സംസ്ഥാനത്തെ മരുന്ന് ക്ഷാമത്തെ ചൊല്ലി നിയമസഭയിൽ ബഹളം. ആശുപത്രികളിൽ മരുന്ന് ഇല്ലെന്നായിരുന്നു അനൂപ് ജേക്കബ് എംഎൽഎയുടെ പരാമർശം. പ്രതിപക്ഷ എംഎൽഎമാരാണ് തങ്ങളുടെ മണ്ഡലങ്ങളിലെ സർക്കാർ ആശുപത്രികളിലെ മരുന്നു ക്ഷാമത്തെ കുറിച്ച് സഭയിൽ ഉന്നയിച്ചത്.
ഓർഡർ ചെയ്ത മരുന്നുകൾ 60 ദിവസത്തിനകം എത്തിക്കണമെന്നത് നടപ്പായില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. സർക്കാർ ആശുപത്രികളിൽ മരുന്നില്ല എന്നത് യാഥാർഥ്യമാണ്. ചോദ്യത്തിന് കൃത്യമായ മറുപടി ആരോഗ്യ മന്ത്രി പറയുന്നില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി.
81 ശതമാനം ഓർഡറുകളിലും 60 ദിവസം എന്ന കാലയളവ് നടപ്പാ ക്കാൻ സാധിച്ചിട്ടില്ല. ചില കമ്പനികൾ 988 ദിവസം കാലതാമസം വരുത്തിയെന്നാണ് കണ്ടെത്തൽ. സംവിധാനം പരാജയപ്പെട്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും സതീശൻ പറഞ്ഞു. സംസ്ഥാനത്ത മരുന്ന് ക്ഷാമമില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് സഭയിൽ വ്യക്തമാക്കി. കെ.എം.സി.എൽ വഴി മരുന്ന് ലഭ്യമാക്കുന്ന ആശുപത്രികളിൽ മരുന്നു ലഭ്യത കൂട്ടാനുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന്റെ അടക്കം നിർദേശങ്ങൾ സർക്കാർ പരിഗണിക്കുമെന്നും മന്ത്രി വിശദീകരിച്ചു.
ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്ന് കൊടുക്കുന്നതായി സിഎജി റിപ്പോർട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ചൂണ്ടിക്കാണിച്ചു. കെഎംഎസിൽ കെടുകാര്യസ്ഥതയാണന്നും കോടിക്കണക്കിന് രൂപയാണ് കമ്പനികൾക്ക് കിടുക്കൻ ഉള്ളതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
ബ്രഹ്മപുരത്ത് തീപിടുത്തമുണ്ടായ സമയത്ത് വീണാ ജോർജിനെ വിമർശിച്ച പ്രതിപക്ഷ നേതാവിന് നേരെ നിയമനടപടിക ൾക്കൊരുങ്ങിയ സാഹചര്യം വരെ ഉണ്ടായിട്ടുള്ളതാണ്. ബ്രഹ്മപുരം തീപിടിത്ത വിഷയത്തില്‍ വി ഡി സതീശന്‍ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്നു ആരോപണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രംഗത്തെത്തുകയുണ്ടായി. പ്രതിപക്ഷ നേതൃസ്ഥാനം ഉത്തരവാദിത്തപ്പെട്ട സ്ഥാനമാണെന്നും എന്നാൽ സ്ഥാനത്തിന്റെ മഹത്വം പോലും ചിന്തിക്കാതെ നിയമസഭയില്‍ പ്രതിപക്ഷ നേതാവ് സംസാരിച്ചപ്പോള്‍ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന വിധത്തില്‍ വളരെ മോശമായി സംസാരിച്ചെന്നും മന്ത്രി അന്ന് പറഞ്ഞു.
“നമുക്കൊരു ആരോഗ്യമന്ത്രിയുണ്ട്, ബെസ്റ്റ് ആരോഗ്യമന്ത്രി. കാരണം വിഷപ്പുക മുഴുവന്‍ നിറഞ്ഞ് പത്താംദിവസം കൊച്ചിയിലെ ആളുകളോട്, നിങ്ങള്‍ മാസ്‌ക് ധരിക്കണമെന്ന ഉപദേശിച്ച ഒരു ആരോഗ്യമന്ത്രി”- എന്നായിരുന്നു സതീശന്റെ വാക്കുകള്‍. പിന്നെയും പല അവസരങ്ങളിലും ആരോഗ്യ വകുപ്പിന് നേരെ പ്രതിപക്ഷ നേതാവ് വിമർശനം ഉന്നയിച്ചിട്ടുണ്ട്. രണ്ടാം പിണറായി മന്ത്രി സഭയിൽ ഏറ്റവുമധികം വിമർശനങ്ങൾ ഏറ്റു വാങ്ങിയിട്ടുള്ള വകുപ്പുകളിൽ മുൻപന്തിയിൽ തന്നെയാണ് ആരോഗ്യവകുപ്പ്. പലപ്പോഴും പിണറായി സ്തുതിക്കപ്പുറം ഭരിക്കാൻ മറന്നു പോവുന്ന മന്ത്രി എന്ന പേരും വീണാ ജോർജിന് സ്വന്തമാണ്. ഇപ്പോൾ വീണ്ടും നിയമസഭാ സമ്മേളനത്തിൽ ആരോഗ്യ വകുപ്പ് പ്രതികൂട്ടിൽ കയറിയിരിക്കുകയാണ്.
അതേസമയം നിയമസഭയിൽ പ്രതിഷേധ പ്ലക്കാർഡുകളുമായി പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്. ക്ഷേമപെൻഷൻ മുടങ്ങിയതി നെതിരെയാണ് ചോദ്യോത്തര വേളയിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയത്. നന്ദിപ്രമേയ ചർച്ചയ്ക്കാണ് ഇന്ന് നിയമസഭയിൽ തുടക്കമായിരിക്കുന്നത്. നയം പറയാൻ മടിച്ച ഗവർണർക്കെതിരെ നിലപാട് കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് ഭരണപക്ഷം.