പിണറായി സർക്കാരിന് മുമ്പിൽ മുട്ടുമടക്കില്ലെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. മാസപ്പടി വിഷയം ഉന്നയിച്ചതിന് പിന്നാലെയാണ് തനിക്കെതിരെ വിജിലൻസ് അന്വേഷണം വന്നതെന്ന് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ പറയുന്നു. ഏത് അന്വേഷണവുമായും താൻ സഹകരിക്കും. രാഷ്ട്രീയമായി പുകമറ സൃഷ്ടിക്കാൻ ശ്രമിച്ചാൽ രാഷ്ട്രീയമായും നിയമപരമായും നേരിടും. മാസപ്പടി വിഷയത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് താൻ നൽകിയ പരാതിയിൽ ഇതുവരെ നടപടിയെടുത്തില്ലെന്നും കുഴൽ നടൻ ഓർമ്മിപ്പിച്ചു.
നിയമപോരാട്ടമാണ് മാത്യു കുഴൽനാടൻ ലക്ഷ്യമിടുന്നത്. തനിക്കെതിരെയുള്ള വിജിലൻസ് അന്വേഷണത്തിന്റെ നിയമ വശങ്ങൾ പരിശോധിക്കുന്നുണ്ട്. കോടതിയെ സമീപിക്കേണ്ടി വരും. എക്‌സാലോജിക്കിനെതിരെ ഗുരുതരമായ കണ്ടെത്തലുകൾ വന്നിട്ട് സിപിഐഎം ന്യായികരിക്കുന്നത് അപഹാസ്യമാണ്. സിപിഎം പിണറായി വിജയന് കീഴ്‌പ്പെട്ടുവെന്നും മാസപ്പടി വിഷയത്തിൽ നിന്നും പിന്നോട്ടില്ലെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു.
കമ്പനി ആക്ടുപ്രകാരം കള്ളപ്പണം വെളുപ്പിച്ചെടുക്കാനുള്ള കേവലം കടലാസ് കമ്പനിയാണ് എക്‌സാലോജിക്കെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞതായി കുഴൽനാടൻ പറയുന്നു. എന്നാൽ സിപിഎം ഇതിനെ ന്യായീകരിക്കാൻ ശ്രമിക്കുന്നതിൽ അദ്ഭുതം തോന്നുകയാണ്. പിണറായി വിജയന്റെ പേര് ഉച്ചരിക്കാൻ സിപിഎമ്മിനു ഭയമാണെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.
‘എക്‌സാലോജിക്കുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിൽ തന്നെ ഞാൻ ചിലകാര്യങ്ങൾ പറഞ്ഞിരുന്നു. അന്ന് കേവലം രാഷ്ട്രീയ ആരോപണം, അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ മകളെ പറയുന്നു എന്ന നിലയിലാണ് പ്രചരിപ്പിച്ചത്. എക്‌സാലോജിക് കമ്പനിയുടെ പ്രവർത്തനം കേവലം കടലാസ് കമ്പനിയുടെ രൂപത്തിലാണെന്നു പറഞ്ഞപ്പോൾ അന്ന് അധികമാരും മുഖവിലയ്‌ക്കെടുത്തില്ല. ഇന്ന് കമ്പനി ആക്ടു പ്രകാരം ഒരു കമ്പനിയുടെ പ്രവർത്തനത്തെ ആധികാരികമായി പരിശോധിക്കാൻ കഴിയുന്ന രജിസ്റ്റ്രാർ ഓഫ് കമ്പനീസ് പരിശോധിച്ച് പ്രഥമദൃഷ്ട്യാ ഇത് അഴിമതി പണമോ കള്ളപ്പണമോ വെളുപ്പിച്ചെടുക്കുന്ന കമ്പനിയാണെന്ന നിലയ്ക്ക് അവർ വിലയിരുത്തിയിട്ടുണ്ട്.’ മാത്യു കുഴൽനാടൻ പറഞ്ഞു.
സിപിഎം പോലൊരു പാർട്ടി അതിനെ ന്യായീകരിക്കാൻ ശ്രമിക്കുകയാണെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. ‘പിണറായി വിജയന്റെ പേരെടുത്ത് പറയാൻ എന്ത് അധികാരം എന്ന് ഇ.പി. ജയരാജൻ ചോദിച്ചത് യഥാർഥത്തിൽ പിണറായിയുടെ പേര് ഉച്ചരിക്കാൻ ഭയക്കുന്ന പാർട്ടിയാണ് സിപിഎം എന്നതു കൊണ്ടാണ്. വീണയോ മുഖ്യമന്ത്രിയുടെ കുടുംബമോ എന്തുതന്നെ ചെയ്താലും അതിന് ഓശാരം പാടി നിൽക്കാൻ മാത്രമേ ഇപ്പോഴത്തെ സിപിഎമ്മിനു കഴിയുകയുള്ളൂ.
കോടിയേരി ബാലകൃഷ്ണന്റെ മകന്റെ പ്രശ്‌നം വന്നപ്പോൾ പാർട്ടി എടുക്കുന്ന നിലപാട് സിപിഎമ്മിന്റെ കരുത്തായി കണ്ട പലനേതാക്കളും ഉണ്ട്. പക്ഷേ, പിണറായിയോട് അത് സാധിക്കില്ല. കാരണം പിണറായി വിജയൻ എന്ന ഭരണാധികാരിക്ക് മുൻപിൽ സിപിഎം കീഴടങ്ങി എന്നതിന്റെ ഏറ്റവും ലളിതമായ ദൃഷ്ടാന്തമാണ് കഴിഞ്ഞദിവസം കണ്ടത്.’ മാത്യു കുഴൽനാടൻ പറഞ്ഞു.
ഇടുക്കി ചിന്നക്കനാലിലെ റിസോർട്ടിന്റെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നികുതിവെട്ടിപ്പ് നടത്തി എന്ന പരാതിയിൽ തൊടുപുഴ വിജിലൻസ് ഡിവൈഎസ്‌പി മാത്യു കുഴൽനാടൻ എംഎൽഎയുടെ മൊഴിയെടുത്തത്.. അന്വേഷണവുമായി കുഴൽനാടൻ സഹകരിക്കും. രജിസ്‌ട്രേഷനിൽ വില കുറച്ചു കാട്ടി നികുതി വെട്ടിപ്പ് നടത്തിയെന്നാണ് പരാതി. ബെനാമി ഇടപാടിലൂടെ ആറു കോടിയോളം രൂപ വിലമതിക്കുന്ന ഭൂമിയും ആഡംബര റിസോർട്ടും കുഴൽനാടൻ സ്വന്തമാക്കിയെന്നാണു കേസ്. സത്യവാങ്മൂലത്തിൽ പറഞ്ഞതിനെക്കാൾ 30 ഇരട്ടി സ്വത്ത് മാത്യു നേടിയിട്ടുണ്ടെന്ന് പരാതിക്കാരൻ ആരോപിച്ചിരുന്നത്. ആദ്യമായാണ് ഈ കേസിൽ മാത്യു കുഴൽനാടന്റെ മൊഴിയെടുക്കുന്നത്. സിപിഎം. എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹനനാണ് കേസിലെ പരാതിക്കാരൻ. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മൊഴി രേഖപ്പെടുത്തൽ.