പാട്‌ന . ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സമ്രാട്ട് ചൗധരി, വിജയ് സിന്‍ഹ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഒമ്പതാം തവണയാണ് നിതീഷ് മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സാമ്രാട്ട് ചൗധരിയും പ്രതിപക്ഷ നേതാവായിരുന്ന വിജയ്കുമാര്‍ സിന്‍ഹയും ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. രാജഭവനിലായിരുന്നു ചടങ്ങ്.
രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ നിതീഷ് കുമാറിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ആര്‍ജെഡി-കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് ജെഡിയു വീണ്ടും എന്‍ഡിഎ ക്യാമ്പിലെത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിഹാറില്‍ നിര്‍ണായക ശക്തിയായ നിതീഷ് കുമാർ എൻ ഡി എക്ക് ഗുണം ചെയ്യും. രാജിവച്ചതിന് തൊട്ടുപിന്നാലെ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നിതീഷ് കുമാറിനെ വിളിച്ച് അഭിനന്ദിച്ചിരുന്നു.
കേന്ദ്രമന്ത്രി അമിത് ഷായുടെ അടുത്ത അനുയായിയായ സമ്രാട്ട് ചൗധരിയെ നിയമസഭ കക്ഷി നേതാവായും വിജയ് സിന്‍ഹയെ ഉപനേതാവായും ബിജെപി നിയമസഭ കക്ഷിയോഗം നേരത്തെ തെരഞ്ഞെടുത്തിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയും, ചിരാഗ് പാസ്വാനും സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചു. രണ്ട് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് നിതീഷ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
സഖ്യത്തെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ പട്ടിക നിതീഷ് കുമാര്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്ക് സമര്‍പ്പിച്ചിരുന്നു. ബിജെപി-ജെഡിയു- ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച എന്നിവരുടെ എംഎല്‍എമാര്‍ അടക്കം 128 പേരുടെ പട്ടികയാണ് ഗവര്‍ണര്‍ക്ക് കൈമാറിയത്. സഖ്യത്തിന് 127 എംഎല്‍എമാരുണ്ട്. ഒരു സ്വതന്ത്രനും സഖ്യത്തെ പിന്തുണയ്ക്കുന്നു.