കോഴിക്കോട് . പെൻഷൻ മുടങ്ങി സാമ്പത്തിക പ്രതിസന്ധിയിലായി ജീവിതം വഴി മുട്ടി ഭിന്നശേഷിക്കാരനായ വയോധികൻ തൂങ്ങിമരിച്ചു. കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് വളയത്ത് ജോസഫ് എന്ന വി പാപ്പച്ചൻ- 77 ആണ് ജീവനൊടുക്കിയത്. അയൽവാസികളാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ജോസഫിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. മുടങ്ങിയ പെൻഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ മന്ത്രിക്ക് ഉൾപ്പെടെ ജോസഫ് പരാതി നൽകിയിരുന്നു. എന്നാൽ ഇതിൽ യാതൊരു നടപടികാലും ഉണ്ടായിരുന്നില്ല.
ഭാര്യ ഒരു വർഷം മുൻപു മരിച്ചതോടെ, കിടപ്പുരോഗിയും ഭിന്നശേഷിക്കാരിയുമായ മകളെ ജോസഫ് അനാഥാലയത്തിച്ചിരുന്നു. സർക്കാരിൽ നിന്ന് ലഭിച്ചിരുന്ന പെൻഷൻ തുക കൊണ്ടാണ് ജോസഫ് ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്. ഗത്യന്തരമയില്ലാതെ വന്ന അവസ്ഥയിൽ തന്റെയും മകളുടെയും മുടങ്ങിപ്പോയ പെൻഷൻ 15 ദിവസത്തിനകം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജോസഫ് ബന്ധപ്പെട്ട അധികാരികൾക്ക് കത്തുകൾ നൽകിയിരുന്നു.
മന്ത്രി, ജില്ലാ കളക്‌ടർ, പെരുവണ്ണാമൂഴി പോലീസ്, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കാണ് ജോസഫ് ഇക്കാര്യം പറഞ്ഞു പരാതി നൽകിയിരുന്നത്. തുടർന്ന് പെൻഷൻ അനുവദിച്ചില്ലെങ്കിൽ പഞ്ചായത്ത് ഓഫിസിൽ ആത്മഹത്യ ചെയ്യുമെന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ കത്തിൽ ജോസഫ് പറഞ്ഞിരുന്നു. പിന്നീട് പോലീസ് ജോസഫിന്റെ വീട്ടിലെത്തി സ്വാന്ത്വനപ്പെടുത്തിയ പിറകെ ഒരാഴ്‌ച മുൻപ് പഞ്ചായത്ത് സെക്രട്ടറിക്ക് വീണ്ടും പരാതി നൽകി.
ജോസഫിന്റെ മൂത്ത മകൾ ജിൻസി കിടപ്പുരോഗിയാണ്. ‘സഹായത്തിന് ആരുമില്ല. വടിയുടെ സഹായത്തിലാണ് അവൾ നടക്കുന്നത്. ഞങ്ങൾ ജീവിക്കുന്നത് പഞ്ചായത്തിൽ നിന്നും ലഭിക്കുന്ന വികലാംഗ പെൻഷൻ കൊണ്ടാണ്. പെൻഷൻ ലഭിച്ചിട്ട് മാസങ്ങളായി. പലരോടും കടം വാങ്ങിയിട്ടാണ് ജീവിക്കുന്നത്. കടം വാങ്ങി മടുത്തു. അതുകൊണ്ട് 15 ദിവസത്തിനകം എന്റെയും മകളുടെയും മുടങ്ങിയ പെൻഷൻ അനുവദിക്കണം. ഇല്ലെങ്കിൽ പത്രക്കാരെയും ചാനലുകാരെയും വിളിച്ചുവരുത്തി ഞാൻ പഞ്ചായത്ത് ഓഫിസിൽ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച വിവരം പഞ്ചായത്ത് സെക്രട്ടറിയെ ജോസഫ് അറിയിച്ചിരുന്നതാണ്.
എന്നാൽ പഞ്ചായത്ത് ജോസഫിന്റെ ആരോപണം നിഷേധിക്കുക യാണ് ഉണ്ടായത്. ആത്മഹത്യയുടെ കാരണം പെന്‍ഷന്‍ കിട്ടാത്തതിനാലാണെന്ന് പറയാനാവില്ലെന്ന നിലപാടിലാണ് പഞ്ചായത്ത്. സംഭവം ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ ജോസഫിന്റെ മരണം പെന്‍ഷന്‍ കിട്ടാത്തതുകൊണ്ട് അല്ലെന്നും ജോസഫ് നേരത്തേയും ആത്മഹത്യാ പ്രവണത കാണിച്ചിരുന്ന ആളാണെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ സുനിലിന്റെ അവകാശ വാദം. കഞ്ഞി കുടിക്കാൻ വകയില്ലാതെ വന്ന ജോസഫിന്റെ സ്ഥിതി മനസിലാക്കാതെയാണ് പഞ്ചായത്ത് സ്വയം രക്ഷക്കായി പുതിയ വാദ മുഖങ്ങളുമായി രംഗത്ത് വന്നിരിക്കുന്നതെന്നതാണ് യാഥാർഥ്യം.