തിരുവനന്തപുരം . അയോധയിലെ പ്രാണ പ്രതിഷ്ഠാ ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രീരാമ ചിത്രം പങ്കുവെച്ചതോടെ വിമര്‍ശനം നേരിട്ട പിറകെ ന്യായീകരണവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍ രംഗത്ത് എത്തി. ശ്രീരാമനെ ബിജെപിക്ക് വിട്ടുകൊടുക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും പ്രാര്‍ത്ഥിക്കുന്ന ഹിന്ദുക്കള്‍ എല്ലാവരും ബിജെപിക്കാര്‍ അല്ലെന്നും ആണ് ശശി തരൂര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞത്.
ഒരു ദിവസം അയോധ്യയിലേക്ക് പോകാന്‍ ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ രാഷ്ട്രീയത്തിന് വേണ്ടി ദുരുപയോഗം ചെയ്യുന്ന ഒരു വേദിയില്‍ പങ്കെടുക്കില്ല. തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നില്ല. ക്ഷണിച്ചിരുന്നുവെങ്കില്‍ ഇതായിരുന്നു നിലപാട്. മതേതര രാജ്യത്ത് എല്ലാവര്‍ക്കും അവരവരുടെ മതമുണ്ടാകാനുളള അവകാശമുണ്ട്. മറ്റുളളവരുടെ മതവിശ്വാസത്തെ ബഹുമാനിക്കുകയാണ് വേണ്ടത് – ശശി തരൂര്‍ പറഞ്ഞു.
ഒരു വിശ്വാസിയായ താന്‍ എല്ലാ ദിവസവും പ്രാര്‍ത്ഥിക്കുന്ന ദൈവത്തെ എന്തിനാണ് ബിജെപിക്ക് വിട്ടുകൊടുക്കുന്നത്. രാമഭക്തരായ എല്ലാവരും ബിജെപിക്ക് വോട്ട് ചെയ്യണം എന്ന് അവര്‍ക്ക് ആഗ്രഹമുണ്ടാകും. ഞങ്ങളുടെ പാര്‍ട്ടിയില്‍ പലരും രാമവിശ്വാസികള്‍ ഉണ്ട്. മതത്തേയും ദൈവത്തേയും നമുക്കും അംഗീകരിക്കാന്‍ കഴിയും – ശശി തരൂര്‍ പറഞ്ഞു.
തന്റെ പോസ്റ്റില്‍ ജയ് ശ്രീറാം എന്ന് പറഞ്ഞിട്ടില്ല. സിയാവര്‍ രാമചന്ദ്ര കീ ജയ് എന്നാണ് പറഞ്ഞത്. ജയ് ശ്രീറാം എന്നതൊരു രാഷ്ട്രീയ മുദ്രാവാക്യമായി ചിലര്‍ മാറ്റിയിട്ടുണ്ട്. സീതയുടെ ഭര്‍ത്താവ് രാമന് ജയ് വിളിക്കുന്നു എന്നാണ് താന്‍ എഴുതിയിരിക്കുന്നത്. അതിലൂടെ പല സന്ദേശങ്ങളും കൊടുക്കാന്‍ സാധിക്കും. ഒന്ന് രാമഭക്തി. പലരും സീതയെ ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ട്. അതിനെക്കുറിച്ചു കൂടിയാണ് ഒരു സന്ദേശം കൊടുക്കുന്നത്. അതിനെ ഇത്ര വലിയ വിവാദമാക്കേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല – തരൂര്‍ പറഞ്ഞു