാണ് പുതിയ മന്ദിരമെന്നും ദ്രൗപതി മുര്‍മു പറഞ്ഞു. പാർലമെൻ്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി.
നാരി ശക്തി വന്ദൻ അധീനിയം (സ്ത്രീ സംവരണ ബിൽ) പാസാക്കിയതിന് ഞാൻ അംഗങ്ങളെ അഭിനന്ദിക്കുന്നു. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നത് നൂറ്റാണ്ടുകളുടെ സ്വപ്നമായിരുന്നു. അത് ഇപ്പോൾ യാഥാർത്ഥ്യമായി. പതിറ്റാണ്ടുകളായി രാജ്യത്തെ ജനങ്ങൾ കാത്തിരിക്കുന്ന ഇത്തരം പ്രവർത്തികൾ കഴിഞ്ഞ 10 വർഷത്തിനിടയിൽ പൂർത്തീകരിക്കുന്നത് ഇന്ത്യ കണ്ടു. തിരിച്ചടികൾക്കിടയിൽ പോലും സമ്പദ് വ്യവസ്ഥയ്‌ക്ക് വളർച്ചയുണ്ടായി. ദാരിദ്ര്യ നിർമാർജനം യാഥാർത്ഥ്യമായി. റെക്കോർഡ് വേഗത്തിൽ ദേശീയ പാതകളുടെ നിർമാണം പൂർത്തിയായി. ഇതോടെ റോഡ് മാർഗമുള്ള ചരക്ക് നീക്കം വേഗത്തിലായി – രാഷ്‌ട്രപതി പറഞ്ഞു.