കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ ടി വീണയുടെ സ്ഥാപനമായ എക്സാലോജിക്കിന് കടമായി നൽകിയ 77.6 ലക്ഷം രൂപയിലും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയത്തിന് അഡ്വ. ഷോൺ ജോര്‍ജിന്റെ പരാതി. പരാതി. കോട്ടയം ജില്ലാ പഞ്ചായത്തംഗവും ജനപക്ഷം നേതാവുമായ അഡ്വ. ഷോൺ ജോര്‍ജാണ് ഇത് സംബന്ധിച്ച് പരാതി നൽകിയിരിക്കുന്നത്.
മാസപ്പടി കൂടാതെ 77,58,000 രൂപ കർത്തയുടെ നോൺ ബാങ്കിങ് ഫിനാൻസ് സ്ഥാപനത്തിൽ നിന്ന് കൈപ്പറ്റിയോ എന്ന് അന്വേഷിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എംപവർ ഇന്ത്യാ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്നാണ് 4 വർഷം പണം നൽകിയിരുന്നത്. മാസപ്പടിയായി കൈപ്പറ്റിയെന്ന് ആരോപണം ഉണ്ടായ 1.72 കോടിക്ക് പുറമേയാണിത്. ഇക്കാര്യത്തിലും വിശദമായ പരിശോധന വേണമെന്നാണ് അഡ്വ. ഷോൺ ജോര്‍ജിന്റെ ആവശ്യം. ഹൈക്കോടതിയിലും അഡ്വ. ഷോൺ ജോർജ് ഇക്കാര്യം ഉന്നയിക്കുന്നുണ്ട്.
വീണയുടെ കമ്പനിയുടെ പണമിടപാടുകൾ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീമിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഷോൺ ജോർജ് നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. മാസപ്പടി വിവാദത്തിൽപ്പെട്ട കൊച്ചിയിലെ സിഎം ആർ എൽ കമ്പനിയുടെ ഉടമകൾ ഡയറക്ടർമാരായ നോൺ ബാങ്കിങ് ഫിനാൻസ് സ്ഥാപനമാണ് വീണയുടെ കമ്പനിക്ക് നാലു വർഷം ഈടില്ലാത്ത ലോണായി ആകെ 77.6 ലക്ഷം രൂപ നൽകിയതെന്നാണ് പരാതിയിൽ ആരോപിച്ചിട്ടുള്ളത്.