തൃശൂര്‍ . മകള്‍ ഭാഗ്യയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തി വരണമാല്യം എടുത്തുനല്‍കി അനുഗ്രഹിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്വര്‍ണ്ണത്തളിക സമ്മാനിച്ച് സുരേഷ് ഗോപി. വന്‍ താരനിരയും പ്രമുഖരും വിവാഹത്തിന് എത്തുമെങ്കിലും പ്രധാനമന്ത്രി മകള്‍ക്ക് അനുഗ്രഹം നല്‍കാനെത്തുക എന്ന സുരേഷ് ഗോപിയുടെയും കുടുംബത്തിന്റെയും സ്വപ്‌നമാണ് യാഥാർഥ്യമായിരിക്കുന്നത്.
സുരേഷ്‌ഗോപി ആഗ്രഹിച്ചപോലെ തന്നെ മകളെയും വരനേയും കണ്ട് ആശംസ അറിയിച്ചതിനൊപ്പം വരണമാല്യം എടുത്തുനല്‍കി അനുഗ്രഹിക്കുക കൂടി ചെയ്തത് ദേശീയ തലത്തിൽ വാർത്ത പ്രാധാന്യം നേടിയിരിക്കുകയാണ്. സുരേഷ് ഗോപിയെ എത്രത്തോളം BJP യും പ്രത്യേകിച്ച് പ്രധാന മന്ത്രി നരേന്ദ്രമോദിയും ചേർത്തു പിടിക്കുന്നു എന്നതിന്റെ തെളിവ് കൂടിയായിത്. തന്റെ ക്ഷണം സ്വീകരിച്ച് രാജ്യത്തെ പ്രധാന സേവകന്‍ എല്ലാ തിരക്കുകളും മാറ്റിവെച്ച് ഗുരുവായൂരിലെത്തുമ്പോള്‍ എന്താണ് സമ്മാനമായി നല്‍കുക, സ്വര്‍ണ്ണതളിക അല്ലാതെ എന്താണ്? സുരേഷ് ഗോപി പറഞ്ഞു.
സ്വര്‍ണ കരവിരുതില്‍ വിദഗ്ധനായ അനു അനന്തനാണ് സുരേഷ് ഗോപിക്കായി ഈ സ്വര്‍ണ തളിക നിര്‍മിച്ചത്. പ്രധാനമന്ത്രിക്ക് സമ്മാനിക്കുന്നതിനു മുന്നോടിയായി എസ്പിജി ഉദ്യോഗസ്ഥര്‍ നേരത്തെ തന്നെ തളിക പരിശോധിച്ച് ഉറപ്പുവരുത്തിയിരുന്നു. തുടർന്നാണ് സുരേഷ്‌ഗോപി സമ്മാനം മോദിക്ക് കൈമാറിയത്. മാവേലിക്കര സ്വദേശിയും ബിസിനസ്സുകാരനുമായ ശ്രേയസ് മോഹനാണ് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ കഴുത്തിൽ താലി ചാർത്തി ജീവിത സഖിയാക്കിയത്. ഭാഗ്യയെ കൂടാതെ ഗോകുല്‍ സുരേഷ്, മാധവ് സുരേഷ്, ഭാവ്‌നി സുരേഷ്, പരേതയായ ലക്ഷ്മി സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റു മക്കള്‍.