കോയമ്പത്തൂർ . നാല് മാസം പ്രായമുള്ള കുഞ്ഞിനെ ബസിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞോരമ്മ. തിരുച്ചിറപ്പള്ളി സ്വദേശിയായ യുവതിയാണ് കോയമ്പത്തൂരിൽ കുഞ്ഞിനെ ബസിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. കുഞ്ഞിനെ മറ്റാരാളെ ഏൽപ്പിച്ച ശേഷം യുവതി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയാണ് ഉണ്ടായത്.
സ്ഥലത്തെത്തിയ പോലീസ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ പിതാവ് തൃശൂർ സ്വദേശി ആശുപത്രിയിലെത്തി കുഞ്ഞിനെ പിന്നീട് സ്വീകരിച്ചു. കുടുംബപ്രശ്നങ്ങൾ കാരണമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് പോലീസ് പറഞ്ഞിരിക്കുന്നത്.
തിരക്കേറെയുള്ള സ്വകാര്യ ബസിലേക്ക് കുഞ്ഞുമായി കയറിയ യുവതി കുഞ്ഞിനെ പിടിക്കാൻ മറ്റൊരു സ്ത്രീയോട് ആവശ്യപ്പെടുകയാണ് ഉണ്ടായത്. കോയമ്പത്തൂരിലെത്തുമ്പോൾ കുഞ്ഞിനെ തിരികെ വാങ്ങാമെന്ന് പറഞ്ഞിരുന്നു. എന്നാൽ കുഞ്ഞിനെ വാങ്ങിയ സ്ത്രീ പിന്നീട് നോക്കിയപ്പോൾ യുവതിയെ കണ്ടില്ല. തുടർന്ന് ഇവരാണ് പോലീസിൽ വിവരമറിയിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് പിതാവ് സംഭവമറിയുന്നത്. അയാൾ എത്തി കുഞ്ഞിനെ സ്വീകരിക്കുകയായിരുന്നു.