തിരുവനന്തപുരം . തിരുവനന്തപുരം കോര്‍പ്പറേഷന്‍ വഴുതക്കാട് 2 കോടിയോളം ചെലവഴിച്ച് നിര്‍മിച്ച വനിതാ സൗഹൃദ ഇടനാഴി പണി പൂര്‍ത്തിയാക്കി മൂന്ന് വര്‍ഷം മാത്രം കഴിയുമ്പോൾ പൊളിച്ചു നീക്കി. വഴുതക്കാട് വിമന്‍സ് കോളജിനു മുന്നില്‍ നിര്‍മിച്ച ഷീ കോറിഡോര്‍ നിർമ്മാണവുമായി ബന്ധപെട്ടു അഴിമതി ആരോപണങ്ങൾ ഉണ്ടായ പിറകെ ഇത് സംബന്ധിച്ച ഫയൽ കോർപറേഷനിൽ കാണാതായതും വിവാദമായിരുന്നു.
രണ്ടു കോടിക്ക് പണിത ഇടനാഴി, സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി വെള്ളയമ്പലം ചെന്തിട്ട റോഡ് വികസനത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റുന്നതെന്നാണ് വിശദീകരണം. 90.53 ലക്ഷം രൂപയ്‌ക്കാണ് ഇടനാഴി നിര്‍മിക്കാന്‍ തീരുമാനിച്ചതെങ്കിലും കരാറുകാരെ മറയാക്കി എസ്റ്റിമേറ്റ് പുതുക്കി പുതുക്കി നൽകി രണ്ടു കോടി രൂപയ്‌ക്കാണ് ഇടനാഴി നിര്‍മിക്കുന്നത്.
വഴുതയ്‌ക്കാട് ഗവ. കോളജ് മുതല്‍ ഗവ. കോട്ടണ്‍ ഹില്‍ സ്‌കൂള്‍ വരെയാണ് ഷീ കോറിഡോര്‍ നിര്‍മിക്കാന്‍ തീരുമാനിക്കുന്നത്. വഴുതക്കാട് വാര്‍ഡ് കൗണ്‍സിലറും ഡെപ്യൂട്ടി മേയറുമായിരുന്ന രാഖി രവികുമാറും മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണായിരുന്ന എസ്. പുഷ്പലതയുമായിരുന്നു ഇടനാഴി നിര്‍മിക്കാന്‍ മുന്നിൽ ഉണ്ടായിരുന്നത്.
പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡില്‍ നഗരസഭയുടെ ഫണ്ട് ഉപയോഗിച്ച് ഷീ കോറിഡോര്‍ നിര്‍മിക്കുന്ന പദ്ധതിയുടെ തുടക്കം മുതലേ ആക്ഷേപങ്ങൾ ഉയർന്നിരുന്നതാണ്. അശാസ്ത്രീയവും അഴിമതി നിറഞ്ഞതുമായ പദ്ധതിയെന്ന് കൗണ്‍സില്‍ യോഗത്തില്‍ തന്നെ പരാതികൾ ഉണ്ടായി. അപ്പോൾ ഡെപ്യൂട്ടി മേയറായിരുന്ന രാഖി രവികുമാര്‍ ഇതിനൊന്നും ചെവി കൊടുത്തില്ല.
നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കല്‍, ഫുട്പാത്തില്‍ നിലവാരമുള്ള ലൈറ്റുകള്‍, ഹാന്‍ഡ് റെയില്‍ സ്ഥാപിക്കല്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഗാല്‍വനൈസ്ഡ് അയണ്‍ പൈപ്പ് ഉപയോഗിച്ച് ഹാന്‍ഡ് റെയിലുകള്‍ സ്ഥാപിക്കാൻ ആദ്യം തീരുമാനിച്ചെങ്കിലും തുക കൂട്ടി കാണിക്കാനായി അത് സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ ആക്കി മാറ്റുകയായിരുന്നു. മേല്‍ക്കൂര നിര്‍മാണത്തിന് പോളി കാര്‍ബണ്‍ ഷീറ്റുകളാക്കി. ഒപ്പം ചരിത്രത്തില്‍ ഇടം പിടിച്ച വനിതകളുടെ ഫോട്ടോ മതിലില്‍ പതിപ്പിക്കുവാന്‍ ഉപകരാര്‍ തയ്യാറാക്കി അടങ്കല്‍ രണ്ടു കോടിയാക്കുകയാണ് ഉണ്ടായത്.
നിര്‍മാണം പൂര്‍ത്തിയായി കരാറുകാര്‍ ബില്ല് മാറിയെടുമ്പോഴാണ് അഴിമതിയുടെ ചുരുളുകൾ അഴിയുന്നത്. അമ്പത് ലക്ഷം രൂപ പോലും ചെലവഴിക്കാത്ത ഇടനാഴി നിര്‍മാണത്തിന് രണ്ടുകോടിയോളം രൂപ കരാറുകാര്‍ കൈപ്പറ്റുന്നത്. കോട്ടണ്‍ഹില്‍ സ്‌കൂളിന് മുന്‍ഭാഗം കരാര്‍ പ്രകാരമുള്ള ഒരു നിര്‍മാണ പ്രവര്‍ത്തനവും നടത്തുകയും ചെയ്തില്ല. അനധികൃതമായി നാലിരട്ടി തുക കരാറുകാരന് നല്‍കിയ സംഭവം പുറത്ത് വന്നതോടെ എന്‍ജിനീയറിങ് വിഭാഗത്തില്‍ നിന്ന് ഇത് സംബന്ധിച്ച ഫയലും കാണാതാവുകയായിരുന്നു.
500 മീറ്ററോളം നീളത്തില്‍ മാത്രമേ പോളി കാര്‍ബണ്‍ ഉപയോഗിച്ച് മേല്‍ക്കൂര സ്ഥാപിച്ചിരുന്നുള്ളൂ എന്ന് കണ്ടെത്തുകയും പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച നടപ്പാതയും ഹാന്‍ഡ് റെയിലും അതേപടി നിലനിര്‍ത്തിയ ശേഷം അവ പുതുതായി സ്ഥാപിച്ചവയാണെന്ന് ബില്ലുണ്ടാക്കി കരാറുകാരന്‍ കോടികള്‍ കൊള്ളയടിക്കുകയായിരുന്നെന്നും ആണ് ആക്ഷേപം ഉയർന്നത്. ഇപ്പോൾ പണം തട്ടിയെടുക്കുന്നതിന് മാത്രമാണ് ഇടനാഴി നിര്‍മിച്ചതെന്ന് പൊളിക്കലിലൂടെ വ്യക്തമായിരിക്കുകയാണ്.