ഗവർണർ സർക്കാർ പോരിൽ പിണറായിക്കെതിരെ തുറന്നടിച്ച് ദേശാഭിമാനി മുൻ എഡിറ്റർ ജി ശക്തിധരൻ. ചികിത്സ വേണ്ടത് ഗവര്‍ണര്‍ക്ക് അല്ല പിണറായി വിജയന് ആണെന്ന് ശക്തിധരന്‍ പറഞ്ഞു. കുറച്ച് വിദ്യാര്‍ത്ഥികളെ ചാവേറുകളാക്കി രാഷ്ട്രീയ പകതീര്‍ക്കുന്നത് ജനങ്ങള്‍ക്ക് മനസിലാകുന്നുണ്ട് എന്നും അത് പിണറായി വിജയന്‍ മറക്കരുത് എന്നും ശക്തിധരൻ പറഞ്ഞു. ഇന്ദ്രനേയും ചന്ദ്രനേയും ഭയമില്ലെന്ന പിണറായിസത്തിന്റെ മര്‍മ്മത്ത് കിട്ടിയ ആദ്യ അടിയാണിതെന്നും ശക്തിധരൻ കൂട്ടിച്ചേർത്തു.
ശക്തിധരൻ ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ: ഗവര്‍ണറുടെ ആരോഗ്യനില അടിയന്തിരമായി പരിശോധിക്കുകയാണ് വേണ്ടതെന്ന് കേരള ഗവര്‍ണറെ ലക്ഷ്യം വെച്ചു മുഖ്യമന്ത്രി പറഞ്ഞപ്പോഴാണ് ആര്‍ക്കാണ് ചികിത്സ വേണ്ടതെന്ന് കൂടുതല്‍ സംശയം ജനിപ്പിക്കുന്നത്. ഗവര്‍ണ്ണറുടെ പല ചുവടുവെപ്പും അപക്വമായിപ്പോയി എന്ന് കരുതിയിരുന്നവര്‍ പോലും മുഖ്യമന്ത്രിയുടെ കന്നാക്രമണത്തിന്റെ സ്വരവും പരിഹാസ്യതയും ആ പദവിക്ക് നിരക്കാത്തതാണെന്നേ പറയാനിടയുള്ളൂ. ഇത് ഒരു മുഖ്യമന്ത്രിയല്ലേ സംസാരിച്ചത്? അതോ മാടമ്പിയോ ? മലയാളികള്‍ ഇതൊക്കെ കേട്ടിരിക്കുകയാണെന്ന കാര്യമെങ്കിലും സമനില വിട്ടുപോയിട്ടില്ലെങ്കില്‍ മുഖ്യമന്ത്രി ഓര്‍ക്കണമായിരുന്നു. ഇന്ത്യന്‍ ഭരണകൂടം ഒരു ഭരണമേധാവിക്ക് പ്രത്യേക സുരക്ഷ സംവിധാനം ഒരുക്കിയാല്‍ അതിന്റെ അര്‍ഥം പോലും മനസിലാകാത്ത ഇത്ര അല്‍പ്പനായിപ്പോയോ ഈ മുഖ്യമന്ത്രി ?
