കഴിഞ്ഞ ആറ് മാസമായി കേരളം ഭരിക്കുന്നത് ഇന്ത്യ കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് ഭരണകൂടമെന്ന് മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ. കൊച്ചിയിൽ നടന്ന ട്വന്റി20 സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഷാജൻ സ്‌കറിയ.
മാധ്യമ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും ശബ്ദമുയർത്തുന്നവരെ ഇല്ലായ്മ ചെയ്യുന്ന ഫാസിസ്റ്റ് ഭരണകൂടം ഈ നാട്ടിലെ മാധ്യമ പ്രവർത്തകരെയും മാധ്യമങ്ങളെയും വേട്ടയാടുന്ന ഭരണകൂടമാണ് കേരളത്തിലുള്ളത്. മാധ്യമ വേട്ടയാണ് നടക്കുന്നത്. മാധ്യമ പ്രവർത്തകർക്ക് നേരെയും അവരുടെ സ്ഥാപനങ്ങൾക്ക് നേരെയും ബിസിനസ് സ്ഥാപനങ്ങൾക്ക് നേരെയും പകവീട്ടുന്ന രീതിയാണുള്ളത്. ബിസിനസുകാരെയും വ്യവസായികളെയും ബുദ്ധിമുട്ടിക്കുകയാണ് ചെയ്യുന്നത് – ഷാജൻ സ്‌കറിയ പറഞ്ഞു.
ഈ നാട്ടിൽ മറ്റൊരു വ്യവസായ സ്ഥാപനത്തിനും ഇല്ലാത്ത അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും എല്ലാം ഒരുക്കിയിട്ടും കിറ്റക്സ് എന്ന സ്ഥാപനത്തെ വേട്ടയാടുകയും സഹികെട്ട് ഈ നാട് വിടേണ്ടി വരികയും ചെയ്തു. ഇത് ഈ നാട്ടിലെ വ്യവസായ സ്ഥാപനങ്ങളോടും വ്യാപാര സ്ഥാപനങ്ങളോടും ഈ നാട് ഭരിക്കുന്ന സർക്കാരും ആ സർക്കാരിനെ നിയന്ത്രിക്കുന്ന പാർട്ടി പറയുന്ന സന്ദേശം ഇത് കേരളമാണ്. അതുകൊണ്ട് നിങ്ങൾ വലിയ സ്വാതന്ത്ര്യത്തിനൊന്നും പോകേണ്ട, ഞങ്ങൾ പറയുന്ന വഴിയെ, ഞങ്ങൾക്ക് മാസപ്പടി നൽകി നടത്തിയാൽ മതി. അല്ലെങ്കിൽ നിങ്ങക്ക് ഇവിടെ തുടരാൻ കഴിയില്ല. ഇത് അറിയാവുന്നതുകൊണ്ടാണ് നമ്മുടെ മാധ്യമങ്ങൾ നിശബ്ദരാകുന്നത് – എന്ന് ഷാജൻ സ്‌കറിയ വിശദീകരിച്ചു.
എനിക്ക് ആ പരിമിതി ഇല്ല, വിദേശത്ത് പോയി കുടുംബത്തിന് വേണ്ട സ്വത്തൊക്കെ കരുതി വച്ചിട്ടുണ്ട്. അതുകൊണ്ട് കുറെ ദിവസം ജയിലിൽ കിടന്നാലും ഞാൻ തുടർന്നുകൊണ്ടിരിക്കുന്ന സ്ഥാപനം പൂട്ടിയാലും എന്റെ കുടുംബവും എന്റെ മക്കളും പട്ടിണിയാവില്ല എന്ന് ഉറപ്പാക്കി. ഒന്നര പതിറ്റാണ്ടു മുമ്പ് ഈ നാട്ടിൽ ചില മാറ്റങ്ങൾ വരുത്താൻ പ്രചോദനമാകാൻ വേണ്ടി തുടങ്ങിയ പ്രസ്ഥാനമാണ്. ചിലരൊക്കെ പറയും എന്തൊക്കെയോ കുഴപ്പമുണ്ട് എന്ന്. ഈ കുഴപ്പമുണ്ട് എന്ന് പറയുന്നവർക്ക് ചില അജണ്ടയുണ്ട്. നമ്മുടെ വ്യവസ്ഥാപിത സ്ഥാപനങ്ങളുടെ ഭാഗമായി അവരാൽ താങ്ങി നിൽക്കുന്ന സംവിധാനങ്ങൾക്ക് എതിര് നിൽക്കുമ്പോൾ ഒരു എകോ സിസ്റ്റം സൃഷ്ടിക്കും. വർഗീയ വാദിയാണ് അഴിമതിക്കാരനാണ് എന്നൊക്കെ പറയും. പാർട്ടി അണികളിൽ ഭൂരിഭാഗം പേരും പാവങ്ങളാണ്. അങ്ങനെ അടിമകളുടെ പറുദീസ ഉണ്ടാക്കി, ചാനലുകളിലും പത്രങ്ങളിലും പരസ്യം നൽകി അവരെക്കൊണ്ട് വാർത്തകൾ എഴുതിച്ച് ഇല്ലാത്ത കാര്യങ്ങൾ ഉണ്ട് എന്ന് പറഞ്ഞുപറഞ്ഞു വരുത്തിതീർക്കുകയാണ് സർക്കാർ – ഷാജൻ സ്‌കറിയ പറഞ്ഞു.
നമ്മുടെ പത്രങ്ങളുടെ ആദ്യ പേജിൽ പരസ്യം നൽകി രണ്ടര ലക്ഷം സംരഭങ്ങൾ കേരളത്തിൽ തുടങ്ങി എന്ന രീതിയിൽ. ഇതൊക്കെ അടിമ ബുദ്ധികളായ അന്തം കമ്മികൾ വിശ്വസിക്കും. ഇത് കള്ളമാണ് ഞങ്ങൾ തെളിയിച്ചു. ഈ പരസ്യം വന്ന പിറ്റേ ദിവസം ഞങ്ങൾ ഇത് പൊളിച്ചു. എല്ലാ ചെറുകിട സംരഭങ്ങളുടെയും രജിസ്ട്രേഷൻ മാറ്റാൻ കേന്ദ്രസർക്കാർ അറിയിച്ചു. പെട്ടിക്കടകളെ വരെ ഉൾപ്പെടുത്തി രജിസ്ട്രേഷന്റെ നിർവചനം മാറ്റി. ഉദ്യോഗ് രജിസ്ട്രേഷൻ എന്ന രീതിയിലേക്ക് മാറ്റി. ബാങ്കുകളുടെ ഇടപാടുകൾക്കായി രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ചു. ഇത് പ്രകാരം കേരളത്തിലെയും ഇത്തരം സകല സംരഭങ്ങളും ഉദ്യോഗ് രജിസ്ട്രേഷനായി മാറി. ആ കണക്കുകൾ എടുത്താണ് ഇവർ രണ്ടര ലക്ഷം പുതിയ സംരഭങ്ങൾ എന്ന പേരിൽ പരസ്യം ചെയ്തത് – ഷാജൻ സ്‌കറിയ പറയുന്നു.
സാബു ജേക്കബ് പോയാലും കുഴപ്പമില്ല എന്ന രീതിയിൽ പ്രചാരണം കണ്ടു. പുതിയ വ്യവസായ സംരഭങ്ങൾ വന്നതിലൂടെ നിരവധി പേർക്ക് ജോലി ലഭിച്ചു എന്ന രീതിയിൽ വ്യവസായ മന്ത്രി പ്രസംഗം നടത്തി. സാബു ജേക്കബ് നൽകുന്ന ശരാശരി ശമ്പളം പതിനായിരം രൂപയാണ്. കേരളത്തിൽ വന്ന പുതിയ കമ്പനികൾ വലിയ സാലറിയാണ് കൊടുക്കുന്നത് എന്ന രീതിയിൽ പ്രചാരണം നടത്തി. തെലങ്കാനയിൽ അമ്പതിനായിരം പേർക്കാണ് സാബു ജേക്കബ് ജോലി നൽകിയത്. ശരാശരി ശമ്പളം പതിനയ്യായിരം രൂപ മുതൽ ഒന്നരയും രണ്ടും ലക്ഷം രൂപ വരെ ശമ്പളമായി നൽകുന്നു. ഇതിൽ അടിസ്ഥാന വിദ്യാഭ്യാസം ഇല്ലാത്തവർ മുതൽ സാധാരണ വിദ്യാഭ്യാസം ഉള്ളവർ വരെയുണ്ട്. പാവങ്ങൾക്കാണ് സാബു ജേക്കബ് ജോലി നൽകുന്നത്.