പശ്ചിമ ബംഗാളിലെയും ത്രിപുരയിലെയും സിപിഎമ്മിന്റെ മുഖ്യമന്ത്രിമാര്‍ ഇതേ സി ആര്‍ പി എഫിന്റെയും ബി എസ് എഫിന്റെയും സേവനത്തിനുവേണ്ടി എത്ര കാലമാണ് ദില്ലിയില്‍ തമ്പടിച്ചുകിടന്നിരുന്നത്? അന്ന് കേന്ദ്ര സേനയുടെ സേവനം മഹത്തരം, പുണ്യം ! ഇപ്പോള്‍ അതെല്ലാം പുച്ഛം! ജനവിരുദ്ധം! കേരളത്തില്‍ ഭരണത്തലവനായ ഗവര്‍ണര്‍ക്കുള്ളതിനേക്കാള്‍ പോലീസ് സംരക്ഷണം അക്രമങ്ങളില്‍ വ്യാപൃതരായ വിദ്യാര്‍ത്ഥി നേതാക്കള്‍ക്കാണ്. എന്തെന്നാല്‍ അതിന്റെ ഗുണഭോക്താവ് മുഖ്യമന്ത്രിയാണ്. അക്രമമാര്‍ഗങ്ങളിലേക്ക് വഴിതെറ്റിപ്പോയ ഏതാനും വിദ്യാര്‍ത്ഥികളെ കയ്യിലെടുത്തു രാഷ്ട്രീയ പകതീര്‍ക്കുന്നത് ജനങ്ങള്‍ക്ക് മനസിലാകില്ലെന്നാണോ ? ഗവര്‍ണറെ ചട്ടമ്പികള്‍ക്ക് വിട്ടുകൊടുത്തു കഥകഴിക്കണമെന്നാണോ മുഖ്യമന്ത്രിയുടെ ഉള്ളിലിരുപ്പ്? വിദ്യാര്‍ത്ഥികളെ അക്രമങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പോലീസ് സേനയ്ക്ക് കഴിയാത്തതു കൊണ്ടാകാം കേന്ദ്ര സേനയെ നിയോഗിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അത് തെറ്റോ ശരിയൊ ആകാം.
ഫലത്തില്‍ തലസ്ഥാനത്തെ ക്രമസമാധാനം അവതാളത്തി ലായിരിക്കുകയാണെന്ന് മുഖ്യമന്ത്രിയും സമ്മതിച്ചിരിക്കുകയാണ്. രാജ്ഭവന് സംസ്ഥാന ഭരണത്തിലുള്ള അവിശ്വാസമാണ് ഇത് കാണിക്കുന്നത്. ഭരണമേധാവിക്കു തന്നെ പോലീസില്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. പോലീസില്‍ വലിയ ചേരിതിരിവാണ് ഉണ്ടാക്കിയിരിക്കുന്നത്. മുള്ളുകൊണ്ടു എടുക്കേണ്ടത് തൂമ്പ കൊണ്ട് എടുക്കേണ്ടി വരുന്ന അവസ്ഥയിലായി. അപക്വരായ വിദ്യാര്‍ത്ഥി കളുടെ നിലവാരത്തിലും താഴെയായി ഭരണഘടനാ പദവികള്‍ കയ്യാളുന്ന ഉന്നതരുടെ അവസ്ഥ.
ആരാണ് ഇതിന് ഉത്തരവാദി എന്നകാര്യത്തില്‍ രണ്ടഭിപ്രായം ഉണ്ടായേക്കാം. ജനാധിപത്യത്തെക്കുറിച്ചും അതിന്റെ മഹത്വത്തെക്കുറിച്ചും മുഖ്യമന്ത്രി വാചാലനാകുന്നത് കാണുമ്പൊള്‍ ചെകുത്താന്‍ വേദമോതുന്നുവെന്നേ ആരും പറയൂ. തെരുവിലെ ചോരത്തുള്ളികള്‍ ഇനിയും ഉണങ്ങിയിട്ടില്ല എന്നെങ്കിലും മുഖ്യമന്ത്രി ഓര്‍ക്കണ്ടേ. രണ്ടുവര്‍ഷം കൂടി കഴിഞ്ഞാല്‍ നാടിനോട് സ്‌നേഹമുള്ള ആരെങ്കിലും ഈ മുഖ്യമന്ത്രിയെ തിരിഞ്ഞു നോക്കുമോ? അത്രയ്ക്ക് നാട് അനുഭവിച്ചില്ലേ? നാട്ടിലെ ഈ അരക്ഷിതാവസ്ഥയുടെ എല്ലാം പ്രഭവകേന്ദ്രം മുഖ്യമന്ത്രിയാണെന്ന് ഇന്നത്തെ ഷോയോടെ വ്യക്തമായില്ലേ?. ഇതായിരുന്നു ശക്തിധരന്റെ കുറിപ്പ്.