ഇത്തരത്തിൽ തെറ്റായ കാര്യങ്ങൾ പറഞ്ഞ് ഭരണകൂടം ജനങ്ങളെ കബളിപ്പിക്കുകയാണ്. സത്യം ഇതല്ലെന്ന് അറിയാമെങ്കിലും മാധ്യമങ്ങളടക്കം ഇത് ഏറ്റുപാടുകയാണ്. നിശ്ചലരായി നിൽക്കുകയാണ് നമ്മുടെ പ്രതിപക്ഷ പാർട്ടികൾ. എവിടെയാണ് മാറ്റത്തിന്റെ വെള്ളിവെളിച്ചം എവിടെയാണ് മാറ്റത്തിന്റെ പ്രത്യാശ. അതാണ് ട്വന്റി ട്വന്റി പാർട്ടി. ആ വെളിച്ചവും പ്രതീക്ഷയുമാണ് സാബു ജേക്കബ്. എന്നെ ഈ ഭരണകൂടം വേട്ടയാടിക്കൊണ്ടിരുന്ന ഒരു സാഹചര്യം ഉണ്ടായപ്പോൾ, ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ജനങ്ങളുടെ പ്രാർത്ഥനയും പിന്തുണയും എനിക്ക് ലഭിക്കുകയുണ്ടായി. അമ്പലങ്ങളിലും മോസ്‌കുകളിലും പള്ളികളിലും എനിക്കുവേണ്ടി പ്രാർത്ഥിച്ചവരുണ്ട്. അങ്ങനെയുള്ള ലക്ഷക്കണക്കിന് പേർക്കാണ് ഞാൻ ആദ്യം നന്ദി പറയുന്നത് – ഷാജൻ സ്‌കറിയ പറഞ്ഞു.
പക്ഷെ മറുനാടൻ മലയാളി പൂട്ടിക്കുമെന്ന നിലപാടിൽ ഈ ഭരണകൂടവും അതിന്റെ എല്ലാ സംവിധാനങ്ങളും ഒരുമിച്ച് നിന്നപ്പോൾ, മറുനാടന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചപ്പോൾ, മറുനാടനെ വേട്ടയാടാൻ ഒരുങ്ങിയപ്പോൾ കിറ്റക്സിന് ഒന്നും സംഭവിച്ചിട്ടില്ല എന്ന് പറഞ്ഞ് ഒപ്പം നിന്ന ഒരാളുണ്ട്. സാബു വർഗീസ്. അതുകൊണ്ടാണ് എന്റെ ഒളിവുജീവിതം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ ആദ്യം സാബുവിനെ വന്നു കണ്ടതും. ട്വന്റി ട്വന്റി എന്ന പാർട്ടി തുടങ്ങിയ കാലം മുതൽ ഈ സംഘടനയെ മറുനാടൻ മലയാളി പിന്തുണയ്ക്കുന്നത് പരസ്യം വാങ്ങിയിട്ടല്ല. ഈ നാടു കട്ടുമുടിക്കുന്നവർക്കെതിരെയുള്ള ജനവികാരത്തെ പ്രതിഫലിപ്പിക്കുന്നവർ ആരാണെങ്കിലും അവരെ പിന്തുണയ്ക്കാൻ തീരുമാനിച്ചു. അതിനാലാണ് ട്വന്റി ട്വന്റിക്ക് പിന്തുണ നൽകാൻ തീരുമാനിച്ചത്. സാബു ജേക്കബിന് സാധാരണക്കാരന്റെ പോക്കറ്റിൽ കിടക്കുന്ന പണത്തിൽ നോട്ടമില്ല. സാബു ജേക്കബിന് അധ്യാനിച്ച് ഉണ്ടാക്കുന്ന പണം ഈ നാടിന്റെ വികസനത്തിനായി ഉപയോഗിക്കുന്നു ഷാജൻ സ്‌കറിയ പറഞ്ഞു.
തിരുവനന്തപുരത്ത് സ്വന്തമായി വസതിയുള്ള മന്ത്രിമാർ എന്തിനാണ് ഔദ്യോഗിക വസതിയിൽ താമസിക്കുന്നത്. വലിയ സമ്പത്തുള്ള ഈ മന്ത്രിമാർ എന്തിനാണ് ഭാര്യയെയും മക്കളെയും സർക്കാർ ഉദ്യോഗങ്ങളിൽ വലിയ സ്ഥാനങ്ങളിൽ തിരുകി കയറ്റുന്നത്. ഈ പണം ഒക്കെ കൊണ്ടുപോയി എന്തു ചെയ്യാനാണ്. ഈ സ്വജനപക്ഷ പാതത്തിന് എതിരെ അഴിമതിക്ക് എതിരെ ശബ്ദമുയർത്തുകയാണ് വേണ്ടത് – ഷാജൻ സ്‌കറിയ പറഞ്ഞു.